ബിജെപിയും കോൺഗ്രസും വേണ്ട; സഖ്യനീക്കം സജീവമാക്കി കെസിആർ, ഒഡീഷയിൽ തുടങ്ങി, പ്രതീക്ഷ നൽകി ബിജെഡി
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ടിഡിപി സംഘത്തെ അപ്രസക്തരാക്കിയതാണ് ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇനി തന്റെ ലക്ഷ്യം ദേശീയ രാഷ്ട്രീയമാണെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപിക്കും കോൺഗ്രസിനുമെതിരെ ഫെഡറൽ മുന്നണി രൂപികരിക്കാനുള്ള നീങ്ങൾക്ക് വേഗം കൂട്ടുകയാണ് കെസിആർ.
കോൺഗ്രസ്, ബിജെപി വിരുദ്ധ മുന്നണിയ്ക്കായി വിവിധ സംസ്ഥാനങ്ങളിലെ പ്രദേശിക പാർട്ടി നേതൃത്വവുമായി ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് കെസിആർ. ഇതിനായി നാലു ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാ ദൾ നേതാവുമായ നവീൻ പട്നായിക്കുമായി കെസിആർ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. വിശദാംശങ്ങൾ ഇങ്ങനെ:
മിന്നും വിജയം
119 അംഗ നിയമസഭയിൽ 88 സീറ്റിലും വിജയം നേടിയാണ് കെസിആർ അധികാരത്തിൽ എത്തുന്നത്. കോൺഗ്രസ്-ടിഡിപി സഖ്യം ടിആർഎസ് പ്രഭാവത്തിന് മുമ്പിൽ തകർന്നടിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസിലേക്ക് എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് ഫലം കെസിആറിനെ കൂടുതൽ ശക്തനാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ടിആർഎസിന്റെ സഖ്യ നീക്കങ്ങൾ.
ബിജെപി-കോൺഗ്രസ് വിരുദ്ധ മുന്നണി
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി വിരുദ്ധ പാർട്ടികളെ ഒരുകുടക്കീഴിൽ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. എന്നാൽ ബിജെപിയുമായി മാത്രമല്ല കോൺഗ്രസുമായും സഖ്യത്തിലേർപ്പെടാൻ സാധിക്കില്ലെന്ന നിലപാടാണ് കെസിആറിന്. പ്രത്യേകിച്ച് മുഖ്യശത്രുവായ ടിഡിപിയും ചന്ദ്രബാബു നായിഡുവും മുൻനിരയിൽ നിൽക്കുമ്പോൾ. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ബിജെപി, കോൺഗ്രസ് വിരുദ്ധ പാർട്ടികളുടെ മൂന്നാം മുന്നണി രൂപികരിക്കുകയാണ് കെസിആർ ലക്ഷ്യം വയ്ക്കുന്നത്.
ഒഡീഷയിൽ
ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്കുമായാണ് കെസിആർ ആദ്യ കൂടിക്കാഴ്ച നടത്തിയത്. കൊൽക്കത്ത മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടത്തും. വരും ദിവസങ്ങളിൽ യുപിയിൽ അഖിലേഷ് യാദവും ബിഎസ്പിയുടെ മായാവതിയുമായും സഖ്യസാധ്യതകൾ തേടും. കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല സഖ്യം രൂപികരിക്കാനുള്ള നീക്കങ്ങൾ സജീവമാവുകയാണെങ്കിലും വിയോജിപ്പുകളും വിള്ളലുകളും പ്രകടമാണ്. ഈ സാധ്യതയെ മുതലെടുക്കുകയാണ് കെസിആറിന്റെ ലക്ഷ്യം.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി
ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വിജയം കോൺഗ്രസിനെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ വിശാല സഖ്യത്തിന്റെ നേതൃനിരയിലേക്ക് കോൺഗ്രസ് എത്താനാണ് സാധ്യത. രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയാക്കണമെന്ന ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ മമതാ ബാനർജിയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ളവർ തുറന്ന എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഈ അതൃപ്തി കെസിആറിന് അനുകൂലമാണ്.
ഒഡീഷ നിർണായകം
രണ്ടു പതിറ്റാണ്ടോളമായി നവീൻ പട്നായിക്കാണ് ഒഡീഷ ഭരിക്കുന്നത്. കുറച്ചുനാളായ കോൺഗ്രസിനോടും ബിജെപിയോടും അകലം പാലിക്കുന്ന സമീപനമാണ് നവീൻ പട്നായിക് സ്വീകരിച്ചുപോന്നത്. എന്‍ഡിഎ സഖ്യത്തില്‍ മുമ്പുണ്ടായിരുന്ന ബിജെഡി ഇപ്പോള്‍ തനിച്ചാണ്. ഒഡീഷയിൽ 21 രാജ്യസഭാ സീറ്റുകളാണുള്ളത്.
തീരുമാനമായില്ല
ദേശീയ രാഷ്ട്രീയമാണ് സംസാരിച്ചതെന്നും മുന്നാം മുന്നണി രൂപികരണകാര്യത്തിൽ തീരുമാനമൊന്നുമായില്ലെന്നും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി. ഓരേ ആശയങ്ങളുള്ള പാർട്ടികളെ ഒന്നിച്ച് നിർത്തുകയാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ കൂടുതൽ കൂടിക്കാഴ്ചകൾ നടത്തുമെന്നും കെസിആർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒഡീഷ സന്ദർശനത്തിന് ഒരു ദിവസം മുൻപെയാണ് കെസിആറിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധയമാണ്.
സഖ്യമുണ്ടായാൽ
കെസിആറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്-ബിജെപി വിരുദ്ധ പ്രദേശിക പാർട്ടികൾ ഒന്നിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയൊരു അദ്ധ്യായത്തിനാകും അത് തുടക്കം കുറിക്കുക. യുപിയില്‍ 80 ലോക്‌സഭാ സീറ്റുണ്ട്. ഒഡീഷയില്‍ 21 സീറ്റും ബംഗാളില്‍ 42 സീറ്റും തെലങ്കാനയില്‍ 17 സീറ്റുമുണ്ട്. പ്രദേശിക പാർട്ടികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്താൽ 2019ൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അത് പുതിയ ചരിത്രമായി മാറിയേക്കാം.
നാടകീയ മണിക്കൂറുകൾക്കൊടുവിൽ യുവതികളെ പോലീസ് തിരിച്ചിറക്കി; തന്ത്രപൂർവ്വം മടക്കി അയച്ചെന്ന് ബിന്ദു