സ്കൂളുകളില്‍ മക്കൾ സുരക്ഷിതരല്ല! 14കാരിയോട് അപമര്യാദയായി പെരുമാറി, ബസ് ജീവനക്കാരൻ അറസ്റ്റിൽ
കൊൽക്കത്ത: സ്കൂള്‍ വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റിൽ. ബംഗാളി മീഡിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിലാണ് അറസ്റ്റ്. പശ്ചിംബംഗാളിന്റെ തലസ്ഥാന നഗരയിയിൽ രണ്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ചയാണ് കുറ്റവാളി പിടിയിലായത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മലായ് ബറുവയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടാം ക്ലാസുകാരിയ്ക്ക് സ്കൂളിൽ പീഡനം: പുറത്തുപറഞ്ഞാല്‍ ജീവനോടെ കത്തിയ്ക്കും! പ്രതി അറസ്റ്റിൽ
വെള്ളിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയിൽ നിന്ന് പരാതി സ്വീകരിച്ച രവീന്ദ്ര സരോവര്‍ പോലീസ് ശനിയാഴ്ച രാവിലെ കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫെബ്രുവരി എട്ടിന് കമല ഗേൾസ് സ്കൂള്‍ പരിസരത്തുവച്ചാണ് പരാതിക്കാധാരമായ സംഭവം നടന്നത്. നേരത്തെ കൊൽക്കത്തയിലെ മറ്റൊരു സ്വകാര്യ സ്കൂളിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ നാല് അധ്യാപകർ അറസ്റ്റിലായിരുന്നു. സ്കൂളിലെ കായികാധ്യാപകൻ ചോക്ലേറ്റ് നല്‍കാമെന്ന വാഗ്ധാനം നല്‍കി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 2017 ഡിസംബറിലായിരുന്നു സംഭവം.
ബസ് ജീവനക്കാരനെതിരെ
സ്കൂൾ ബസ് ജീവനക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും സംഭവം മറ്റാരോടെങ്കിലും പറഞ്ഞാൽ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്നതായി പെൺകുട്ടിയുടെ സഹപാഠിയും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ സുഹൃത്ത് തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞുവെന്നും ബസ് ജീവനക്കാരനോട് സുഹൃത്ത് ആക്രോശിച്ചുവെന്നുമാണ് സഹപാഠി പറയുന്നത്. ഇക്കാര്യങ്ങൾ മറ്റാരെങ്കിലും അറിഞ്ഞാൽ സ്ഥിതി വഷളാവുമെന്ന് ബസ് ജീവനക്കാരന്‍ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സഹപാഠി വ്യക്തമാക്കി.
മുഖ്യം കുട്ടികളുടെ സുരക്ഷ
സ്കൂളിലെ കുട്ടികളുടെ സുരക്ഷയാണ് തങ്ങൾക്ക് മുഖ്യം. അതിനാല്‍ ബസ് ജീവനക്കാരനെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ പല കുടുംബങ്ങളില്‍പ്പോലും നടക്കുന്നുണ്ടെന്നും സ്കൂളിലെ ടീച്ചർ ഇന്‍ ചാർജ് ഷീല സർക്കാർ വ്യക്തമാക്കി. കുറ്റവാളിക്കെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് തിങ്കളാഴ്ച ധാരണയിലെത്തുമെന്നാണ് സ്കൂൾ അധികൃതര്‍ വ്യക്തമാക്കിയത്.
കാർമൽ പ്രൈമറി സ്കൂളിലെ സംഭവം
പശ്ചിമ ബംഗാളിൽ രണ്ടാം ക്ലാസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ നൃത്താധ്യാപകന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി അധ്യാപകന്‍ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വരികയായിരുന്നുവെന്നാണ് പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. സ്കൂളിൽ വച്ച് അധ്യാപകൻ അപര്യാദയായി പെരുമാറിയ വിവരം രക്ഷിതാക്കളോട് പറഞ്ഞാൽ ജീവനോടെ കത്തിക്കുമെന്ന് അധ്യാപകൻ ഭീഷണി മുഴക്കുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. കാർമൽ പ്രൈമറി സ്കൂളിലായിരുന്നു ഈ സംഭവം.
കുറ്റവാളി അറസ്റ്റിൽ
രണ്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സൗത്ത് കൊല്‍ക്കത്തയിലെ ദേശപ്രിയ പാർക്കിന് അടുത്ത് സ്ഥിതി ചെയ്യുന്ന കാർമൽ സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് പ്രതി പോലീസ് പിടിയിലായത്.