കൊങ്കണ്‍ പാതയിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങി; ആദ്യ ട്രെയിൻ മംഗള എക്സ്പ്രസ്!
മംഗലാപുരം: ഒമ്പത് ദിവസമായി ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ പാതയിലൂടെ വണ്ടികള്‍ ഓടിത്തുടങ്ങി. മണ്ണിടിഞ്ഞ് പാളത്തിൽ വീണതിനെ തുടർന്നാണ് കൊങ്കൺ പാതയിൽ ഗതാഗത തടസം ഉണ്ടായത്. പടീല്‍-ജോക്കട്ട റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലെ കുലശേഖരയിലാണ് കഴിഞ്ഞ 23-ന് പുലര്‍ച്ചെ സമീപത്തെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്.
ഇവിടെ 400 മീറ്ററോളം സമാന്തര പാത നിര്‍മ്മിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈകിട്ട് 4.20 ഓടെ നിസാമുദ്ദീന്‍ - എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഇതുവഴി കടത്തിവിട്ടു. തുടര്‍ന്ന് മറ്റു വണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. നേരത്തേ ഗുഡ്‌സ് ട്രെയിന്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു. നിലവിൽ പത്ത് കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഇതുവഴി കടത്തിവിടുന്നത്.

കഴിഞ്ഞ 23ന് ട്രാക്കില്‍ വീണ ചെളി നീക്കി ഏതാനും ട്രെയിനുകള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ രാത്രിയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. പാളം പഴയ നിലയിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് 400 മീറ്ററോളം സമാന്തര പാത നിര്‍മ്മിക്കാന്‍ തീരുമാനമായത്. വെള്ളിയാഴ്ച രാത്രിയോടെ തിരുവനന്തപുരം - മുംബൈ സിഎസ്ടി നേത്രാവതി എക്‌സ്പ്രസ് ഈ പാതയിലൂടെ ഓടിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications