തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് കെസിആർ അഴിക്കുള്ളിലേക്ക്? കുരുക്കുമായി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: തെലങ്കാനയിൽ ടിആർഎസിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ഭൂരിഭാഗം എക്സിസ്റ്റ് പോൾ സർവ്വേകളും പ്രവചിക്കുന്നത്. കോൺഗ്രസും ടിഡിപിയും ഉൾപ്പെട്ട മഹാകൂട്ടമി ഉയർത്തിയ വെല്ലുവിളികളെ കെ ചന്ദ്രശേഖര റാവുവിന് മറികടക്കാൻ ആയി എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ടിആർഎസിനെതിരായ ശക്തമായ ഭരണ വിരുദ്ധ വികാരവും, പാർട്ടിയിലെ കുടുംബാധിപത്യവും ഉയർത്തിയായിരുന്നു കോൺഗ്രസ് പ്രചാരണ റാലികൾ കൊഴുപ്പിച്ചത്.
സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയുണ്ടാകുമെന്ന നിരീക്ഷണങ്ങളെ തള്ളിക്കളയുകയാണ് ടിആർഎസ്. ഉപാധികളോടെ ബിജെപി വച്ചുനീട്ടിയ പിന്തുണ ടിആർഎസ് നിരുപാധികം തള്ളിക്കളയുകയാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുമെന്ന കെസിആറിന്റെ അവകാശ വാദം തിരഞ്ഞെടുപ്പിൽ അട്ടിമറികൾ നടന്നിട്ടുണ്ടെന്ന സൂചനയാണ് നൽകുന്നതെന്നാണ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് രേവന്ദ് റെഡ്ഡി ആരോപിക്കുന്നു. കെസിആർ നിയമലംഘനം നടത്തിയെന്നാരോപിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് രേവന്ദ് റെഡ്ഡി. വിശദാംസങ്ങൾ ഇങ്ങനെ:
രണ്ട് മണ്ഡലങ്ങളിൽ
തെലങ്കാനയിലെ രണ്ട് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പേരുൾപ്പെട്ടതിനെയാണ് രേവന്ദ് റെഡ്ഡി ചോദ്യം ചെയ്യുന്നത്. ഗാജ്വേൾ, സിദ്ധിപ്പേട്ട് എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ രണ്ട് രീതികളിലായി കെസിആറിന്റെ പേരുണ്ട്.
ജയിലിലടയ്ക്കണം
1940 ലെ ജനപ്രാതിനിത്യ നിയമത്തിലെ 31ാം വകുപ്പ് പ്രകാരം രണ്ട് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടാൽ ഇത് അധികാരകളുടെ ശ്രദ്ധയിൽപെടുത്താതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആറു മാസം മുതൽ ഒരു വർഷം വരെ തടവും പിഴയുമാണ് ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ . സമാനമായ രീതിയിൽ ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവുവിനെതിരെ നടപടിയെടുക്കണമെന്നാണ് രേവന്ദ് റെഡ്ഡി ആവശ്യപ്പെടുന്നത്.
ഇത് കെസിആറിന്റെ പണിയല്ല
രേവന്ദ് റെഡ്ഡിയുടെ ആരോപണങ്ങളെ പ്രതിരോധിച്ച് ടിആർഎസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കെസിആർ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ചിന്തമടകയിലാണ് വോട്ട് രേഖപ്പെടുത്തിയത്. പതിവായി അദ്ദേഹം വോട്ട് ചെയ്യുന്നത് അവിടെയാണ്. രണ്ട് മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ പേരുണ്ടെങ്കിൽ അത് മാറ്റേണ്ടത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പണിയാണെന്ന് കരിംനഗർ എംപി ബി വിനോദ് കുമാർ പറഞ്ഞു.
കേസെടുക്കണം
കെസ്ആറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണമെന്ന് രേവന്ദ് റെഡ്ഡി ആവശ്യപ്പെട്ടു. രേഖാമൂലം താൻ പരാതി നൽകില്ലെന്നും പത്രസമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നുമാണ് രേവന്ദ് റെഡ്ഡി ആവശ്യപ്പെടുന്നത്. രണ്ട് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ കെസിആറിന്റ പേര് ഉൾപ്പെട്ടതിന്റെ രേഖകളും പത്രസമ്മേളനത്തിൽ അദ്ദേഹം ഹാജരാക്കി. സിദ്ധിപേട്ട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ കൽവാക്കുണ്ല ചന്ദ്രശേഖര റാവു എന്നും ഗെജ്വാൾ മണ്ഡലത്തിൽ ചന്ദ്രശേഖര റാവു കൽവാക്കുണ്ല എന്നുമാണ് കെസിആറിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.
മനപ്പൂർവ്വം
വോട്ടർ പട്ടികയിൽ പേര് ഇരട്ടിച്ചത് മനസിലാവാതിരിക്കാൻ രണ്ട് മണ്ഡലങ്ങളിലും രണ്ട് രീതിയിൽ കെസിആർ പേര് ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് രേവന്ദ് റെഡ്ഡി ആരോപിക്കുന്നു. സംഭവത്തിലെ ദുരൂഹത വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നിരവധി തവണ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് രേവന്ദ് റെഡ്ഡി ആരോപിക്കുന്നു. രേവന്ദ് റെഡ്ഡി രേഖാമൂലം പരാതി നൽകാതെ അന്വേഷണം നടത്താനാകില്ലെന്നാണ് ചീഫ് ഇലക്ഷൻ ഓഫീസർ രജത് കുമാറിന്റെ നിലപാട്.
ആരോപണങ്ങൾ
തെലങ്കാനയിലെ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ അപ്രതീക്ഷമായി എന്നാരോപിച്ച് നിരവധി പരാതികളാണ് ഉയർന്നത്. വർഷങ്ങളായി വോട്ട് ചെയ്യുന്നവരുടെ പേരുകൾ പെട്ടെന്ന് അപ്രത്യക്ഷമായെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിരുന്നു. പട്ടികയിൽ തന്റെ പേരില്ലെന്നും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപിച്ച് ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും രംഗത്തെത്തിയിരുന്നു.
രേവന്ദ് റെഡ്ഡിയുടെ അറസ്റ്റ്
കഴിഞ്ഞ ദിവസം ചന്ദ്രശേഖറാവുവിന്റെ തിരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് രേവന്ത് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരും റാലിയിൽ പങ്കെടുക്കരുതെന്ന റെഡ്ഡിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു കരുതൽ തടങ്കൽ എന്ന വിശദീകരണം നൽകി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുമ്പ് തെലുങ്ക് ദേശം പാര്‍ട്ടി നേതാവായിരുന്ന റെഡ്ഡി പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
കേന്ദ്രമന്ത്രി രാജിവെച്ചു; ഇനി കോണ്‍ഗ്രസിനൊപ്പം, ബിജെപിക്ക് തിരിച്ചടി!! ബിഹാറില്‍ എന്‍ഡിഎ തകരും
ഭരണം പിടിക്കാൻ പിന്തുണ വേണോ? ബിജെപിയെ ഞെട്ടിച്ച് ടിആർഎസിന്റെ മറുപടി