പൗരത്വ നിയമത്തിനെതിരായ പ്രമേയം; കേരള സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി
ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. പ്രമേയം പാസാക്കിയതിലൂടെ കേരളം ഭരണഘടനയേയും പാര്‍ലമെന്‍റിനേയും വെല്ലുവിളിച്ചിരിക്കുകയാണെന്ന് നഖ്വി പറഞ്ഞു.
പാര്‍ലമെന്‍റിന്‍റേയും സംസ്ഥാനത്തെ നിയമസഭകളുടേയും ചുമതലകള്‍ ഭരണഘടനയില്‍ വ്യക്തിമായി പ്രതിപാദിച്ചിട്ടുണ്ട്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ തന്നെ അതിനെ ഇല്ലാതാക്കുന്നത് ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയാണ്.പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ ഒരു നിയമത്തെ, ഒരു സംസ്ഥാന നിയമസഭ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചാൽ അത് ഭരണഘടനയെ മാത്രമല്ല പാർലമെന്‍റിനേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് നഖ്വി പറഞ്ഞു.
കേരള സര്‍ക്കാരിന്‍റെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് ബിജെപി നേതാവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ പ്രതികരിച്ചു. ഭരണഘടനയാണ് പരമോന്നത നിയമമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു.
ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു തിരുമാനം. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഒ രാജഗോപാല്‍ എംഎല്‍എ മാത്രമാണ് എതിര്‍ത്തത്.