ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി, ആം ആദ്മി പാർട്ടിയുടെ സർവ്വേ കണ്ടെത്തൽ ഇങ്ങനെ
Recommended Video
ദില്ലി: ബിജെപിക്കും കോണ്‍ഗ്രസിനും വലിയ പ്രതീക്ഷകളാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞടുപ്പിലുളളത്. അധികാരം നിലനിര്‍ത്താന്‍ ബിജെപിയും അധികാരം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസും കച്ച കെട്ടുന്നു. പുല്‍വാമ ഭീകരാക്രമണവും അതിന് ശേഷം ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ബലാക്കോട്ടില്‍ പാകിസ്താന് തിരിച്ചടി നല്‍കാന്‍ സാധിച്ചത് മോദി സര്‍ക്കാരിന്റെ നേട്ടമായാണ് വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത് നേട്ടമാകും എന്നാണ് പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ പലതും പറയുന്നത്.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേ. 56 ശതമാനം പേരും ബിജെപി തോല്‍വിയെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് അഭിപ്രായപ്പെട്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. പുല്‍വാമ തീവ്രവാദ ആക്രമണവും അതിന് ശേഷമുളള ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുമാണ് ബിജെപിക്ക് തിരിച്ചടിയാവുക എന്നും സര്‍വ്വേയില്‍ കണ്ടെത്തിയതായി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍വ്വേ വിവരം അരവിന്ദ് കെജ്രിവാള്‍ വെളിപ്പെടുത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല എന്നാണ് സര്‍വ്വേ കണ്ടെത്തിയത് എന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ആപ്പിന്റെ സര്‍വ്വേയെ തളളി ബിജെപി രംഗത്ത് എത്തി. ഇത്തരത്തില്‍ ലാഭ നഷ്ടക്കണക്കുകള്‍ പരിശോധിക്കുന്നത് നാണക്കേടാണ് എന്നാണ് ബിജെപിയുടെ പ്രതികരണം.