Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തത്തിന് മുന്നില്‍ വൈര്യങ്ങളില്ല; മണിപ്പൂരിന്റെ നോവായി ങാൻതോയും സിങ്സനും

ചിലപ്പോൾ ഫോൺ റിങ് ചെയ്യുന്നത് , ആൾ എടുത്തില്ലെങ്കിലും, ഒരു പ്രതീക്ഷ ബാക്കി വെക്കും. അടുത്ത തവണ എടുക്കും. അപ്പോൾ വിവരമറിയാലോ എന്ന ആശയാണത്. ഒരു ഹെലോ അല്ലെങ്കിൽ ഹായ് അപ്പുറത്ത് നിന്ന് കേൾക്കില്ല എന്ന് ഉറപ്പ് വരുന്നിടത്ത് പ്രതീക്ഷയുടെ തിരിനാളം കെട്ട് നിതാന്ത ദുഃഖത്തിന്റെ ഇരുട്ട് വരും.

കലാപത്തിന്റെ വേദനയും അരക്ഷിതാവസ്ഥയും പലായനവും എല്ലാം അതിജീവിച്ച് ജീവിതത്തിന്റെ പച്ചപ്പിലേക്ക് പതുക്കെ കണ്ണ് നട്ടിരിക്കുകയായിരുന്ന രണ്ട് മണിപ്പൂർ സ്വദേശികളുടെ വീട്ടിൽ ഇപ്പോൾ ആ ഇരുട്ടാണ്. അവർ രണ്ട് കൂട്ടരും കലാപത്തിന്റെ രണ്ടറ്റങ്ങളിൽ നിന്നവരായിരുന്നു. ഒരു കൂട്ടർ മെയ്തെയ് വിഭാഗത്തിൽ പെട്ടവർ, മറുവശത്തുള്ളത് കുകി വിഭാഗക്കാർ. കലാപകാലത്തും ഇപ്പോഴും അവരുടെ വേദനക്കും നഷ്ടങ്ങൾക്കും പക്ഷേ വേർതിരിവില്ല.

manipur-host-

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ വിമാനത്തിലെ ജീവനക്കാരായ രണ്ട് മണിപ്പൂർ സ്വദേശികളാണ് ഉണ്ടായിരുന്നത്. ങാൻതോയ് ശർമയും കോങ്ബ്രെയിലാപം, ലാമുനുന്തെം സിങ്സനും. ങാൻതോയ് മെയ് തെയ് വിഭാഗക്കാരിയാണ്. തൗബൽ ജില്ലകാരി. ലാമുനുന്തെം കുകി വിഭാഗത്തിൽ പെടുന്ന തഡൗ വർഗക്കാരിയും. ആദ്യം താമസിച്ചിരുന്നത് ഇംഫാലിൽ മെയ് തെയ് വിഭാഗക്കാർ കൂടുതലുള്ള പ്രദേശത്ത്. കലാപം തുടങ്ങിയതോടെ കുടുംബം ജീവനും കൊണ്ട് ഓടി. കുകി വിഭാഗക്കാർക്ക് മുൻതൂക്കമുള്ള കാങ്പോക്പി ജില്ലയിൽ. ഒരു വാടകവീട്ടിൽ അവരെത്തിയത് 2023 മെയ് മാസമാണ്. അന്ന് മുതൽ ഇന്ന് വരെ കലാപം എന്ന് തീരുമെന്ന് കാത്ത്, സ്വന്തം വീട്ടിലേക്ക് എന്ന് പോകാനാകുമെന്ന് ആലോചിച്ച്.

വിമാനം എടുക്കാൻ പോവുകയാണ്. ഇനി കുറച്ച് നേരത്തേക്ക് വിളിച്ചാൽ കിട്ടില്ല. ലണ്ടനിലെത്തിയിട്ട് ഞാൻ വിളിക്കാം .....മകൾ ഫോൺ വെച്ച് അൽപസമയത്തിനകം തന്നെ ടെലിവിഷൻ ചാനലുകളിലെ ബ്രേക്കിങ് ന്യൂസുകളുടെ രൂപത്തിൽ ലോകം കീഴ്മേൽ മറിക്കുന്ന വിവരമെത്തുമെന്ന് ങാൻതോയുടെ കുടുംബം സ്വപ്നേപി വിചാരിച്ചിരുന്നില്ല. പക്ഷേ അത് സംഭവിച്ചു. കാത്തിരുന്ന ആ വിളി ഇനിയെത്തില്ല എന്ന ഞെട്ടൽ.
മൂന്ന് പെൺമക്കളിൽ രണ്ടാമത്തവളായിരുന്നു ങാൻതോയ്. ബിരുദപഠനകാലത്ത് ക്യാമ്പസിൽ നടന്ന കരിയർ എക്സ്പോയിലൂടെയാണ് ജോലി കിട്ടിയത്. 2023ൽ എയർഇന്ത്യയിൽ. വിമാനാപകടങ്ങളെ കുറിച്ച് ഓർത്ത് പേടിക്കുമെങ്കിലും ആകാശങ്ങളെ സ്നേഹിച്ചിരുന്ന പെൺകുട്ടി. എയർ ഇന്ത്യയിലെ മറ്റ് മണിപ്പൂരി സഹപ്രവർത്തകർക്കൊപ്പം മുംബൈയിലായിരുന്നു താമസം.

ലാമുനുന്തെം എയർ ഇന്ത്യയിൽ ജോലിക്ക് കയറിയിട്ട് ഒരു കൊല്ലമേ ആയിരുന്നുള്ളൂ. അച്ഛന്റെ അകാല വിയോഗത്തിന് ശേഷം അമ്മ ചിറകിനടയിൽ കാത്ത് വളർത്തിയ മൂന്ന് മക്കളിൽ ഏക പെൺതരി. സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുപോക്കിന് കാത്തിരുന്ന ആ അമ്മയുടെ ഏറ്റവും വലിയ ബലം. അതാണിപ്പോൾ ഇല്ലാതായത്. കലാപത്തെ നേരിട്ട, സ്വന്തം നാട്ടിൽ അഭയാർത്ഥിയായതിന്റെ വേദനയെ അതിജീവിച്ച ആ അമ്മക്ക് ഇതെങ്ങനെ താങ്ങാൻ കഴിയുമെന്ന ആശങ്കയിൽ പ്രദേശവാസികളെല്ലാം ആ വീടിന് കാവൽ നിൽക്കുന്നു.

ആ രണ്ട് പെൺകുട്ടികൾക്കൊപ്പം ജീവൻ പോയ മറ്റൊരു ക്രൂ അംഗമുണ്ട്. റോഷ്നി രാജേന്ദ്ര. ആകാശങ്ങളുടെ നീലിമയായിരുന്നു എക്കാലത്തും അവളുടെ സ്വപ്നങ്ങൾക്ക്. ആകാശവും അവളെ സ്നേഹിച്ചിരുന്നുവെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന റോഷ്നിയുടെ ഇൻസ്റ്റഗ്രാം പേജിനും അതായിരുന്നു പേര്. സ്കൈ ലവ്സ് ഹെർ. അരലക്ഷത്തിലേറെ വരുന്ന ഫോളേവേഴ്സിനായി റോഷ്നി സ്ഥിരമായി യാത്രക്കിടയിൽ നിന്നുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യുമായിരുന്നു. ഒടുവിൽ സ്വന്തം ഇഷ്ടത്തിന്റെ ചിറകിലേറി അവളുടെ അവസാനയാത്രയും.റോഷ്നിയെ പോലെ ഫ്ലൈറ്റ് അറ്റൻഡൻ്റ് ആയിരുന്ന മൈഥിലിയുടെയും സ്വപ്നമതായിരുന്നു ആകാശത്ത് പറന്ന് നടക്കുന്ന ജോലി. സാമ്പത്തികബാധ്യത നോക്കാതെ അവൾക്കൊപ്പം നിന്ന് പഠിപ്പിച്ച് പറത്തിവിട്ട അച്ഛനും അമ്മക്കും ഇനി ആകാശം പോലെ അതിരില്ലാ ദുഃഖം മാത്രം ബാക്കി

സായ്നീത ചക്രവർത്തി എയർ ഇന്ത്യ ക്രൂ ആയിട്ട് അധികമായിരുന്നില്ല, ഗോ എയറിലായിരുന്നു ആദ്യം ജോലി. പിങ്കി എന്ന് ഓമനപ്പേരുള്ള സായ്നീത ക്രൂവിലെ പിള്ളേരുടെ പ്രിയപ്പെട്ട ചേച്ചിയും കൂട്ടുകാരിയും ആയിരുന്നു. സീനിയർ ഫ്ലൈറ്റ് അറ്റൻഡന്റ് ആയിരുന്ന ദീപക് പാഥക് കുടുംബസ്ഥനായിരുന്നു. ജോലിക്ക്പുറപ്പെടും മുമ്പും എത്തിയിട്ടും വീട്ടിൽ വിളിക്കും.വിവരം പറയും, അന്വേഷിക്കും. ഇനി അതില്ല.

ആ വിമാനത്തിലെ ജീവനക്കാരുടെ ടീമിന്റെ ക്യാപ്റ്റൻ തന്നെയായിരുന്നു ഏറ്റവും പ്രായമുള്ള ആളും. മുഖ്യ വൈമാനികനായിരുന്ന ക്യാപ്റ്റൻ സുമീത് സഭർവാൾ വിരമിക്കാൻ മാസങ്ങളേ ബാക്കിയുണ്ടായിരുന്നു. ഡിജിസിഎയിൽ ജോലി ചെയ്തിരുന്ന അച്ഛന്റെ ഒപ്പം ഇനി ഫുൾ ടൈം ഇരിക്കാലോ എന്ന് വാക്കു കൊടുത്തിരുന്നു നല്ലവനായ ആ മകൻ. സഹോദരിയുടെ രണ്ട് മക്കൾക്കും പൈലറ്റാകാൻ ഊർജമായതും സുമീത്. 8200 മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പത്തിനപ്പുറമുള്ള കാരണത്താൽ സുമീത് ഇനി കുടുംബത്തിനാകെ നല്ല ഓർമ. 1100 മണിക്കൂർ വിമാനം പറത്തിയ ക്ലൈവ് കുന്ദറും അതെ. മെയ് ഡെ സന്ദേശമയച്ചതിനും അപ്പുറം ഒന്നും ചെയ്യാൻ കഴിയാതെ ക്ലൈവും എരിഞ്ഞടങ്ങി. കുടുംബത്തിന് തീരാനോവായി.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനദുരന്തത്തിൽ നാടാകെ കേഴുമ്പോൾ ഇവരെല്ലാവരും എയർ ഇന്ത്യയുടെയും സ്വകാര്യ ദുഃഖമായി അവശേഷിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+