അസമിൽ അവസാന ഘട്ടം, ബംഗാളിൽ മൂന്നാം ഘട്ടം; തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ്
പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട പോളിങ്ങും ഇന്ന് നടക്കും. എട്ട് ഘട്ടമായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ്
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിർണായക ദിവസമാണ് ഇന്ന്. ഏപ്രിൽ ആറിന് കേരളത്തിന് പുറമെ തമിഴ്നാടും പുതുച്ചേരിയും പോളിങ് ബൂത്തിലെത്തും. വിവിധ ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്ന അസമിൽ ഇന്ന് മൂന്നാമത്തെയും അവസാനത്തെയും പോളിങ് ദിനമാണ്. പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട പോളിങ്ങും ഇന്ന് നടക്കും. എട്ട് ഘട്ടമായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ്.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം
വാശിയേറിയ പോരാട്ടം
കേരളത്തിലേതുപോലെ തന്നെ വാശിയേറിയ പോരാട്ടമാണ് അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലും ഇത്തവണ നടക്കുന്നത്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി നിയമസഭയിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
ദ്രാവിഡ പാർട്ടികൾക്ക് നിർണായകം
തമിഴകത്ത് ദ്രാവിഡ പാർട്ടികൾ നയിക്കുന്ന മുന്നണികളുടെ ഭാഗമായാണ് കോൺഗ്രസും ബിജെപിയും ഇടത് പാർട്ടികളും ജനവിധി തേടുന്നത്. പ്രധാന പോരാട്ടം ഡിഎംകെയും എഐഡിഎംകെയും തമ്മിൽ തന്നെ. ജയലളിതയുടെയും കരുണനിധിയുടെയും മരണത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴ് ജനത ആരെ തിരഞ്ഞെടുക്കുമെന്ന് ആകാംക്ഷയോടെയാണ് ഇന്ത്യൻ രാഷ്ട്രീയവും ഉറ്റുനോക്കുന്നത്.
മക്കൾ നീതി മയ്യം
എഐഡിഎംകെയിലൂടെ സംസ്ഥാനത്ത് സാനിധ്യമുറപ്പിക്കാനാണ് ബിജെപി ശ്രമം. അതേസമയം ശക്തമായ മൂന്നാം മുന്നണിയായി കമൽ ഹസന്റെ മക്കൾ നീതി മയ്യവും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. നടൻ ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷിയും ഇന്ത്യ ജനനായക കക്ഷിയും മക്കൾ നീതി മയ്യത്തിനൊപ്പമാണ്. പുതുച്ചേരിയിൽ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കോൺഗ്രസ് സർക്കാരിനെ മാസങ്ങൾക്ക് മുൻപ് അട്ടിമറിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. എങ്ങനെയും ഭരണം തിരികെ പിടിക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ലക്ഷ്യം.
അസമിൽ മൂന്നാം ഘട്ടം
അസമിൽ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 40 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. 126 അംഗ നിയമസഭയിൽ അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് കോൺഗ്രസും. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതിയുമെല്ലാം ദേശീയ തലത്തിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാൽ അസം തിരഞ്ഞെടുപ്പിനെയും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട് സംസ്ഥാന നേതാക്കൾ.
മമതയെ പൂട്ടാൻ
പശ്ചിമ ബംഗാളിൽ 31 സീറ്റിലേക്കാണ് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഹൂഗ്ലി, ഹൗറ, സൗത്ത് 24 പാർഗനാസ് എന്നീ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം നടക്കുന്നത് തൃണമൂൽ കോൺഗ്രസപും ബിജെപിയും തമ്മിലാണ്. മൂന്നാം തവണയും അധികാരത്തിലെത്താനുള്ള ശ്രമമാണ് മമതയുടെയും സംഘത്തിന്റെയും. എന്നാൽ ഭരണം പിടിച്ചെടുക്കാമെന്ന് ബിജെപിയും കരുതുന്നു.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Recommended Video