രാജസ്ഥാനിൽ കെസി വേണുഗോപാലിന്റെ വാർ റൂം! ഗെഹ്ലോട്ടിനേയും പൈലറ്റിനേയും മെരുക്കുക ദൗത്യം!
ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അനുനയ ശ്രമങ്ങളോടെല്ലാം മുഖം തിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും സച്ചിന്‍ പൈലറ്റ് ഇതുവരെ വഴങ്ങിയിട്ടില്ല.
മാത്രമല്ല സ്പീക്കര്‍ അയച്ച നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും എംഎല്‍എമാരു കോടതിയെ സമീപിച്ചിരിക്കുകയുമാണ്. രാജസ്ഥാനിലെ പ്രധാന പ്രശ്‌നം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുളള സച്ചിന്റെ പൈലറ്റിന്റെ ഭിന്നതയാണ്. ഇതിന് പരിഹാരം കാണാതെ ഇന്നത്തെ പ്രതിസന്ധി അവസാനിക്കില്ല. ഇരുനേതാക്കള്‍ക്കും ഇടയിലെ മഞ്ഞുരുക്കാന്‍ കെസി വേണുഗോപാലിനെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക്
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 200ല്‍ 100 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തിലെത്തിയത്. ഈ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് അവകാശപ്പെട്ടതാണ് എന്നാണ് സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന വാദം. മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു.
Recommended Video
മുഖ്യമന്ത്രി പദവി തനിക്ക് വേണം
രാഹുല്‍ ഗാന്ധിയുടെ ടീമിലെ പ്രധാനികളില്‍ ഒരാളായിരുന്നു സച്ചിന്‍ പൈലറ്റ്. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം തന്നെ ഒതുക്കാനുളള നീക്കങ്ങള്‍ ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ശക്തമായി എന്നും പൈലറ്റ് ആരോപിക്കുന്നു. മുഖ്യമന്ത്രി പദവി തനിക്ക് വേണം എന്നതാണ് പൈലറ്റിന്റെ ഡിമാന്‍ഡ്.
നിയമസഭയില്‍ നേരിയ ഭൂരിപക്ഷം
19 എംഎല്‍എമാരാണ് പൈലറ്റിനൊപ്പം ഉളളത്. ഇതോടെ നിയമസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് ഗെഹ്ലോട്ടിനുളളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ 100 സീറ്റും പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു സീറ്റും 6 ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും അടക്കം 107 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ അംഗബലം.
19 എംഎല്‍എമാർ ഒപ്പം
19 എംഎല്‍എമാര്‍ക്കാണ് അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതോടെ വ്യക്തമാകുന്നത് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടത് പോലെ 30 എംഎല്‍എമാരല്ല, മരിച്ച് 19 എംഎല്‍എമാരാണ് ഒപ്പമുളളത് എന്നാണ്. 19 എംഎല്‍എമാരെ കുറച്ചാല്‍ ഗെഹ്ലോട്ടിന്റെ ഭൂരിപക്ഷം 88 ആയി ഇടിയും.
ഭൂരിപക്ഷം ഉറപ്പിക്കാനാവും
എന്നാല്‍ സ്വതന്ത്രരുടേയും ചെറുകക്ഷികളുടേയും പിന്തുണയോടെ തനിക്ക് ഭൂരിപക്ഷം ഉറപ്പിക്കാനാവും എന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. 109 എംഎല്‍എമാരുടെ പിന്തുണയാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. 19 എംഎല്‍എമാര്‍ കൂടെയുളള സച്ചിന്‍ പൈലറ്റിന് 13 സ്വതന്ത്ര എംഎല്‍എമാരുടേയും ബിടിപി, സിപിഎം പോലുളള കക്ഷികളുടേയും പിന്തുണ ലഭിച്ചാലേ കാര്യമുളളൂ.
പൈലറ്റ് പാര്‍ട്ടി വിട്ട് പോകരുത്
പൈലറ്റുമായുളള പ്രശ്‌നം പരിഹരിക്കപ്പെടാതെ നില്‍ക്കുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ അപകടമാണ്. സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ട് പോകരുത് എന്ന അഭിപ്രായമാണ് രാഹുല്‍ ഗാന്ധിക്കുളളത്. അനുനയ ശ്രമം ഒരു വശത്ത് കേന്ദ്ര നേതൃത്വം നടത്തുമ്പോള്‍ മറുവശത്ത് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിനെ വ്യക്തിപരമായടക്കം കടന്നാക്രമിക്കുന്നത് വിമര്‍ശിക്കപ്പെടുന്നുണ്ട്.
അവസാന വട്ട ശ്രമം
ഇരുനേതാക്കളും തമ്മിലുളള പ്രശ്‌നപരിഹാരത്തിനായി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന വട്ട ശ്രമം എന്ന നിലയ്ക്കാണ് വേണുഗോപാലിന്റെ ഇടപെടലുകള്‍. സച്ചിന്‍ പൈലറ്റുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ബോധ്യപ്പെടുത്തുകയാണ് വേണുഗോപാലിന്റെ ദൗത്യം.
ഫെയര്‍മോണ്ട് ഹോട്ടലില്‍
കഴിഞ്ഞ ദിവസമാണ് വേണുഗോപാല്‍ ജെയ്പൂരില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് വേണുഗോപാലിന്റെ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെയര്‍മോണ്ട് ഹോട്ടലില്‍ വെച്ചാണ് വേണുഗോപാലിന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നത്. പൈലറ്റ് പക്ഷവുമായും വേണുഗോപാല്‍ ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒത്തുതീര്‍പ്പ് നീക്കങ്ങള്‍
സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്ക് പോകുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് അനുനയ നീക്കങ്ങള്‍ വീണ്ടും ആരംഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ താല്‍പര്യവും ഇക്കാര്യത്തിലുണ്ട്. അവസാനത്തെ ഒരു വര്‍ഷം സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത് അടക്കമുളള ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.