കേരള സ്റ്റോറി നായിക ആദാ ശർമ്മ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു: കാറില്‍ സുദീപ്‌തോ സെന്നും
വിവാദ ചിത്രം കേരള സ്‌റ്റോറിയില്‍ മുഖ്യ കഥാപാത്രം അവതരിപ്പിച്ച ആദാ ശർമ്മ റോഡപകടത്തില്‍പ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആദാശർമ്മയ്ക്കൊപ്പം സംവിധായകന്‍ സുദീപ്‌തോ സെന്നും സഞ്ചരിച്ച വാഹനമാണ് പകടത്തില്‍പ്പെട്ടത്. കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഇരുവരും പുറപ്പെട്ടത്.
അപകടത്തെക്കുറിച്ചുള്ള വാർത്ത ഇന്റർനെറ്റിൽ വൈറലാകാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് നടി തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തി. അപകടത്തിന് ശേഷം താൻ സുഖമായിരിക്കുന്നുവെന്നും വലിയ അപകടമല്ല സംഭവിച്ചതെന്നുമാണ് ആദാ ശർമ്മ ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്.

"എനിക്ക് സുഖമാണ് സുഹൃത്തുക്കളെ, ഞങ്ങളുടെ അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ കാരണം ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. മുഴുവൻ ടീമും , ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു, കാര്യമായ ഒന്നുമില്ല, കാര്യമായൊന്നുമില്ല, പക്ഷേ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങല്‍ കാണിച്ച ഉത്കണ്ഠയ്ക്ക് നന്ദി."- ആദാ ശർമ്മ ട്വിറ്ററില്‍ കുറിച്ചു.
ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ആദാ ശർമ്മയ്ക്കും വധഭീഷണിയുള്ളതായി അവകാശവാദമുണ്ടായിരുന്നു. സിനിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും വ്യക്തമാക്കി ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികളിൽ നിന്നും ചില ഗ്രൂപ്പുകളിൽ നിന്നും കേരള സ്റ്റോറിക്കെതിര ശക്തമായ വിമർനമായിരുന്നു നേരിട്ടത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ദ കേരള സ്റ്റോറി സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു.
കേരളത്തില്‍ നിന്നും മുപ്പതിനായിരം സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഐഎസില്‍ എത്തിച്ചുവെന്ന അവകാശവാദം ഉന്നയിച്ചുകൊണ്ടായിരുന്നു കേരള സ്റ്റോറിയുടെ ടീസർ പുറത്തിറങ്ങിയത്. എന്നാല്‍ ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായപ്പോള്‍ ഒറ്റയടിക്ക് മുപ്പതിനായിരം എന്നത് മൂന്നായി സിനിമയുടെ അധികൃതർ തിരുത്തുകയും ചെയ്തു. കേരളത്തിനെതിരായ സംഘപരിവാർ പ്രചരണയുടെ ഭാഗമാണ് ചിത്രമെന്നായിരുന്നു ബി ജെ പി വിരുദ്ധ ഭൂരിപക്ഷ രാഷ്ട്രീയ കക്ഷികളും അഭിപ്രായപ്പെട്ടിരുന്നത്.
അതേസമയം, സിനിമയ്ക്ക് ബി ജെ പി കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ബി ജെ പി പിന്തുണയില്‍ തന്നെ പലയിടത്തും പ്രത്യേക ഷോ സംഘടിപ്പിക്കപ്പെട്ടു. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ കേരള സ്റ്റോറി സംബന്ധിച്ച അഭിപ്രായ പ്രകടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നടത്തുകയും ചെയ്തു. യു പി മുഖ്യമന്ത്രിയാവട്ടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലും ദി കേരള സ്റ്റോറി ബ്ലോക്ക്ബസ്റ്റർ ആക്കിയതിന് പ്രേക്ഷകർക്ക് ആദ ശർമ്മ നന്ദി പറഞ്ഞ് രംഗത്ത് വന്നിരുന്നു. ' ചിലർ എന്റെ ആത്മാർത്ഥതയെ അപകീർത്തിപ്പെടുത്തുന്നു, എന്റെ സത്യസന്ധതയെ പരിഹസിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, ഞങ്ങളുടെ ടീസർ നിരോധിക്കുന്നു, ചില സംസ്ഥാനങ്ങളിൽ സിനിമ നിരോധിക്കുന്നു, അപവാദ പ്രചാരണങ്ങൾ ആരംഭിച്ചു ... പക്ഷേ നിങ്ങൾ, പ്രേക്ഷകർ കേരള സ്റ്റോറിയെ ഒരു നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എക്കാലത്തേയും മികച്ച സിനിമകളിലൊന്നാക്കിയിരിക്കുന്നു. പ്രേക്ഷകർ വിജയിച്ചു. ഇനി ഞങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് പോവുന്നു'- ആദാ ശർമ്മ ട്വിറ്റിറില്‍ കുറിച്ചു.
കേരള സ്റ്റോറിക്ക് കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച രീതിയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ചിത്രം 100 കോടി കളക്ഷന്‍ നേടിയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. വിപുൽ ഷാ നിർമ്മിക്കുകയും സുദീപ്തോ സെൻ സംവിധാനം ചെയ്യുകയും ചെയ്ത കേരള സ്റ്റോറി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്ത് വരികയും ചെയ്തിന്നു.












Click it and Unblock the Notifications