മറ്റുസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്ക് പാസ് നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തി
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷം മാത്രമെ പുതുതായി പാസ് അനുവദിക്കുകയുള്ളു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് വിവധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍തിയത്. പിന്നാലെ കേരളത്തിലേക്കും മലയാളികള്‍ എത്തി തുടങ്ങി.
വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവരെ കൊറോണ പരിശോധനക്ക് വിധേയമാക്കുകയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും വേണം. ഇതിനായി എടുക്കുന്ന കാലതാമസമാണ് പുതിയ പാസ് അനുവദിക്കുന്നതിന്‍ തടസ്സമാകുമെന്ന് പറയുന്നത്. ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയാണ് പിസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്.
ഇന്ന് മുതലാണ് വിദേശത്ത് നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തുന്നത്. ഇത്തരത്തില്‍ കേരളത്തിലേക്കെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബിശ്വനാഥ് സിന്‍ഹയുടെ തീരുമാനം. രണ്ട് വിമാനത്തിലാണ് കേരളത്തില്‍ ഇന്ന് പ്രവാസികള്‍ എത്തുന്നത്.
അബുദാബിയില്‍ നിന്നുളള വിമാനമാണ് ആദ്യം കൊച്ചിയില്‍ പ്രവാസികളുമായി എത്തുക. 176 യാത്രക്കാരെയാണ് ഈ വിമാനത്തില്‍ കേരളത്തിലേക്ക് എത്തിക്കുക. രാത്രി പത്ത് മുപ്പതിന് ദുബായില്‍ നിന്നുളള വിമാനം കരിപ്പൂരിലുമെത്തും.
റിയാദില്‍ നിന്ന് കോഴക്കോടേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ എത്തും എന്നാണ് ആദ്യഘട്ടത്തിലെ ഷെഡ്യൂളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ രണ്ട് വിമാനങ്ങളുടേയും യാത്ര നീട്ടി വെച്ചിരിക്കുകയാണ്. റിയാദ്-കോഴിക്കോട് വിമാനം വെള്ളിയാഴ്ചയും ദോഹ-കൊച്ചി വിമാനം ശനിയാഴ്ചയും എത്തും.
നാട്ടിലെത്തുന്ന പ്രവാസികള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. അതിന് ശേഷം പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ വീടുകളില്‍ പോയി ക്വാറന്റൈനില്‍ കഴിയണം.
അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് ജാഗ്രതയെന്ന എന്ന വെബ്‌സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും വരുന്നവര്‍ക്ക്് ഇന്നലെ വൈകിട്ട് മുതല്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് ഓപ്ക്ഷന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല.
കേരളത്തിലേക്ക് പ്രവാസികളുമായി ഇന്നെത്തുക രണ്ട് വിമാനങ്ങൾ മാത്രം, രണ്ട് വിമാനങ്ങൾ യാത്ര മാറ്റി