2019ലേക്ക് പടയൊരുക്കവുമായി കോൺഗ്രസ്.. അമിത് ഷായെയും മോദിയേയും വെട്ടിയ ചാണക്യതന്ത്രം രാഹുലിന്റേത്!
ബെംഗളൂരു: കര്‍ണാടകയില്‍ ഭരണം ഉറപ്പിച്ച അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും കിട്ടിയ അപ്രതീക്ഷിത അടിയായിരുന്നു കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച് കോണ്‍ഗ്രസ്, ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചു.
ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള യഥാര്‍ത്ഥ ചാണക്യ നീക്കം. ബിജെപിയെ കണ്ടം വഴി ഓടിച്ച ആ നീക്കത്തിന് പിന്നില്‍ മറ്റാരുമല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ്.
അവസാന നിമിഷത്തെ പണി
കര്‍ണാടകത്തില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം പിടിച്ചുവെന്ന് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും സ്വന്തം ഗവര്‍ണര്‍ കൈവശമുള്ളതും കുതിരക്കച്ചവടത്തില്‍ മിടുക്കന്മാരായതും കാരണം ബിജെപി തന്നെ ഭരിക്കും എന്ന് തോന്നിപ്പിച്ചു. എന്നാല്‍ പൊടുന്നനെ ആണ് കാര്യങ്ങള്‍ അട്ടിമറിഞ്ഞത്. മുഖ്യമന്ത്രി സ്ഥാനമടക്കം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് കുമാരസ്വാമിയുടെ ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചു. ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍ ദില്ലിയില്‍ നിന്നും ദേശീയ നേതൃത്വത്തിലെ ബുദ്ധി കേന്ദ്രങ്ങളായിരുന്നു.
രാഹുലിന് പരിഹാസം
ജെഡിഎസുമായി സഖ്യത്തിലേര്‍പ്പെട്ട് ബിജെപിയെ അകറ്റുക എന്ന തന്ത്രത്തിന് പിന്നില്‍ സോണിയ ഗാന്ധി മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വരെ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ പരന്നു. അപ്പോഴെല്ലാം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെ എന്ന് ചോദ്യങ്ങളും പരിഹാസങ്ങളും ഉയര്‍ന്നു. കര്‍ണാടകയില്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുമ്പോള്‍ രാഹുല്‍ ഛണ്ഡീഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ഓടിനടന്ന് പങ്കെടുക്കുകയായിരുന്നു.
ആ ബുദ്ധി കേന്ദ്രം രാഹുൽ
കര്‍ണാടകത്തിലെ വിജയത്തിന് പിന്നില്‍ സോണിയ അല്ല, മറിച്ച് രാഹുല്‍ തന്നെയാണ് എന്നാണ് എഐസിസി ജനറല്‍ സെക്രട്ടരി കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിച്ചത് രാഹുല്‍ നടത്തിയ നീക്കമാണ്. ജെഡിഎസുമായുള്ള സഖ്യമെന്ന തന്ത്രം തെരഞ്ഞെടുപ്പിന് ശേഷമല്ല, അതിന് മുന്‍പേ തന്നെ രാഹുല്‍ തീരുമാനിച്ചിരുന്നുവെന്നും കെസി വേണുഗോപാല്‍ പറയുന്നു.
രാജ്യം മൊത്തം വ്യാപിപ്പിക്കും
ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിക്കൊണ്ടുള്ള നീക്കം വോട്ടെണ്ണല്‍ ദിവസം തന്നെ രാഹുല്‍ മുന്നില്‍ കണ്ടിരുന്നു. ഇത് പ്രകാരമാണ് ജെഡിഎസ് നേതാവ് ദേവഗൗഡയുമായി സോണിയാ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ട് ധാരണയുണ്ടാക്കിയത്. ഈ നീക്കം കര്‍ണാടകയില്‍ മാത്രമല്ല കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ പോകുന്നത്. കര്‍ണാടക മോഡല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ വിജയം
ബിജെപി മാറ്റി നിര്‍ത്തലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇക്കാര്യം ഉറപ്പ് വരുത്താന്‍ മറ്റ് രാഷ്ട്രീയ കക്ഷികളുമായി വെട്ടുവീഴ്ചാ മനോഭാവത്തോടെ കൈ കോര്‍ക്കും. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭരണം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. ജനാധിപത്യത്തിന്റെ വിജയമാണ് കര്‍ണാടകയില്‍ കണ്ടത്. ഭരണഘടനയെ പോലും മാനിക്കാത്ത നടപടികളാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അധികാരവും പണവും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.