ബീഹാറിലെ ബിജെപി എംപി കീർത്തി ആസാദ് കോൺഗ്രസിൽ, രാഹുലിൽ നിന്ന് അംഗത്വം സ്വീകരിച്ചു
Recommended Video
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും നേതാക്കള്‍ മറുകണ്ടം ചാടുന്നത് തുടരുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ കഴിഞ്ഞ ദിവസം യുപിയില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപിക്ക് വന്‍ ഞെട്ടല്‍ സമ്മാനിച്ച് കൊണ്ട് ബീഹാറിലെ വിമത എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
ഏറെ കാത്തിരുന്ന മറുകണ്ടം ചാടൽ
ഏറെ നാളുകളായി ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവാണ് കീര്‍ത്തി ആസാദ്. ബീഹാറിലെ ദര്‍ഭാംഗയില്‍ നിന്നാണ് കീര്‍ത്തി ആസാദ് ലോക്‌സഭയിലേക്ക് എത്തിയത്. മൂന്ന് തവണ ഇതേ മണ്ഡലത്തില്‍ നിന്നും കീര്‍ത്തി ആസാദ് മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
പാർട്ടിയിലെ വിമതൻ
ബിജെപി നേതൃത്വത്തിന് തീര്‍ത്തും അനഭിമതനാണ് കീര്‍ത്തി ആസാദ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയും കേന്ദ്ര നേതൃത്വത്തേയും വിമര്‍ശിച്ച് രംഗത്ത് വന്നതോടെയാണ് കീര്‍ത്തി ആസാദ് പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്. പതുക്കെ കീര്‍ത്തി ആസാദ് മൂലയിലേക്ക് ഒതുക്കപ്പെട്ടു.
ബിജെപിയിൽ നിന്ന് സസ്പെൻഷൻ
ജെയ്റ്റ്‌ലിക്ക് എതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത് കൂടാതെ ദില്ലി ക്രിക്കറ്റ് ബോഡിയായ ഡിഡിസിയിലെ അഴിമതികള്‍ക്കെതിരെ പ്രതികരിച്ചതും കീര്‍ത്തി ആസാദിനോട് അതൃപ്തിയേറാന്‍ കാരണമായി. 2015ല്‍ കീര്‍ത്തി ആസാദിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചായിരുന്നു നടപടി.
ആക്രമണം കടുപ്പിച്ചു
ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി കേന്ദ്ര നേതൃത്വത്തിനുമെതിരെയുളള കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചയേറി. ബിജെപിയുടെ പ്രകടന പത്രികയില്‍ രാമക്ഷേത്രം ഉള്‍പ്പെടുത്തുന്നതിന് എതിരെ ഉള്‍പ്പെടെ കീര്‍ത്തി ആസാദ് ശക്തമായി വിമര്‍ശിച്ചു. ഇതോടെ എപ്പോള്‍ വേണമെങ്കിലും കീര്‍ത്തി ആസാദ് ബിജെപി വിട്ടേക്കാം എന്ന പ്രതീതിയുണ്ടായി.
പോക്ക് കോൺഗ്രസിലേക്ക്
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കീര്‍ത്തി ആസാദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിലേക്കോ ആര്‍ജെഡിയിലേക്കോ കീര്‍ത്തി ആസാദ് കൂടുമാറിയേക്കും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ വെള്ളിയാഴ്ചയോടെ കീര്‍ത്തി ആസാദിന്റെ പോക്ക് കോണ്‍ഗ്രസിലേക്കാണ് എന്നുറപ്പായി.
അംഗത്വം സ്വീകരിച്ചു
15ാം തിയ്യതി രാഹുല്‍ ഗാന്ധിയില്‍ നിന്ന് കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മാറ്റി വെയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് ദില്ലിയില്‍ വെച്ച് കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
സീറ്റ് ലഭിക്കുമോ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കീര്‍ത്തി ആസാദിന് അംഗത്വം നല്‍കി. സ്വന്തം മണ്ഡലമായ ദര്‍ഭംഗയില്‍ നിന്ന് ഇത്തവണയും മത്സരിക്കാനുളള ടിക്കറ്റ് കോണ്‍ഗ്രസ് കീര്‍ത്തി ആസാദിന് നല്‍കുമോ എന്നതില്‍ വ്യക്തതയില്ല. കീര്‍ത്തി ആസാദിന്റെ പിതാവ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ്. 1983ല്‍ ലോകകപ്പ് നേടിയ ക്രിക്കറ്റ് ടീമംഗം കൂടിയാണ് കീര്‍ത്തി ആസാദ്.
|
ചടങ്ങിൽ നിന്ന്
രാഹുൽ ഗാന്ധിയിൽ നിന്നും കീർത്തി ആസാദ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നു