ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള കനത്ത പിഴകുറയ്ക്കും; വ്യക്തത വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ട്രാഫിക് നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ കനത്ത പിഴയിൽ ഇളവു വരുത്താൻ തീരുമാനം. സംസ്ഥാനത്തിന് നിയമപരമായി കുറയ്ക്കാൻ സാധിക്കുന്ന പിഴയിൽ ഇളവ് നൽകാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പിഴത്തുക എത്രരൂപയായി കുറയ്ക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
അംഗബലം ഉയർത്തി പ്രതിസന്ധിയിലായി കോൺഗ്രസ്; രാജസ്ഥാനിൽ കലാപക്കൊടിയുമായി നേതാക്കൾ
ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതെയിരിക്കുക തുടങ്ങിയ നിയലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ് വരുത്തിയേക്കില്ലെന്നാണ് സൂചന. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള കനത്ത പിഴയിൽ ഇളവ് നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കാനാണ് പിഴ ഉയർത്തിയതെന്നാണ് കേന്ദ്രനിലപാട്. മോട്ടോർ വാഹ ഭേദഗതിയിൽ വ്യക്തതക്കായി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുന്ന നിയമലംഘനങ്ങളുടെ പിഴ കുറയ്ക്കാനാണ് തീരുമാനമായിരിക്കുന്നത്. മറ്റ് നിയമലംഘനങ്ങളിൽ നിയമോപദേശത്തിന് ശേഷമാകും തുടർ നടപടികൾ. പിഴത്തുകയിൽ ഇളവ് പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ അന്തിമ തീരുമാനത്തിനായി കാക്കുകയാണ്. ആദ്യം ഇളവുകൾ പ്രഖ്യാപിച്ച ഗുജറാത്ത് ഇതുവരെ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല.
ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത പിഴത്തുക ഈടാക്കുന്ന നിയമ ഭേദഗതി വന്നതിന് പിന്നാലെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ പരിശോധന നിർത്തുകയായിരുന്നു. പിഴ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല.