ജാർഖണ്ഡിലേത് ശുഭ സൂചന; ബിജെപി ഉദ്ദേശിച്ച ധ്രുവീകരണം നടന്നില്ലെന്ന് കെസി വേണുഗോപാൽ
ദില്ലി: ജാർഖണ്ഡിൽ ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തിരഞ്ഞെടുപ്പ് വിജയം തങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു ടീമിനെ തന്നെ അവിടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നിയോഗിച്ചിരുന്നതാണ്. നിലവിലെ ഫലസൂചനകള്‍ കാണിക്കുന്നത്കോണ്‍ഗ്രസ് സഖ്യത്തിന് അവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സാഹചര്യത്തില്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഹൈക്കമാന്‍ഡ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് സംഘത്തിന് നിർദേശം നൽകി കഴിഞ്ഞതായും കെസി വേണുഗാപ്ൽ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് തന്നെ ജാര്‍ഖണ്ഡിനെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊരത്വ ഭേദഗതി ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് എല്ലാ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അത് കണക്കാകാതെ തിരക്കിട്ട് ബിൽ പാസാക്കിയത് ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും കെസി പറഞ്ഞു. നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി ജാര്‍ഖണ്ഡില്‍ പറഞ്ഞു. അമിത് ഷായിടെ പ്രസംഗവും അത്തരത്തിലുള്ളതായിരുന്നു. ധ്രൂവീകരണമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അവർ ഉദ്ദേശിച്ചത് പോലെ ധ്രുവീകരണം നടന്നില്ല. ഇതി ഒരു ശുഭ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്നത്. അതിന് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെടുത്തേണ്ടതിലലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. നിയമത്തിനെതിരായ സമരം തുടരുക തന്നെ ചെയ്യും. ഇത്തരം വിജയങ്ങള്‍ സമരത്തിലുള്ളവരുടെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തും. 2014ന് ശേഷം കോണ്‍ഗ്രസ് തകര്‍ന്നുപോയി എന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിനെതിരായി ജനവികാരമുണ്ട്. അതിനെ നയിക്കുന്നത് കോണ്‍ഗ്രസാണെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.