അത് അപകടരം!! പരിശോധിക്കാതെ പ്രവാസികളെ തിരിച്ചെത്തിക്കരുത്: മോദിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
ദില്ലി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കൊറോണ വൈറസ് പരിശോധന നടത്താടെ തിരികെ കൊണ്ടുവരുന്നതിൽ ആശങ്കയറിയിച്ച് കേരള മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച വിഷയങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധി നിലനിൽക്കുമ്പോൾ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പരിശോധന കൂടാതെ തിരിച്ചെത്തിക്കുന്നത് അപകടരമാണെന്നും ഇത് രോഗ വ്യാപനത്തിലേക്ക് നയിക്കുമെന്നുമാണ് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാൻ കഴിഞ്ഞേക്കില്ല: വൈറസ് വിദഗ്ധന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
യാത്ര പരിശോധനയ്ക്ക് ശേഷം മതിയെന്ന്
ഏകദേശം 200 പേരാണ് ഒരു വിമാനത്തിലുണ്ടാകുക. ഇതിൽ ഒന്നോ രണ്ടോ പേർക്ക് വൈറസ് ബാധയുണ്ടെങ്കിൽ രാജ്യത്തിന് അപകടരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ പറഞ്ഞു. അതുകൊണ്ട് തന്നെ തിരിച്ചെത്തിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കിൽ അത് അപകടകരമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്രതലത്തിൽ പിന്തുടരുന്ന പ്രോട്ടോക്കോളുകൾ പാലിക്കാത്തത് നിർഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ തിരികെ കൊണ്ടുവരുന്നവരെ യാത്രയ്ക്ക് മുമ്പായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ദൌത്യത്തിന് ഇന്ത്യ
കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്. അവരെ വിമാനങ്ങളിലും കപ്പിലുമായാണ് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൌത്യത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. 1.9 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നതിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. പശ്ചിമാഫ്രിക്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളിലാണ് തിരികെയെത്തിക്കുന്നത്. ഗൾഫ് യുദ്ധത്തിന് ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൌത്യമാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്. 1,70,000 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.
യാത്രാച്ചെലവ് പ്രവാസികൾക്ക്
കൊറോണ പ്രതിസന്ധിക്കിടെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾ സ്വന്തമായി യാത്രാച്ചെലവ് വഹിക്കണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞത്. യൂറോപ്പിൽ നിന്ന് 50000 രൂപയും യുഎസിൽ നിന്ന് ഒരു ലക്ഷം രൂപയുമായി പ്രത്യേക വിമാനങ്ങൾക്കായി ഈടാക്കുന്ന നിരക്ക്. യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തുന്നവർ പ്രത്യേക വിമാനത്തിനായി 13,000 ഓളം രൂപയാണ് നൽകേണ്ടിവരിക. ആദ്യഘട്ടത്തിൽ എയർഇന്ത്യയാണ് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി പ്രത്യേക സർവീസ് നടത്തുക. അടുത്ത ഘട്ടത്തിൽ സ്വകാര്യ വിമാന കമ്പനികളെുയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
14 ദിവസം നിരീക്ഷണത്തിൽ
പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിൽ തിരിച്ചെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. അതായത് സംസ്ഥാന സർക്കാരുകളാണ് ഇതിനുള്ള സൌകര്യം ഒരുക്കുന്നത്. മുൻഗണനാ ക്രമമനുസരിച്ചാണ് ആളുകളെ തിരിച്ചെത്തിക്കുക. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ യുഎസ്, യുകെ, മലേഷ്യ, സിംഗപ്പൂർ, ഫിലിപ്പൈൻസ്, ബംഗ്ലാഗേശ് എന്നീ രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചെത്തും. ഒരാഴ്ച കാലയളവിനുള്ളിൽ 13 രാജ്യങ്ങളിൽ നിന്നായി 14,8000 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.
കേരളം നിർണായക തയ്യാറെടുപ്പിന്
150 ലോകരാജ്യങ്ങളിൽ നിന്നായി മൂന്ന് ലക്ഷം പ്രവാസികളാണ് ഏപ്രിൽ അവസാനം വരെ നോർക്ക റൂട്ട്സിൽ കേരളത്തിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏറെപ്പേരും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് മടങ്ങിയെത്താനുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കുടുതൽ പേർ തിരിച്ചെത്തുക. കേരളത്തിലെത്തുന്നവരെ പരിശോധിക്കുന്നതായി ഡോക്ടർമാപെയും പാരാമെഡിക്കൽ ജീവനക്കാരെയും വിമാനത്താവളത്തിൽ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. രോഗ ലക്ഷണങ്ങളില്ലാത്തവരോട് ഏഴ് ദിവസം ക്വാറന്റൈൻ സെന്ററുകളിൽ താമസിപ്പിച്ച ശേഷം വീടുകളിലേയ്ക്ക് അയയ്ക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റുക.
കേരളത്തിന് കയ്യടി
ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത കേരളം പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി ഏറെ കയ്യടി നേടിയിരുന്നു. നിലവിൽ സംസ്ഥാനത്ത് 37 കൊറോണ വൈറസ് രോഗികൾ മാത്രമാണുള്ളത്. ഇവരെല്ലാം ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. രോഗം ഭേദമായ 460 പേരാണ് സംസ്ഥാനത്ത് ഇതിനകം വീടുകളിലേക്ക് മടങ്ങിയത്. വുഹാനിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ച മൂന്ന് വിദ്യാർത്ഥികൾക്കാണ് സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കേരളത്തിൽ രണ്ടാംഘട്ടമായി പത്തനംതിട്ടയിലും കോട്ടയത്തും കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.