കേരളത്തില്‍ ഇടത് തുടര്‍ഭരണം പ്രവചിച്ച് പൊളിറ്റിഖ് മാര്‍ക്കർ... ബംഗാളില്‍ മമത, തമിഴകത്ത് സ്റ്റാലിന്‍
ദില്ലി/തിരുവനന്തപുരം: പൊളിറ്റിക്യു മാര്‍ക്യ്വര്‍ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേ കേരളത്തില്‍ ഇടത് തുടര്‍ ഭരണം പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യവും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സഖ്യവും അസമില്‍ ബിജെപി സഖ്യവും അധികാരത്തില്‍ വരും എന്നാണ് പ്രവചനം.
ദേശീയ തലത്തില്‍ പുറത്ത് വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കും എന്നാണ്. മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ച എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ഏറെക്കുറേ സമാനമാണ്. പരിശോധിക്കാം...

എല്‍ഡിഎഫ് തുടര്‍ഭരണം
ഇത്തവണ ചരിത്രം തിരുത്തിക്കൊണ്ട് കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പി-മാര്‍ക്കിന്റെ (പൊളിറ്റിക്യു മാര്‍ക്യ്വര്‍) പ്രവചനം. എല്‍ഡിഎഫിന് 72 മുതല്‍ 79 സീറ്റുകള്‍ വരെ ലഭിക്കാം. യുഡിഎഫ് 60 മുതല്‍ 66 സീറ്റുകള്‍ വരെ നേടിയേക്കും. ബിജെപിയ്ക്ക് പൂജ്യം മുതല്‍ 3 സീറ്റുകളാണ് പ്രവചിക്കുന്നത്. സ്വതന്ത്രര്‍ ഒരു സീറ്റില്‍ ജയിച്ചേക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

വോട്ട് വിഹിതം ഇങ്ങനെ
എല്‍ഡിഎഫ് 42 ശതമാനം വോട്ട് വിഹിതം നേടും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫ് 39 ശതമാനവും നേടും. വോട്ട് വിഹതത്തിന്റെ കാര്യത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കുക ബിജെപി ആയിരിക്കും എന്നാണ് പ്രവചനം- 18 ശതമാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 43.48 ശതമാനം ആയിരുന്നു. അന്ന് 90 സീറ്റ് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 38.81 ശതമാനം വോട്ട് വിഹിതം നേടിയ യുഡിഎഫ് 47 സീറ്റ് നേടി, 14.96 ശതമാനം വോട്ട് വിഹിതം നേടിയ ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
എക്‌സിറ്റ് പോള്‍ പ്രവചനം പറയുന്നത് യുഡിഎഫും ബിജെപിയും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കും എന്നാണ്. എന്നാല്‍ ഭരണം നേടുന്ന എല്‍ഡിഎഫിന് വോട്ട് വിഹിതത്തില്‍ ഇടിവ് സംഭവിക്കും.

ബംഗാളില്‍ മമത തന്നെ
പശ്ചിമ ബംഗാളില്‍ ഇത്തവണയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നാണ് പി-മാര്‍ക്ക് സര്‍വ്വേ പ്രവചിക്കുന്നത്. 152 മുതല്‍ 172 സീറ്റുകള്‍ വരെ നേടും. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ബിജെപി 112 മുതല്‍ 132 സീറ്റുകളില്‍ വിജയിച്ചേക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ഇടത് സഖ്യ ഇത്തവണ 10 മുതല്‍ 20 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

വോട്ട് വിഹിതത്തില്‍ ഇഞ്ചോടിഞ്ച്
പശ്ചിമ ബംഗാളില്‍ വോട്ട് വിഹിതത്തില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനം ആകുമെന്നാണ് പ്രവചനം. ടിഎംസി 44 ശതമാനം വോട്ട് നേടും. ഇടത് സഖ്യം 13 ശതമാനത്തില്‍ ഒതുങ്ങും.

തമിഴ്‌നാട്ടില്‍ ഡിഎംകെ തരംഗം
തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ രണ്ട് ടേം എഐഎഡിഎംകെ ഭരണത്തെ തൂത്തെറിഞ്ഞ് ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ സഖ്യം 165 മുതല്‍ 190 വരെ സീറ്റുകള്‍ നേടും. എഐഎഡിഎംകെ സഖ്യം 40 മുതല്‍ 65 വരെ സീറ്റുകളില്‍ ഒതുങ്ങും. ഡിഎംകെ 45 മുതല്‍ 48 ശതമാനം വരെ വോട്ടുകള്‍ സ്വന്തമാക്കും. എഐഎഡിഎംകെ സഖ്യത്തിന്റെ വോട്ട് വിഹിതം 35 മുത 38 ശതമാനം വരെ മാത്രമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

കമല്‍ഹാസന്‍ സീറ്റ് പിടിക്കും
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന സൂപ്പര്‍ താരം കമല്‍ഹാസന്‍ ഇത്തവണ തമിഴ്‌നാട് നിയമസഭയില്‍ സാന്നിധ്യമറിയിക്കുമെന്നാണ് പ്രവചനം. 1 മുതല്‍ 3 വരെ സീറ്റുകളാണ് കമല്‍ ഹാസന്റെ മക്കള്‍ നീതി മണ്‍ട്രത്തിന് ലഭിക്കുമെന്ന് പ്രവചിക്കുന്നത്. നാല് മുതല്‍ അഞ്ച് ശതമാനം വരെ വോട്ട് വിഹിതവും നേടിയേക്കും.

അസമില്‍ ബിജെപി തന്നെ
അസമില്‍ ഇത്തവണയും ബിജെപി സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേയുടെ പ്രവചനം. 62 മുതല്‍ 70 വരെ സീറ്റുകള്‍ ബിജെപി സഖ്യം നേടും. കോണ്‍ഗ്രസ് സഖ്യം പരമാവധി നേടുക 56 മുതല്‍ 64 വരെ സീറ്റുകളാണ്. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ വരെ നേടിയേക്കും. ബിജെപി 44 ശതമാനം വോട്ട് വിഹിതവും കോണ്‍ഗ്രസ് സഖ്യം 42 ശതമാനം വോട്ട് വിഹിതവും സ്വന്തമാക്കുമെന്ന് പൊളിറ്റിഖ് മാര്‍ക്കര്‍ സര്‍വ്വേ പ്രവചിക്കുന്നു.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications