രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ്; മലയാളി വിദ്യാർത്ഥിനി റെബീഹ പങ്കെടുക്കേണ്ടെന്ന്, പുറത്താക്കി!
പുതുച്ചേരി: പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങിൽ നിന്ന് മലയളി വിദ്യാർത്ഥിനിയെ പുറത്താക്കിയെന്ന് ആരോപണം. എംഎ മാസ് കമ്യൂണിക്കേഷൻ ഒന്നാംറാങ്ക് ജേതാവായ കോഴിക്കോട് കുന്ദമംഗലം സ്വദേശി റെബീഹയെ (23)യാണ് അരമണിക്കൂറിലധികം പരിപാടി നടക്കുന്ന ഹാളിൽനിന്ന് മാറ്റി പുറത്തിരുത്തിയത്. അബ്ദുറഹീം-റഹ്മദുന്നീസ ദമ്പതിമാരുടെ മകളാണ് റെബീഹ.
പ്രസംഗം കഴിഞ്ഞ് രാഷ്ട്രപതി പോയശേഷമാണ് റെബീഹയ്ക്ക് ഹാളിൽ പ്രവേശനം അനുവദിച്ചത്.മാറ്റിയിരുത്തിയതിൽ പ്രതിഷേധിച്ച് റെബീഹ വൈസ് ചാൻസലർ നൽകിയ സ്വർണമെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചു. ചടങ്ങിൽനിന്ന് മാറ്റിയിരുത്തിയതിനാലും പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധമുള്ളതിനാലുമാണ് സ്വർണമെഡൽ നിരസിച്ചതെന്ന് റബീഹ പറഞ്ഞു. ബിരുദ സർട്ടിഫിക്കറ്റ്മാത്രമാണ് വൈസ് ചാൻസിലറുടെ കൈയ്യിൽ നിന്ന് വാങ്ങിയത്.
എന്തിന് പുറത്ത് പോകണം?
സർവകലാശാലാ ഹാളിലേക്ക് സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം അനുവദിച്ചത്. എന്നാൽ രാഷ്ട്രപതി ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ റെബീഹയോട് പുറത്തേക്കുവരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്തിന് പുറത്ത് പോകണം എന്ന ചോദ്യത്തിന് കാരണമൊന്നും പറഞ്ഞില്ലെന്നും റെബീഹ പറയുന്നു.
സംശയം തോന്നി
എന്നെ കണ്ട് എന്തോ സംശയം തോന്നിയതിനാലാണ് മാറ്റിയിരുത്തിയതെന്നാണ് കരുതുന്നത്. തട്ടം ധരിച്ചതുകൊണ്ടാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടില്ലെന്ന് വിദ്യാർത്ഥിനി പ്രതികരിച്ചു. പൗരത്വനിയമഭേദഗതി നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ഇതേ ചടങ്ങ് രണ്ട് മലയാളികളുൾപ്പെടെ നാലുപേർ ബഹിഷ്കരിച്ചിരുന്നു. ഇതിനി പിന്നാലെയാണ് ഇത്തരത്തിൽ ഒരു സംഭവം സർവ്വകലാശാലയിൽ ഉണ്ടായിരുന്നത്.
വിദ്യാർത്ഥികൾ ശക്തമായ നിലപാടെടുക്കും
പൗരത്വനിയമ ഭേദഗതിക്കും ഫാസിസത്തിനും എതിരേ വിദ്യാസമ്പന്നരായ യുവാക്കൾ ശക്തമായ നിലപാടെടുക്കണമെന്നും റെബീഹ പറഞ്ഞു. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ബിരുദദാനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാർഥി കൗൺസിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സ്വർണമെഡൽ ജേതാക്കളായ മലയാളികളായ കാർത്തിക (ഇഎംഎംസി), സമീറ അൻവർ (സോഷ്യൽ വർക്ക്) എന്നിവരും അരുൺ കുമാർ, മെഹാല (ഇരുവരും ആന്ത്രോപ്പോളജി) എന്നിവരുമാണ് ചടങ്ങ് ബഹിഷ്ക്കരിച്ചിരിക്കുന്നത്.
രാജ്യത്താകെ ശക്തമായ പ്രതിഷേധം
രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. രാഷ്ട്രീയ ഭേദമില്ലാതെ കേന്ദ്ര സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. : രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കത്തയച്ചിരുന്നു.
മമത ബാനർജിയുടെ കത്ത്
പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും പരിഭ്രാന്തിയിലാണുള്ളത്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ന് മമത ബാനർജി മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.