കർണാടക സർക്കാരിനെ രക്ഷിക്കാനായില്ല, കെസി വേണുഗോപാലിന്റെ ചീട്ട് കീറുന്നു, രാഹുലിന്റെ രാജി തിരിച്ചടി!
ദില്ലി: അതിവേഗത്തിലാണ് കെസി വേണുഗോപാല്‍ എന്ന നേതാവ് കേരളമെന്ന ഇട്ടാവട്ടത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്കും രാഹുല്‍ ഗാന്ധിയുടെ തൊട്ടരികിലേക്കും വളര്‍ന്ന് പന്തലിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ടീം രാഹുല്‍ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി രാഹുല്‍ നിയോഗിച്ചവരില്‍ വേണുഗോപാലുമുണ്ട്.
സംഘടനാ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് വേണുഗോപാലിനെ രാഹുല്‍ ഗാന്ധി നിയോഗിച്ചത്. കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിലടക്കം നിര്‍ണായക പങ്ക് വഹിച്ച് വേണുഗോപാല്‍ പെട്ടെന്ന് തന്നെ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ താഴെ വീണതും രാഹുല്‍ ഗാന്ധി രാജി വെച്ചതും വേണുഗോപാലിന്റെ ചീട്ട് കീറിയേക്കും!
ദേശീയ നേതാവായി കുതിപ്പ്
തന്റെ തിരഞ്ഞെടുപ്പ് കോട്ടയായ ആലപ്പുഴയെ വിട്ടാണ് കെസി വേണുഗോപാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുളള ചുമതല കെസി വേണുഗോപാല്‍ ഏറ്റെടുത്തത്. വളരെ പെട്ടെന്നാണ് ദേശീയ കോണ്‍ഗ്രസിലെ ശക്തമായ സാന്നിധ്യമായും ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനായും കെസി വേണുഗോപാല്‍ വളര്‍ന്നത്. ഗോവയില്‍ അടക്കം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ കരുക്കള്‍ നീക്കിയതോടെയാണ് ദേശീയ നേതൃത്വത്തിന് കെസി വേണ്ടപ്പെട്ടവനായത്. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.
നിർണായക ഇടപെടലുകൾ
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയിലെ 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരും ബിജെപിയിലേക്ക് കൂറുമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കാര്യക്ഷമമായി ഇടപെടാന്‍ വേണുഗോപാലിന് സാധിച്ചിരുന്നു. രാജസ്ഥാനിലേയും തെലങ്കാനയിലെ കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരം വേണുഗോപാലിന്റെ മുന്‍കൈയിലായിരുന്നു. പിന്നീട് ഹരിയാനയിലെ സംഘടനാ പ്രശ്‌നങ്ങളിലും കെസിയുടെ ഇടപെടലുകള്‍ നിര്‍ണായകമായി.
കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടർ
കര്‍ണാടകത്തില്‍ ജെഡിഎസിനെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചതിന് പിന്നിലും വേണുഗോപാലിന്റെ കൈകളുണ്ട്. ബിജെപിക്ക് ജെഡിഎസിന് ഒപ്പം നിര്‍ത്താന്‍ സാധിക്കുന്നത് മുന്‍പ് തന്നെ കോണ്‍ഗ്രസിന് അത് സാധ്യമാക്കിയത് വേണുഗോപാലിന്റെ ചടുല നീക്കങ്ങള്‍ ആയിരുന്നു. ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നുവെന്നത് വേണുഗോപാലിനെ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായി മാറി.
തുടക്കം മുതലേ കല്ല് കടി
എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചതും കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ താഴെപ്പോയതും കെസി വേണുഗോപാലിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വേവ്വേറെ മത്സരിച്ച കോണ്‍ഗ്രസും ജെഡിഎസും ഭരണത്തില്‍ നിന്ന് ബിജെപിയെ ഒഴിവാക്കാനായി ഒരുമിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരിക്കലും ഒത്ത് പോയതേ ഇല്ല. തുടക്കം മുതല്‍ക്കേ തന്നെ ഇരുകൂട്ടര്‍ക്കുമിടയില്‍ കല്ലുകടികളുണ്ടായിരുന്നു.
പരിഹാരം കാണാൻ സാധിച്ചില്ല
ജെഡിഎസിനേയും കോണ്‍ഗ്രസിനെയും ഒരുമിച്ച് നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാണ് കര്‍ണാടകത്തില്‍ വലിയ വില വേണുഗോപാലിന് കൊടുക്കേണ്ടി വന്നത്. വേണുഗോപാലിന് എതിരെ കര്‍ണാടക കോണ്‍ഗ്രസിനുളളില്‍ ശബ്ദം ഉയര്‍ന്നിരുന്നു. വിമത ശബ്ദം ഉയര്‍ത്തിയ റോഷന്‍ ബെയ്ഗ് വേണുഗോപാലിനെ കോമാളി എന്നാണ് വിളിച്ചത്. പാര്‍ട്ടിക്കുളളിലേയും സഖ്യസര്‍ക്കാരിനുളളിലേയും അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ല എന്നിടത്താണ് വേണുഗോപാലിന് പിഴച്ചത്.
താരത്തിളക്കത്തിന് മങ്ങൽ
ജെഡിഎസുമായി നല്ല ബന്ധമുണ്ടാക്കാനോ അത് മുന്നോട്ട് കൊണ്ട് പോകാനോ സാധിച്ചില്ല. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് തുടക്കം മുതലേ എതിര്‍പ്പുണ്ടായിരുന്നു. ഇതും കൃത്യമായി അഡ്രസ് ചെയ്യപ്പെട്ടില്ല. ആ സാഹചര്യം ബിജെപി കൃത്യമായി മുതലെടുക്കുകയും ചെയ്തു. രാജിവെച്ച 15 എംഎല്‍എമാരില്‍ 12 പേരും കോണ്‍ഗ്രസുകാരാണ്. കര്‍ണാടകത്തിലെത്തി സര്‍ക്കാരിനെ രക്ഷിക്കാനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും പാളിപ്പോവുകയായിരുന്നു. ഇത് വേണുഗോപാലിന്റെ പരാജയമായാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ വേണുഗോപാലിനെതിരെ സ്ഥാനമാറ്റം അടക്കമുളള നടപടികളിലേക്കൊന്നും കോണ്‍ഗ്രസ് നേതൃത്വം കടന്നേക്കില്ല എന്നാണ് സൂചന.