'1970 മുതൽ ആർഎസ്എസ് കേരളത്തിൽ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്'
തിരുവനന്തപുരം: രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. എസ്പിജി ഭേദഗതി ബില്ലില്‍ മറുപടി പറയവേയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും സിപിഎം അധികാരത്തില്‍ വന്നാലും ബിജെപി പ്രവര്‍ത്തകരെ വധിക്കുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ അമിത് ഷായ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫേസ്ബുക്കിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം. വായിക്കാം
വിട്ടുവീഴ്ചയില്ലാത്ത നടപടി
രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനനില കേരളത്തിലാണെന്നാണ് പല സർവ്വെകളും വെളിപ്പെടുത്തുന്നത്. എൽ ഡി എഫ് ഭരണത്തിൽ കേരളത്തിൽ വർഗീയലഹളകൾ ഉണ്ടാകാറില്ല. അതിനുകാരണം ആർ എസ് എസ് ഉൾപ്പെടെ എല്ലാ വർഗീയശക്തികളെയും ഒറ്റപ്പെടുത്തുന്നതിൽ നിയമപരവും രാഷ്ട്രീയപരവുമായ വിട്ടുവീഴ്ചയില്ലാത്ത നടപടി എൽ ഡി എഫ് സർക്കാർ സ്വീകരിക്കുന്നതുകൊണ്ടാണ്.
അവർക്ക് കഴിയുന്നില്ല
കേരളത്തിലെ മതനിരപേക്ഷ അടിത്തറയെ തകർക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. പിണറായി സർക്കാരുള്ളതുകൊണ്ടും എൽ ഡി എഫിന് ബഹുജന പിന്തുണയുള്ളതിനാലും അത് നടത്തിയെടുക്കാൻ അവർക്ക് കഴിയുന്നില്ല. അതായത്, വർഗീയക്കുഴപ്പമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാർ അജൻഡ എൽ ഡി എഫ് ഭരണമുള്ളതുകൊണ്ട് സാധിക്കുന്നില്ല.
തിളയ്ക്കുന്നത്
ബി ജെ പിയുടെയും ആർ എസ് എസിന്റെയും ഇക്കാര്യത്തിലുള്ള നിരാശയിൽനിന്ന് ഉടലെടുത്ത വിദ്വേഷമാണ് അമിത് ഷായുടെ രാജ്യസഭയിലെ കേരളവിരുദ്ധ‐ സിപിഐ എം വിരുദ്ധ പരാമർശത്തിൽ തിളയ്ക്കുന്നത്.
കൊള്ളയും അക്രമവും
ദേശീയ തലത്തിൽ വിശകലനം ചെയ്യുമ്പോൾ ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള കേരളത്തെ പറ്റി എന്തിനാണ് മോശപ്പെട്ട പ്രതികരണം ബിജെപി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയത്? മറ്റു പല സംസ്ഥാനങ്ങളിലും സ്ത്രീകളുടെ ജീവനും മാനവും സുരക്ഷിതമല്ല. കൊള്ളയും അക്രമവും വ്യാപകമാണ്.
അഭിനന്ദിക്കുകയല്ലേ
വർഗീയക്കുഴപ്പവുമുണ്ട്. ശാന്തിയും സമാധാനവും നിലനിൽക്കുന്ന നാടായി കേരളം മാറിയതിൽ ഈ സംസ്ഥാനത്തെ അഭിനന്ദിക്കുകയല്ലേ നീതിബോധമുണ്ടെങ്കിൽ കേന്ദ്രഭരണാധികാരികൾ ചെയ്യേണ്ടത്?
നുണകൊണ്ട് മറയ്ക്കാനാവില്ല
1970 മുതൽ ആർ എസ് എസ് കേരളത്തിൽ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്. ഈ വസ്തുതയ്ക്കു മുന്നിൽ കണ്ണടച്ചാണ് ഇവിടെ സിപിഐ എം അക്രമം നടത്തുന്നു എന്ന ദുരാരോപണം അമിത് ഷാ നടത്തിയത്. ചോരയിറ്റുവീഴുന്ന കൊലക്കത്തി കൈയിലേന്തിയ ആർ എസ് എസിന്റെ ക്രൂരതയെ നുണകൊണ്ട് മറയ്ക്കാനാകില്ല.
ക്രമസമാധനപരിപാലനം
അക്രമാസക്തമായി ഹിന്ദുത്വം പ്രചരിപ്പിക്കാൻ ആർ എസ് എസ് സൃഷ്ടിച്ചിട്ടുള്ള പാർടിയാണ് ബിജെപി. സഹസ്രാബ്ദമായി ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുമതത്തിന്റെ ആദർശങ്ങളല്ല ഇവരെ നയിക്കുന്നത്. ഈശോയും അള്ളാഹുവും ഈശ്വരനും ഒന്നിന്റെ പര്യായമാണെന്ന് വിശ്വസിക്കുന്നവരെ കൊന്നുതള്ളുന്നതാണ് ഇവരുടെ ക്രമസമാധനപരിപാലനം.
കേന്ദ്രസർക്കാർ തയ്യാറാകണം
കേരളത്തെയും കേരളീയരെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നയം എത്രയുംവേഗം തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം. അതിനുവേണ്ടി ശക്തമായ ശബ്ദമുയർത്താൻ ഓരോ കേരളീയനും മുന്നോട്ടുവരണം.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം