ദില്ലിയിൽ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; മോചനദ്രവ്യം ആവശ്യപ്പെട്ടത് 50 ലക്ഷം!
ദില്ലി: തട്ടികൊണ്ട് പോയ ദില്ലി സർവ്വകലാശാല വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദില്ലി രാം ലാല്‍ ആനന്ദ് കോളജിലെ അവസാനവര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥിയായ ആയുഷിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആയുഷിനെ തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച കോളജിലേക്ക് പോയ ആയുഷ് അന്ന് തിരികെ വന്നില്ല. തുടർന്ന് മതാപിതാക്കളെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണങ്ങള്‍ നടക്കുന്നതിനിടെ ആയുഷിന്റെ ഫോണില്‍ നിന്ന് വാട്‌സാപ്പ് സന്ദേശം പിതാവിന് ലഭിക്കുകയായിരുന്നു. വായമൂടിക്കെട്ടി കെട്ടിയിട്ട നിലയിലുള്ള ആയുഷിന്റെ ചിത്രത്തിനൊപ്പം 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സന്ദേശ എത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 10 ലക്ഷം രൂപ മാത്രമേ തങ്ങള്‍ക്ക് തരാന്‍ സാധിക്കൂ എന്ന് ഇവര്‍ തിരികെ മറുപടി നല്‍കിയെങ്കിലും ഇതിന് പ്രതികരണമൊന്നും ലഭിച്ചില്ല.
തുടർന്ന് അന്വേഷണ നടക്കുന്നതിനിടയിലാണ് കഴിഞ്ഞ രാത്രി ദ്വാരകയിലെ അഴുക്കുചാലിന് സമീപത്തുനിന്ന് ആയുഷിന്റെ മൃതദേഹം ലഭിച്ചത്. വാട്‌സാപ്പില്‍ ലഭിച്ച ചിത്രത്തില്‍ ആയുഷിന് തലക്ക് അടിയേറ്റതായി വ്യക്തമായിരുന്നു. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് തങ്ങളുടെ മകന്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ദില്ലിയില്‍ കുട്ടികളയും ചെറുപ്പക്കാരെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിപബ്ലിക്ക് ദിനത്തിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.