ഖുശ്ബുവിനെതിരെ കോൺഗ്രസ് നടപടി, തൊട്ട് പിറകെ രാജി, തമിഴ്നാട്ടിൽ ബിജെപിയുടെ താര പ്രചാരകയായേക്കും
ദില്ലി: ബിജെപിയില്‍ ചേരില്ലെന്നും കോണ്‍ഗ്രസില്‍ സന്തുഷ്ടയാണ് എന്നും വ്യക്തമാക്കി ദിവസങ്ങള്‍ക്കുളളില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് നടി ഖുശ്ബു സുന്ദര്‍. രാജിക്ക് തൊട്ട് മുന്‍പായി കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് ഖുശ്ബുവിനെ നീക്കി.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് ഖുശ്ബു രാജിക്കത്ത് നല്‍കിയിരിക്കുന്നത്. നടി ബിജെപിയില്‍ ചേരും എന്ന സൂചന ഇതോടെ ശക്തമായിരിക്കുകയാണ്. തമിഴ് നാട്ടില്‍ ഖുശ്ബു ബിജെപിയുടെ താര പ്രചാരകയാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
മലക്കം മറിച്ചിൽ
ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേരും എന്നുളള അഭ്യൂഹങ്ങള്‍ ഏതാനും നാളുകളായി ശക്തമാണ്. എന്നാല്‍ അത്തരം പ്രചാരണങ്ങളെ തളളി ഖുശ്ബു തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഖുശ്ബു പ്രതികരിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ്.
ഖുശ്ബുവിനെ പുറത്താക്കി
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായ പശ്ചാത്തലത്തില്‍ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് ഖുശ്ബുവിനെ പുറത്താക്കി. പിന്നാലെ സോണിയാ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്ത് സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ തന്നെപ്പോലുളളവര്‍ അടിച്ചമര്‍ത്തപ്പെടുകയാണ് എന്നാണ് സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ ഖുശ്ബു ആരോപിക്കുന്നത്.
സോണിയയ്ക്ക് രാജിക്കത്ത്
ജനങ്ങളുമായി ബന്ധമില്ലാത്ത, പൊതുജന സമ്മതി ഇല്ലാത്ത ചില നേതാക്കളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്നും തന്നെപ്പോലെ പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആളുകളെ ഒതുക്കുകയാണ് എന്നും ഖുശ്ബു ആരോപിക്കുന്നു. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്തെങ്കിലും സാമ്പത്തിക ലാഭത്തിനോ പ്രശസ്തിക്കോ വേണ്ടി അല്ലെന്നും ഖുശ്ബു പറയുന്നു.
ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷം
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് തകര്‍ന്ന് നില്‍ക്കുമ്പോഴാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നത്. പാര്‍ട്ടിയുടെ അംഗം എന്ന നിലയ്ക്കും വക്താവ് എന്ന നിലയ്ക്കും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നും ഖുശ്ബു പറയുന്നു. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷം പാര്‍ട്ടിയുമായുളള ബന്ധം അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഖുശ്ബു ദില്ലിയില്‍
രാഹുല്‍ ഗാന്ധി അടക്കമുളള പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് താന്‍ നന്ദി പറയുന്നുവെന്നും സോണിയാ ഗാന്ധിയോട് തനിക്കുളള ബഹുമാനം അതുപോലെ നിലനില്‍ക്കുമെന്നും രാജിക്കത്തില്‍ ഖുശ്ബു പറയുന്നു. ഇന്ന് ഉച്ചയോടെ ഖുശ്ബു ബിജെപി അംഗത്വമെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖുശ്ബു നിലവില്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്.
ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച
രാജ്യതലസ്ഥാനത്ത് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ദില്ലിയില്‍ വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലാവും താരം ബിജെപി അംഗത്വമെടുക്കുക. ദില്ലിയിലേക്ക് പോകുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഖുശ്ബു വിസമ്മതിച്ചിരുന്നു.
ചോദ്യങ്ങള്‍ക്ക് പ്രതികരണമില്ല
ബിജെപിയില്‍ ചേരുമോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാനില്ല എന്ന ഉത്തരമാണ് ഖുശ്ബു നല്‍കിയത്. ഇപ്പോഴും കോണ്‍ഗ്രസിലുണ്ടോ എന്ന ചോദ്യത്തിന് അതേക്കുറിച്ചും ഒന്നും പറയാനില്ലെന്നും താരം മറുപടി നല്‍കി. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ബിജെപിയുടെ താരപ്രചാരക ആയേക്കും
ഇത് മുന്നില്‍ കണ്ടാണ് ഖുശ്ബു ബിജെപി പാളയത്തിലേക്ക് മാറുന്നത് എന്നാണ് സൂചന. തമിഴ്‌നാട്ടില്‍ ഖുശ്ബു ബിജെപിയുടെ താരപ്രചാരക ആയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം ഡിഎംകെയില്‍ ആയിരുന്ന ഖുശ്ബു എംകെ സ്റ്റാലിനുമായുളള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്തിടെ ബിജെപിക്ക് അനുകൂലമായി താരം ചില പ്രസ്താവനകള്‍ നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധി ക്ഷമിക്കണം
ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തപ്പോള്‍ ഖുശ്ബു കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. താന്‍ എന്തിനും തലയാട്ടുന്ന റോബോട്ട് അല്ലെന്നും സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടെന്നുമാണ് ഇതേക്കുറിച്ച് ഖുശ്ബു അന്ന് പ്രതികരിച്ചത്. മാത്രമല്ല കോണ്‍ഗ്രസില്‍ നിന്ന് വേറിട്ട നിലപാടാണ് തനിക്കെന്നും രാഹുല്‍ ഗാന്ധി ക്ഷമിക്കണമെന്നും ഖുശ്ബു പറഞ്ഞിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റില്ല
കഴിഞ്ഞ ദിവസം ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഖുശ്ബു പങ്കെടുത്തിരുന്നു. ഹരിയാനയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയേയും ഖുശ്ബു പിന്തുണച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുശ്ബു ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തത് മുതല്‍ ഖുശ്ബു അസംതൃപ്തയായിരുന്നു.
Recommended Video