'ബാബരി മസ്‌ജിദ് സ്വയം തകർന്നതാണെന്ന് പ്രചരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല', വിമർശിച്ച് വേണുഗോപാൽ
ദില്ലി: ബാബറി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ബാബരി മസ്‌ജിദ് സ്വയം തകർന്ന് വീണതാണെന്ന് ഇനി പ്രചരിപ്പിക്കപ്പെട്ടാലും അതിശയിക്കേണ്ടതില്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
ബാബരി മസ്ജിദ് തകർക്കപ്പെട്ടത് നിയമ വിരുദ്ധവമാണെന്ന സുപ്രീം കോടതി വിധിന്യായത്തിനു നേരെ കടകവിരുദ്ധമായിട്ടാണ് ഈ നിയമ ലംഘനം വെറും യാദൃശ്ചികം ആയിരുന്നെന്ന സിബിഐ കോടതിയുടെ വിധിന്യായം എന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന
കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ബാബരി മസ്‌ജിദ് വിഷയത്തിൽ ലഖ്‌നൗ സി.ബി.ഐ കോടതി പുറപ്പെടുവിച്ച വിധി കഴിഞ്ഞ നവംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കു എതിരാണെന്ന് മാത്രമല്ല, എല്ലാ സാമാന്യ യുക്തികളെയും നിരാകരിക്കുന്ന അത്യന്തം ആശ്ചര്യകരമായ ഒന്നായി കാണേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇന്ത്യയുടെ മതേതര ആത്മാവിനെ ഇത്രമേൽ ആഴത്തിൽ മുറിവേല്പിച്ച ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് തെളിവുകൾക്കു നേരെ കണ്ണടക്കപ്പെട്ടു വെള്ളപൂശപ്പെട്ടു കൊണ്ടിരിക്കുന്നത്.

സുപ്രീം കോടതി വിധിക്ക് വിരുദ്ധം
ബാബരി മസ്‌ജിദ് സ്വയം തകർന്ന് വീണതാണെന്ന് ഇനി പ്രചരിപ്പിക്കപ്പെട്ടാലും അതിശയിക്കേണ്ടതില്ല. ബാബരി മസ്ജിദ് തകർക്കപ്പെട്ടത് തീർത്തും നിയമ വിരുദ്ധവും, നിയമത്തിന്റെ വ്യക്തമായ ലംഘനവും ആണെന്നാണ് സുപ്രീം കോടതി കഴിഞ്ഞ നവംബറിലെ വിധി ന്യായത്തിൽ വ്യക്തമാക്കിയത്. ഈ വിധിന്യായത്തിനു നേരെ കടകവിരുദ്ധമായിട്ടാണ് ഈ നിയമ ലംഘനം വെറും യാദൃശ്ചികം ആയിരുന്നെന്ന സി ബി ഐ കോടതിയുടെ വിധിന്യായം.

ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട്
സുപ്രീം കോടതി വിധിയുമായി പൊരുത്തപ്പെടാതെയുള്ള ഈ കണ്ടെത്തൽ നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇടിച്ചു താഴ്ത്താൻ ഇടവരുത്തും. ബാബരി മസ്‌ജിദിന്റെ തകർത്തതിന്റെ ഉത്തരവാദികൾ സംഘപരിവാർ സംഘടനകൾ ആണെന്ന് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മതേതര മൂല്യങ്ങളിൽ കരിനിഴൽ
ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ചിത്രങ്ങൾ അടങ്ങിയ തെളിവുകൾ പോലും മുഖവിലക്കെടുക്കാത്ത ഈ വിധി ന്യായം ഇന്ത്യയുടെ മതേതര മൂല്യങ്ങളിൽ കരിനിഴൽ വീഴ്ത്താൻ ഇടവരുത്തിയാൽ ആശ്ചര്യപ്പെടേണ്ടതില്ല. നിയമം ഉറപ്പാക്കുന്ന നിക്ഷപക്ഷ നീതി ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ തയ്യാറാവണം.

നിഷ്പക്ഷമായ നീതി നടപ്പാക്കാൻ
അല്ലെങ്കിൽ ഭരണഘടനയിലും മതേതര ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യൻ പൗരനും നീതിന്യായ വ്യവസ്ഥയുടെ മഹത്വവും, മൂല്യവും സംരക്ഷിക്കാൻ മുന്നോട്ടിറങ്ങണം. അധികാരത്തിനും, നിക്ഷിപ്ത താല്പര്യങ്ങൾക്കും മുന്നിൽ തലകുനിക്കാതെ, നിഷ്പക്ഷമായ നീതി നടപ്പാക്കാനാണ് ഭരണഘടനയും, നമ്മുടെ നീതി ബോധവും നമ്മോടാവശ്യപ്പെടുന്നത്''.












Click it and Unblock the Notifications