റോഡ് ഷോ; കെജ്രിവാൾ വാരണാസിയിൽ
വാരണാസി: വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമോ എന്ന് പ്രഖ്യാപിക്കാനായി അരവിന്ദ് കെജ്രിവാള്‍ വാരണാസിയിലെത്തി. ജനങ്ങള്‍ പറഞ്ഞാല്‍ മോദിക്കെതിരെ മത്സരിക്കും എന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ കെജ്രിവാള്‍ . ജനാഭിപ്രായം അറിയാനായി ആം ആദ്മി പാര്‍ട്ടി ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ റോഡ് ഷോ നടത്തുന്നുണ്ട്.
നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും തോല്‍പ്പിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ലക്ഷ്യം. ഇവരെ രണ്ട് പേരെയും തോല്‍പിക്കാനായാല്‍ അത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. എന്നാല്‍ ആറ് മാസം പ്രായമായ കുട്ടിയെയും 18 വര്‍ഷം പ്രായമായ ആളെയും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കെജ്രിവാള്‍ ജയിച്ച് പ്രധാനമന്ത്രിയാകുന്നെങ്കില്‍ കൊള്ളാം. അല്ലാതെ മോദിയുടെ വോട്ട് തട്ടാന്‍ വേണ്ടി മാത്രമാണെങ്കില്‍ അതില്‍ അര്‍ഥമില്ല - വാരണാസിയിലെ ജനങ്ങളുടെ അഭിപ്രായം ഇങ്ങനെയാണ്.
ബി ജെ പിയെ ആര്‍ക്കെങ്കിലും തോല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ആം ആദ്മി പാര്‍ട്ടിക്ക് മാത്രമായിരിക്കും എന്നാണ് ആപ്പ് നേതാവ് സഞ്ജയ് സിംഗ് പറയുന്നത്. എന്നാല്‍ കെജ്രിവാള്‍ പോപ്പുലാരിറ്റി കിട്ടാന്‍ വേണ്ടി ജീവിക്കുന്ന ആളാണ് എന്നാണ് ബി ജെ പിയുടെ കളിയാക്കല്‍. മോദി എന്നാല്‍ വിഷനാണ്. രാഹുല്‍ ഡിവിഷന്‍. കെജ്രിവാള്‍ ആകട്ടെ, ടെലിവിഷനും - ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു.
കെജ്രിവാള്‍ മത്സരിച്ചാല്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഹെവി വെയ്റ്റ് പോരാട്ടങ്ങളില്‍ ഒന്നിനാകും വാരണാസി സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയ് സിംഗായിരിക്കും വാരണാസിയിലെ സ്ഥാനാര്‍ഥിയാകുക എന്ന് സൂചനയുണ്ട്. കെജ്രിവാള്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ശക്തമായ ത്രികോണ മത്സരമാകും വാരണാസിയില്‍.