പൌരത്വ നിയമ ഭേദഗതിക്കെതിരെ തെലങ്കാന: പ്രമേയം ഉടനെന്ന് കെസിആർ, കേന്ദ്രത്തിന്റേത് തെറ്റായ തീരുമാനം!
ഹൈദരാബാദ്: പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാന സർക്കാർ. തെലങ്കാന നിയമസഭ പൌരത്വ നിയമ ഭേദഗതിക്കെതിരെ ഉടൻ പ്രമേയം പാസാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് വ്യക്തമാക്കിയത്. പൌരത്വ നിയമ ഭേദഗതി കേന്ദ്രസർക്കാരിന്റെ തെറ്റായ തീരുമാനമാണെന്ന് കെസിആർ ചൂണ്ടിക്കാണിച്ചു. ഇന്ത്യ ജനങ്ങളുടെ രാജ്യമാണ് മതങ്ങളുടേതല്ല. ഒരു വിഭാഗം ജനങ്ങൾക്ക് എതിരായിട്ടുള്ള നിയമത്തെ ഒരുവിധത്തിലും പിന്തുണയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനത്തോടെയിരിക്കൂ: യുവാക്കളോട് ആഹ്വാനവുമായി രാഷ്ട്രപതി, ഗാന്ധിജിയുടെ അഹിംസ മറക്കരുതെന്ന്!!
പ്രേമേയം സാധ്യമായാൽ കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും ശേഷം പൌരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി തെലങ്കാന മാറും. പൌരത്വ നിയമഭേദതി പിൻവലിക്കുന്നതിന് സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനൂവരി 22ന് പൌരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുുകൊണ്ട് സമർപ്പിച്ച ഹർജികൾ പരിഗണിച്ച സുപ്രീം കോടതി പ്രസ്തുുത നിയമം സ്റ്റേ ചെയ്തിരുന്നില്ല. കേന്ദ്രത്തിന് സിഎഎയിൽ പ്രതികരണമറിയിക്കാൻ നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. പൌരത്വ നിയമ ഭേദഗതി ഭരണഘടനക്കെതിരാണ്. ആഭ്യന്തര മന്ത്രി അമിത് ഷായോട് പറയാനുള്ളത് ഞാൻ ബില്ലിനെതിരാണ് എന്നതാണ്. അമിത് ഷായോട് ഇക്കാര്യം ഫോണിൽ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
16 ഓളം മുഖ്യമന്ത്രിമാരുമായിപൌരത്വ നിയമഭേദഗതിയെക്കുറിച്ച് സംസാരിച്ചു. അവരിൽ ചിലർ പ്രാദേശിക പാർട്ടികളിൽ നിന്നുള്ളവരാണ്. അവരെല്ലാം ആശങ്കാകുലരാണെന്നും കെസിആർ ചൂണ്ടിക്കാണിക്കുന്നു. വരും മാസങ്ങളിൽ എല്ലാ മുഖ്യമന്ത്രിമാരെയും വിളിച്ചുചേർത്ത് ഹൈദരാബാദ് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതിക്ക് തിരിച്ചടിയേൽക്കുമെന്ന സൂചനകൾ നിലനിൽക്കെയാണ് തെലങ്കാന മുഖ്യമന്ത്രി പൌരത്വ നിയമഭേദഗതി സംബന്ധിച്ച നിലപാട് വ്യക്തമാക്കി.