ഒരു കിലോ ഹെറോയിന് വില 1 കോടി, ഇന്ത്യയില്‍ വില്‍ക്കുന്നത് 7 കോടിക്ക്!
ദില്ലി: പഞ്ചാബിലെ ഇന്ത്യ - പാക് അതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞയാഴ്ച അതിര്‍ത്തി രക്ഷാ സേന 30 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയിരുന്നു. ഇത് ഇത്തരത്തില്‍ പെട്ട ആദ്യത്തെ സംഭവം ഒന്നുമല്ല. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ ഹെറോയിനാണ് ഇഅതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നത്.
ഇന്റലിജന്‍സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്ഥാനില്‍ ഒരു കിലോ ഹെറോയിൻ നിര്‍മിക്കാന്‍ ചെലവഴിക്കുന്നത് 1 കോടി രൂപയാണ്. ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ എത്തിയാല്‍ ഇതിന് വില കിലോയ്ക്ക് 7 കോടിയാകും. അതിര്‍ത്തിയിലൂടെ ഹെറോയിൻ ഇന്ത്യയിലേക്ക് കടത്താന്‍ ജീവന്‍ നല്‍കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നതിന്റെ പിന്നിലെ രഹസ്യം ഇപ്പോള്‍ മനസിലായില്ലേ.
രാഷ്ട്രീയക്കാര്‍, അതിര്‍ത്തി രക്ഷാ സേനയിലെ അംഗങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പലരുടെയും സഹായത്തോടെയാണ് ഈ മയക്കുമരുന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. പത്താന്‍കോട് ആക്രമണത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ 1 കോടി രൂപയ്ക്ക് കിട്ടുന്ന ഹെറോയിൻ ഇന്ത്യയില്‍ എത്തുമ്പോള്‍ ചെലവ് കൂടുന്നതിനും കാരണങ്ങളുണ്ട്. പാക് ചാരസംഘടനയായ ഐ എസ് ഐയുടെ പ്രധാന വരുമാനങ്ങളിലൊന്ന് ഇതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്താന്‍ വഴി ചരക്ക് ഇന്ത്യയിലെത്തണമെങ്കില്‍ പലയിടത്തും കൈക്കൂലി കൊടുക്കേണ്ടി വരും. മയക്കുമരുന്ന് മാഫിയയെ തീവ്രവാദികളും മുതലെടുക്കുന്നുണ്ട് എന്നാണ് ഐ ബിയുടെ സംശയം.