കോടനാട് എസ്‌റ്റേറ്റ് കൊലപാതകം; പ്രതിപക്ഷം ഒറ്റക്കെട്ട്, ജയലളിതയുടെ കുഴിതോണ്ടും!!
അതിനിടെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ മനോജിനെയാണ് വാളയാറില്‍ വച്ച് പിടികൂടിയതെന്നും പോലീസ് പറഞ്ഞു.
ചെന്നൈ: ജയലളിതയുടെ ഊട്ടി കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ ഓം ബഹാദൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേക്കും. ലോക്കല്‍ പോലീസില്‍ നിന്നു അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യം പ്രതിപക്ഷം ഒറ്റക്കെട്ടായി ഉന്നയിച്ചു. എന്നാല്‍ ജയലളിതയുടെ സ്വത്തുക്കള്‍ സംബന്ധിച്ച ദുരൂഹതകളിലേക്ക് അന്വേഷണം നീളുമോ എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക.
കഴിഞ്ഞാഴ്ച കവര്‍ച്ചക്കിടെയാണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്. ഈ കേസിലെ ഒന്നാം പ്രതി അപകടത്തില്‍ കൊല്ലപ്പെടുകയും രണ്ടാം പ്രതിക്ക് മറ്റൊരു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതും ദുരൂഹതക്കിടയാക്കിയിരുന്നു. മണിക്കൂറുകള്‍ക്കിടെ ആയിരുന്നു രണ്ടു ദുരൂഹ അപകടങ്ങളും.

2000 കോടിയുടെ വസ്തുക്കള്‍
സ്വര്‍ണമുള്‍പ്പെടെ 2000 കോടിയുടെ വസ്തുക്കള്‍ എസ്റ്റേറ്റിലെ ബംഗ്ലാവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു കവരാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ നീക്കത്തിനിടെയണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്. കാവല്‍ക്കാരന്റെ മരണത്തിലും പിന്നീടുണ്ടായ അപകടങ്ങളിലും ദുരൂഹതയില്ലെന്നാണ് പോലീസ് വാദം.

സിബിഐക്ക് കൈമാറണം
ഈ സാഹചര്യത്തിലാണ് അന്വേഷണം വിദഗ്ധ ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നത്. സിബിഐക്ക് കൈമാറണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനത്തു തന്നെയുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് മറ്റു ചില പാര്‍ട്ടികളുടെ ആവശ്യം.

ആഭ്യന്തര സെക്രട്ടറി അന്വേഷിക്കണം
സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ ആഭ്യന്തര സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് മുഖ്യ പ്രതിപക്ഷമായ ഡിഎംകെ നേതാക്കളുടെ ആവശ്യം.

പോലീസ് നിലപാടില്‍ ദുരൂഹത
സംഭവത്തില്‍ ദുരൂഹതയില്ലെന്ന പോലീസ് വാദം പലരെയും രക്ഷപ്പെടുത്താനാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നാല്‍ പല ഞെട്ടിക്കുന്ന കാര്യങ്ങളും പുറത്താവുമെന്നും അവര്‍ പറയുന്നു.

കൊലപാതകം, അപകടങ്ങള്‍
കാവല്‍ക്കാരന്റെ കൊലപാതകവും പിന്നീട് നടന്ന അപകട മരണവും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ സിബിഐ തന്നെ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും കൊങ്ങുനാട് മക്കള്‍ കക്ഷിയും അഭിപ്രായപ്പെട്ടു.

ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന്
ആഭ്യന്തര സെക്രട്ടറി അന്വേഷിച്ചാല്‍ മതിയെന്ന് ഡിഎംക ആവശ്യപ്പെട്ടപ്പോള്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിസികെ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളാരും സംതൃപ്തി പ്രകടിപ്പിച്ചില്ല.

ഒ പന്നീര്‍ശെല്‍വം പക്ഷം പറയുന്നത്
സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്ന് അണ്ണാ ഡിഎംകെ വിമതരായ ഒ പന്നീര്‍ശെല്‍വം പക്ഷം ആവശ്യപ്പെട്ടു. ശശികല പക്ഷത്തിന് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. തമിഴ് മാനില കോണ്‍ഗ്രസും സമാന അഭിപ്രായമാണ് മുന്നോട്ട് വച്ചത്. ബിജെപിയും സംഭവത്തില്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് അവരുടെ നിലപാട്.

അഞ്ച് ഡിവൈഎസ്പിമാര്‍
നിലവില്‍ അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തമിഴ്‌നാട്ടില്‍ മൂന്ന് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സംഭവം നടന്ന ദിവസം ഫോര്‍ഡ് എന്‍ഡവര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. ഈ വാഹനം പരിശോധിച്ചപ്പോള്‍ ജയലളിതയുടെ ചിത്രമുള്ള വാച്ചും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടിരുന്നെങ്കിലും മോഷ്ടിച്ചതാണെന്ന സംശയം തോന്നിയിരുന്നില്ല.

ഫോര്‍ഡ് എന്‍ഡവറും ഇന്നോവയും
സംഭവം നടന്ന ദിവസം കോടനാടില്‍ ഫോര്‍ഡ് എന്‍ഡവറും ഇന്നോവയുമാണ് സംശയകരമായ നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി പരിശോധിച്ച പോലീസ് ഇതുസംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ സംഭവ ദിവസം പോലിസ് പരിശോധിച്ചിരുന്നു. യാത്രക്കാരില്‍ നിന്നു മൊബൈല്‍ നമ്പറും വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണ്.

തൃശൂര്‍ സ്വദേശിയായ മനോജ് പിടിയില്‍
അതിനിടെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ മനോജിനെയാണ് വാളയാറില്‍ വച്ച് പിടികൂടിയതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസ് പറഞ്ഞില്ല. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിബി സിഐഡിക്ക് കേസ് കൈമാറണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications