അതിർത്തി തുറക്കൽ: കേരള- കർണാടക ചർച്ച പരാജയം, കേന്ദ്ര ഇടപെടൽ തേടി കേരളം, മനുഷ്വരഹിതമെന്ന് കേരളം!!
ദില്ലി: കേരള- കർണാടക അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തിയ ശ്രമവും ഫലവത്തായില്ല. ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരുമായാണ് കേന്ദ്രസർക്കാർ ചർച്ച നടത്തിയത്. കർണാടക അതിർത്തി അടച്ചിട്ടതോടെ ആറ് പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഇതോടെയാണ് പ്രശ്ന പരിഹാരത്തിനായി കേന്ദ്ര ഇടപെടൽ തേടിയത്. കേന്ദ്രം അതിർത്തി തർക്കത്തിൽ നേരിട്ട് ഇടപെടണമെന്ന നിലപാടിലാണ് കേരളം.
പരസ്യമായി ഉറപ്പ്, ധവളപത്രം: ദുരിതാശ്വാനനിധിയിലേക്ക് സംഭാവന നല്‍കാന്‍ നിബന്ധനകളുമായി മുല്ലപ്പള്ളി
അതിർത്തിയിൽ ആംബുലൻസ് തടയരുതെന്ന കേന്ദ്ര നിർദേശം പാലിക്കാൻ കഴിയില്ലെന്ന നിലപാടാണ് കർണാടകത്തിന്റേത്. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ കർണാടക അതിർത്തി അടച്ചിട്ട വിഷയത്തിൽ ഇന്ന് തന്നെ നിലപാട് അറിയിക്കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചിരുന്നു. ഇതോടെയാണ് ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കാസർഗോഡ് കൊറോണ വ്യാപനം ശക്തമായിത്തുടരുന്ന സാഹചര്യത്തിൽ അതിർത്തി തുറന്നുനൽകാനാവില്ലെന്നനിലപാടിലാണ് കർണാടക. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേരള അതിർത്തിയിൽ കടന്ന് കർണാടകം ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ദേശീയ പാത അടച്ചിടുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കാണിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കാസർഗോർഡ് വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച ആറുപേരുടെ വിവരങ്ങളും സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.