അയഞ്ഞ് കർണാടക: കേരള- കർണാടക അതിർത്തികൾ തുറക്കും, വിരാജ്പേട്ട്- കൂട്ടുപുഴ റൂട്ടിൽ ചുവപ്പുകാർഡ്!!
ദില്ലി: രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കർണാടക അതിർത്തി തുറക്കും. അതിർത്തികൾ അടച്ചിട്ടതിനൊപ്പം കേരള- കർണാടക അതിർത്തിയിൽ മാക്കൂട്ടം ചുരത്തിന് സമീപത്ത് മണ്ണിട്ട് നികത്തുകയും ചെയ്തിരുന്നു. അതിർത്തി അടച്ചിട്ടത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് കേരളം പരാതി നൽകിയത്. കൊറോണ ഭീതിയെത്തുടർന്നാണ് കർണാടക സമ്പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അതിർത്തി ജില്ലയായ കാസർഗോഡ് ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും ഭീതി വർധിപ്പിച്ചിരുന്നു.
അതിർത്തി അടച്ചിട്ട കർണാടക അയഞ്ഞില്ല: കേരളത്തിലേക്കുള്ള എൺപത് പച്ചക്കറി ലോറികൾ കുടുങ്ങി
കേരളത്തിനെയും കർണാടകത്തിന്റെയും മുഖ്യമന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ എന്നിവരുമായി കേന്ദ്രമന്ത്രി സദാദനന്ദ ഗൌഡ ചർച്ച നടത്തിയതോടെയാണ് കേരളത്തിന് അനൂകുലമായ നടപടിയുണ്ടാകുന്നത്. ഇതോടെ ചരക്കുനീക്കത്തിനായി മൂന്നു വഴികൾ തുറന്നുകൊടുക്കുമെന്ന് കർണാടക അറിയിച്ചിട്ടുണ്ട്. കർണാടകത്തിൽ നിന്ന് വയനാട് മുത്തങ്ങ വഴി ഉള്ള ഒരു അതിർത്തി ചെക്ക് പോസ്റ്റും നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുള്ള നിലപാടാണ് കർണാടകം നേരത്തെ സ്വീകരിച്ചിരുന്നത്.
മൂന്ന് റൂട്ടുകൾ തുറക്കും
മംഗലാപുരം- കാസർഗോഡ്, മൈസൂരു- എച്ച്ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടൽപേട്ട്- മുത്തങ്ങ വഴി സുൽത്താൻ ബത്തേരി എന്നീ വഴികളാണ് കർണാടക കേരളത്തിലേക്കുള്ള ചരക്കൂനീക്കത്തിനായി തുറന്നുനൽകുക. എന്നാൽ വിരാജ്പേട്ട്- കൂട്ടുപുഴ റൂട്ട് ഗതാഗതത്തിനായി തുറന്ന് നൽകാൻ കർണാടക തയ്യാറായിട്ടില്ല. കൊറോണ വ്യാപനത്തെത്തുടർന്ന് ഈ റൂട്ട് തുറക്കുന്നതിനെതിരെ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റൂട്ടിലെ ചരക്ക് ഗതാഗതം പുനസ്ഥാപിക്കാത്തത്. ജനപ്രതിനിധികളും എംഎൽഎമാരും ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിനോട് ശക്തമായ എതിർപ്പാണ് പ്രകടിപ്പിക്കുന്നത്.
റോഡിൽ ജെസിബി കൊണ്ട് മണ്ണിട്ടു
വെള്ളിയാഴ്ച്ച രാവിലെയാണ് കർണാടക റവന്യൂ വകുപ്പ് അധികൃതർ ജെസിബി ഉപയോഗിച്ച് മാക്കൂട്ടം ചുരം റോഡിൽ മണ്ണിട്ട് തടസ്സം സൃഷ്ടിച്ചത്. എന്നാൽ ഇതറിഞ്ഞ് കേരള വനം വകുപ്പ് - റവന്യു-പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തടയാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ കേരളത്തിലേക്ക് വരികയായിരുന്ന എൺപതോളം പച്ചക്കറി ലോറികൾ മാക്കൂട്ടത്ത് കുടുങ്ങിക്കിടക്കുന്നത്. പച്ചക്കറി ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അവശ്യ വസ്തുുക്കളുടെ വരവ് നിലക്കുന്നത് കേരളത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു.
മണ്ണിട്ടത് റെവന്യൂ ഭൂമിയിൽ
കേരള- കർണാടക അതിർത്തിയിൽ മാക്കൂട്ടം ചുരംപാതയിൽ കേരളത്തിന്റെ റവന്യൂ ഭൂമിയിൽ പെട്ട പാതയിലാണ് കർണാടക സർക്കാർ ജെസിബി കൊണ്ട് മണ്ണിട്ട് സമ്പൂർണ്ണ യാത്രാനിരോധനം ഏർപ്പെടുത്തിയത്. ഇതിനെ വിമർശിച്ച് കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ നൽകിയിട്ടുള്ള നിർദേശങ്ങൾ ലംഘിക്കുകയാണ് അയൽസംസ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് സമീപത്താണ് കർണാടക റെവന്യൂ അധികൃതർ ഇപ്പോൾ മണ്ണിട്ട് തടസ്സപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ അധീനതയിൽപ്പെടുന്നതാണ് ഈ പ്രദേശം.
നിർദേശം നൽകിയത് കളക്ടർ?
മാക്കൂട്ടത്ത് കേരള- കർണാട അതിർത്തിയിൽ മണ്ണിട്ട് നികത്തിയത് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണെന്നാണ് കർണാടക പോലീസ് കേരള അധികൃതരോട് പറഞ്ഞത്. എന്നാൽ കുടക് ജില്ലാ കളക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഇതോടെ കർണാടക റെവന്യൂ അധികൃതർ റോഡ് പൂർണ്ണമായും മണ്ണിട്ട് നികത്തി മടങ്ങുകയായിരുന്നു. കണ്ണൂർ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘമാണ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഇവരുമായി കർണാടക ഐജി വിപിൽ കുമാർ, എസ് പി സുമൻ പലേക്കർ എന്നിവരും കേരളാ അതിർത്തിയിൽ വെച്ച് കണ്ണൂർ എസ് പി യുമായി ചർച്ച നടത്തി. താഹസിൽദാർ കെ കെ ദിവാകരൻ, ഇരിട്ടി ഡിവൈഎസ് പി സജേഷ് വാഴാളപ്പിൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.