കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി; ആദ്യഘട്ടത്തില്‍ തന്നെ ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അവസാന രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് കൂടികഴിഞ്ഞാല്‍ മെയ് 23 ന് ജനവിധി അറിയാം. കേന്ദ്രത്തില്‍ ഇത്തവണ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തല്‍. പ്രാദേശിക കക്ഷികളുടെ നിലപാടായിരിക്കും തൂക്കുസഭ വരുമ്പോള്‍ നിര്‍ണ്ണായകമാവുക.
കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെന്ന് ചൗഹന്‍; 21 ലക്ഷം കര്‍ഷകരുടെ പേരുമായി കോണ്‍ഗ്രസ് വീട്ടില്‍
ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ തന്നെ പ്രാദേശിക കക്ഷികളുടെ ഒരു സഖ്യം രൂപീകരിച്ച് വിലപേശല്‍ ശക്തിയായി മാറാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നീക്കം തുടങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയെന്ന ചന്ദ്രശേഖര റാവുവിന്‍റെ നീക്കത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിയിക്കുകയാണ്.
ഫെഡറല്‍ മുന്നണി
ഫെഡറല്‍ മുന്നണി രൂപീകരണം എന്ന ലക്ഷ്യവുമായി കര്‍ണാട മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ആയിരുന്നു കെ ചന്ദ്രശേഖര റാവു ആദ്യം കണ്ടത്. ഇതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കെസിആര്‍ തിരുവനന്തപുരത്തെത്തി.
പിണറായി വിജയന് മുന്നില്‍
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ആരുടേയും പേര് പറയാതെ തന്നെ സൗത്ത് ഇന്ത്യയില്‍ നിന്ന് ഒരു പ്രധാനമന്ത്രി എന്ന ആശയമാണ് ചന്ദ്രശേഖര റാവു പിണറായി വിജയന് മുന്നില്‍ വെച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
സ്റ്റാലിനെ കാണാന്‍
ടിആര്‍എസ് എംപിമാരായ സന്തോഷ് കുമാര്‍, വിനോദ് കുമാര്‍ എന്നിവരും പിണറായിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ തെലങ്കാന മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പിണറായി വിജയനെ കണ്ടതിന് പിന്നാലെ തമിഴ്നാട് പ്രതിപക്ഷ നേതാവ് സ്റ്റാലിനെ കാണാനായിരുന്നു ചന്ദ്രശേഖരറാവുവിന്‍റെ നീക്കം.
തിരിച്ചടി
എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും കെസിആറിന് ഒരു തിരിച്ചടി നല്‍കിയിരിക്കുകയാണ് സ്റ്റാലിന്‍. കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയെങ്കിലും തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചാരണ തിരക്കുകൾ ഉണ്ടെന്നും കൂടിക്കാഴ്ച നടക്കില്ലെന്നും സ്റ്റാലിന്‍ ചന്ദ്രശേഖര റാവുവിനെ അറിയിക്കുകയായിരുന്നു.
പ്രചാരാണ തിരക്ക്
തിരഞ്ഞെടുപ്പ് പ്രചാരാണ തിരക്കെന്ന കാരണം മുന്നോട്ടുവെച്ചെങ്കിലും ഫെഡറല്‍ മുന്നണിയെന്ന ചന്ദ്രശേഖര റാവുവിന്‍റെ നീക്കങ്ങള്‍ക്ക് ശക്തി പകരേണ്ടതില്ലെന്ന തീരുമാനത്തിലാണ് സ്റ്റാലിന്‍ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ചതെന്നാണ് സൂചന.
സ്റ്റാലിന്‍ കരുതുന്നു
കൂടിക്കാഴ്ച്ച കോൺഗ്രസിനെ ഡിഎംകെ കൈയൊഴിഞ്ഞേക്കുമെന്ന സന്ദേശം നൽകുമെന്നും സ്റ്റാലിന്‍ കരുതുന്നു. മേയ് 19ന് തമിഴ്നാട്ടിലെ നാലു നിയമസഭ മണ്ഡലങ്ങളിലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനും ഇത് ദോഷമായിമാറിയേക്കുമെന്ന് ഡിഎംകെ കണക്ക് കൂട്ടൂന്നു
തെറ്റായ സന്ദേശം
റാവുവുമായി കൂടിക്കാഴ്ച്ച നടത്തി തെറ്റായ സന്ദേശം നല്‍കാനില്ലെന്ന സ്റ്റാലിന്‍റെ നിലപാട് മറ്റു പ്രാദേശിക പാര്‍ട്ടികളും ഗൗരവത്തോടെ കാണും. തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചു മത്സരിക്കുന്ന സ്റ്റാലിന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ്
ഫലത്തില്‍ റാവുവിന്‍റെ ഫെഡറല്‍ മുന്നണി ദൗത്യത്തിന് ആദ്യഘട്ടത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ 150 ലേറെ സീറ്റുകള്‍ പ്രാദേശിക കക്ഷികള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനെ പൂർണമായും ഒഴിവാക്കിയുള്ള ഒരു കൂട്ടായ്മക്ക് ഇതിൽ പല കക്ഷികൾക്കും താല്‍പര്യമില്ലെന്നതാണ് ശ്രദ്ധേയം.
നിരന്തരം ചര്‍ച്ച
കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കെസിആർ പ്രാദേശിക പാർട്ടികളുടെ അധ്യക്ഷൻമാരുമായി നിരന്തരം ചര്‍ച്ച നടത്തുന്നത്.
മറ്റുനേതാക്കളേയും
സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നീങ്ങാനും കെഎസിആര്‍ പദ്ധതിയിട്ടിരുന്നു. നേരത്തെ ഇതേ വിഷയത്തില്‍ ഒഡീഷ് മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിലും ഇരുവരേയും വീണ്ടും കാണാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു.