'നേതാക്കളുടെ വായടപ്പിക്കാം എന്ന വ്യാമോഹം', ആർഎസ്എസിന്റെ നീക്കം അപകടകരമെന്ന് കോടിയേരി
ദില്ലി: ദില്ലി കലാപത്തിന്റെ ഗൂഢാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളളവരുടെ പേര് ദില്ലി പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അടക്കമുളളവര്‍ യെച്ചൂരിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇടതുപക്ഷത്തെയും മതന്യൂനപക്ഷ വിഭാഗങ്ങളെയും ദളിത് വിഭാഗത്തിലുള്ളവരെയും വേട്ടയാടി ഉന്മൂലനം ചെയ്യുക എന്ന ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ് ഈ പോലീസ് നടപടി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം: ''ഡൽഹി വംശഹത്യ കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ഡൽഹി പോലീസിന്റെ ശ്രമം അപലപനീയവും അത്യന്തം പ്രതിഷേധാർഹവുമാണ്.
അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്‌ട്രീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നത്. യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്‌ധ ജയതി ഘോഷ്, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെന്‍ററി സംവിധായകൻ രാഹുൽ റോയ് എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന നേതാക്കളുടെ വായടപ്പിക്കാം എന്ന വ്യാമോഹത്തിലാണ് ഈ ഫാസിസ്റ്റ് രീതി ബി ജെ പി പ്രയോഗിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റപത്രം തയ്യാറാക്കിയതിന് പിന്നിലെ ഗൂഡാലോചനയാണ് യഥാർത്ഥത്തിൽ അന്വേഷിക്കേണ്ടത്.
ഇടതുപക്ഷത്തെയും മതന്യൂനപക്ഷ വിഭാഗങ്ങളെയും ദളിത് വിഭാഗത്തിലുള്ളവരെയും വേട്ടയാടി ഉന്മൂലനം ചെയ്യുക എന്ന ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ് ഈ പോലീസ് നടപടി. ദീർഘകാലം പാർലമെന്റ് അംഗമായും ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ നേതാവായും പ്രവർത്തിക്കുന്ന യെച്ചൂരി, ലോകമാകെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവാണ്. അത്തരത്തിലുള്ള ഒരു ജനനായകനെ ഒരു കള്ളകേസിൽ ഉൾപ്പെടുത്തി ജയിലിലടക്കാനുള്ള ആർഎസ്എസിന്റെ നീക്കം അപകടകരമാണ്.
രാജ്യത്ത് മതനിരപേക്ഷതയ്ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ, എല്ലാ വർഗീയ ശക്തികൾക്കും എതിരെ സന്ധിയില്ലാതെ പോരാടുന്ന സിപിഐ എം ജനറൽ സെക്രട്ടറിയെ തുറുങ്കിലടയ്ക്കാനുള്ള ആർ എസ് എസിന്റെ ഈ പദ്ധതി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ ഫാസിസ്റ്റ് നടപടിയ്‌ക്കെതിരെ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളും ഒന്നിച്ച് പോരാടണം''.