സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കൾ ദില്ലിക്ക്; തിരക്കിട്ട യോഗങ്ങൾ, ലക്ഷ്യം ഇതാണ്, 4 ദിവസങ്ങൾ...
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധേമായ പോരാട്ടമാണ് ഇക്കുറി ദില്ലിയിൽ നടക്കുന്നത്. ആം ആദ്മിയുമായുള്ള സഖ്യനീക്കങ്ങൾ പരാജയപ്പെട്ടതോടെ ഒറ്റയ്ക്ക് ദില്ലി പിടിക്കാൻ ഇറങ്ങുകയാണ് കോൺഗ്രസ്. ബിജെപിയാകട്ടെ വിഐപി സ്ഥാനാർത്ഥികളെ അടക്കം ഇറക്കി ദില്ലിയിൽ വിജയം ആവർത്തിക്കാനുള്ള നീക്കത്തിലാണ്. ശക്തമായ വെല്ലുവിളി ഉയർത്തി ആം ആദ്മിയും രംഗത്തുണ്ട്.
സ്ഥിരം താര പ്രചാരകർക്ക് പുറമെ ദില്ലിയിൽ ഇക്കുറി കേരളത്തിൽ നിന്നുള്ള നേതാക്കളെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം, കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ തുടങ്ങിയ കേരളാ നേതാക്കൾ ദില്ലിയിൽ ബിജെപിയുടെ പ്രചാരണത്തിനായി എത്തും.
ബീഹാറിൽ മഹാസഖ്യത്തിൽ വിള്ളൽ; ശത്രുഘ്നൻ സിൻഹയ്ക്കെതിരെ ' വിഐപി' സ്ഥാനാർത്ഥി!!
കേരളാ നേതാക്കൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിൽ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സുരേഷ് ഗോപി മത്സരിച്ച തൃശൂരിലും ശബരിമല വിഷയം ഏറ്റവും അധികം ചർച്ചയായ പത്തനംതിട്ടയിലുമെല്ലാം ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളത്. കുമ്മനം രാജശേഖരനിലൂടെ തിരുവനന്തപുരം പിടിക്കാനാകുമെന്ന ഉറച്ച് പ്രതീക്ഷയും ബിജെപിക്കുണ്ട്. കേരളത്തിൽ വോട്ടെടുപ്പ് പൂർത്തായതോടെ ദില്ലിയിൽ പ്രചാരണത്തിനായി എത്തുകയാണ് ബിജെപി നേതാക്കൾ.
പ്രചാരണ യോഗങ്ങളിൽ
മെയ് 4 മുതൽ 7 വരെയുള്ള തീയതികളിലാണ് കേരളാ നേതാക്കൾ ദില്ലിയിൽ പ്രചാരണത്തിന് എത്തുന്നത്. മയൂർ വിഹാർ ഫേസ് ത്രീയിൽ നാലാം തീയതി വൈകിട്ട് ബിജെപി സൗത്ത് ഇന്ത്യൻ സെൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ കെ സുരേന്ദ്രൻ പ്രസംഗിക്കും. ദിൽഷാദ് ഗാർഡനിലും മെഹ്റോളിയിലും നടക്കുന്ന പൊതുയോഗങ്ങളിൽ കെ സുരേന്ദ്രൻ പങ്കെടുക്കുന്നുണ്ട്. മെഹ്റോളിയിലെ യോഗത്തിൽ വി മുരളീധരൻ എംപിയും പങ്കെടുക്കും.
തിരക്കിട്ട പ്രചാരണം
ദില്ലിയിൽ മൂന്നോളം യോഗങ്ങളിലാണ് ശോഭാ സുരേന്ദ്രൻ പങ്കെടുക്കുന്നത്. മെയ് അഞ്ചിന് രാവിലെ വികാസ്പുരിയിലും തുടർന്ന് ഹസ്താലിലേയും ഗോൾ മാർക്കറ്റിലേയും യോഗങ്ങളിലാണ് ശോഭാ സുരേന്ദ്രൻ പങ്കെടുക്കുന്നത്. ആർകെ പുരത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി പങ്കെടുക്കുന്നുണ്ട്.
ലക്ഷ്യം മലയാളി വോട്ടുകൾ
കേരളാ നേതാക്കളെ ദില്ലിയിൽ എത്തിച്ച് പരമാവധി മലയാളി വോട്ടുകൾ സമാഹരിക്കാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ശബരിമല പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാകും നേതാക്കളുടെ പ്രചാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദില്ലിയിലെ ഏഴ് മണ്ഡലങ്ങളും നിലവിൽ ബിജെപിയുടെ കൈവശമാണ്.
മെഗാ റാലിയുമായി കോൺഗ്രസും
ദില്ലിയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഇറങ്ങുന്ന കോൺഗ്രസും താര പ്രചാരകരെ ഇറക്കി ദില്ലി പിടിക്കാൻ നീക്കം തുടരുകയാണ്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ശത്രുഘ്നൻ സിൻഹ, ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയവരും ദില്ലിയിൽ പ്രചാരണത്തിനായി എത്തുന്നുണ്ട്.
ബിജെപിക്ക് ഗുണം ചെയ്യും
കോൺഗ്രസ്- ആം ആദ്മി സഖ്യനീക്കം നടക്കാതെ പോയത് ബിജെപിക്ക് ഗുണം ചെയ്യും. ബിജെപി വിരുദ്ധ വോട്ടുകൾ ഇതോടെ ഭിന്നിക്കാനാണ് സാധ്യത. ആം ആദ്മിയുമായി സഖ്യം ഉണ്ടാക്കാതിരുന്നത് കോട്ടമാണെന്നാണ് പ്രമുഖ കോൺഗ്രസ് നേതാക്കളും വിലയിരുത്തുന്നത്. അതേ സമയം നോർത്ത് വെസ്റ്റ് ദില്ലിയിലെ ബിജെപി എംപി ഉദിത് രാജ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ