നിർണായക തീരുമാനത്തിലേക്ക് കോൺഗ്രസ്, കെസി വേണുഗോപാലിന് സുപ്രധാന പദവി? കോൺഗ്രസ് മാറുന്നു!
ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സാധിക്കാത്ത പ്രതിസന്ധിക്ക് ഉടനെ തന്നെ അന്ത്യം കുറിക്കാന്‍ പാര്‍ട്ടി. അടുത്ത ശനിയാഴ്ച ദില്ലിയില്‍ കോണ്‍ഗ്രസിന്റെ ഉന്നത സമിതിയായ പ്രവര്‍ത്തക സമിതി ദില്ലിയില്‍ യോഗം ചേരും. പുതിയ കോണ്‍ഗ്രസ് പ്രസിഡണ്ടിനെ ഈ യോഗത്തില്‍ തീരുമാനിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
അതിനിടെ കെസി വേണുഗോപാലിന് നിര്‍ണായക ചുമതല പാര്‍ട്ടിയില്‍ ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷന് പുറമേ തിരഞ്ഞെടുക്കുന്ന വര്‍ക്കിംഗ് പ്രസിഡണ്ട് കെസി വേണുഗോപാല്‍ ആയിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ശനിയാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന് ഇടക്കാല അധ്യക്ഷനെ ആവും തിരഞ്ഞെടുക്കുക എന്നാണ് സൂചന. ഒരു വര്‍ഷം ഈ ഇടക്കാല അധ്യക്ഷന്‍ പാര്‍ട്ടിയെ നയിക്കും. അതിനുളളില്‍ പുതിയ അധ്യക്ഷനെ നിയോഗിക്കുകയെന്നതാണ് കോണ്‍ഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കാല അധ്യക്ഷനായി യുവ നേതാവ് സച്ചിന്‍ പൈലറ്റ്, മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
കോൺഗ്രസ് പ്രവർത്തക സമിതിയിലും പൊളിച്ച് പണികൾ നടന്നേക്കും. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി തിരഞ്ഞെടുക്കണം എന്ന ആവശ്യം അതിനിടെ പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. ശശി തരൂര്‍ എംപിയും അമരീന്ദര്‍ സിംഗും അടക്കമുളള നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കോൺഗ്രസിനെ ഒരുമിപ്പിച്ച് നിർത്താൻ ഗാന്ധി കുടുംബത്തിൽ നിന്നുളള നേതാവിന് മാത്രമേ സാധിക്കൂ എന്നാണ് പാർട്ടിക്കുളളിലെ ഭൂരിപക്ഷവും കരുതുന്നത്. എന്നാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്കില്ല എന്നാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.