കൂടത്തായി കൊലപാതക പരമ്പര: പോലീസിന് ഗുരുതര വീഴ്ച, രഹസ്യമൊഴി നൽകിയ സാക്ഷിയോട് സംസാരിച്ച് ജോളി
കോഴിക്കോട്: കൂടത്തായി കേസിൽ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയ സാക്ഷിയോട് സംസാരിച്ച് കേസിലെ മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ടോം തോമസിൻറെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിൽ ഒരാളുമായ ജോസഫ് ഹില്ലാരിയോസിനോടാണ് റിമാൻഡ് പ്രതിയായ ജോളി സംസാരിച്ചത്. ഈ സമയം ജോളിക്കൊപ്പം വനിതാ പോലീസും ഉണ്ടായിരുന്നു.
അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണം: ടിപി സെൻകുമാറിന്റെ പ്രസ്താവന വിവാദത്തിൽ!!
സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് ആരോപണം. സിറ്റി പോലീസ് കമ്മീഷണറോട് റൂറൽ എസ്പി കെജി സൈമൺ വിശദീകരണം തേടും. സിലി വധക്കേസിൽ റിമാൻഡ് കാലാവധി നീട്ടുന്നതിനായി തിങ്കളാഴ്ച ജോളിയെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് വീഴ്ചയുണ്ടായിരിക്കുന്നത്.
കടലക്കറിയിലും കുടിവെള്ളത്തിലും കലർന്ന സയനൈഡ് ഉളളിൽച്ചെന്ന് 2011 സെപ്റ്റംബർ 30നാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെടുന്നത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് ജോസഫ് ഹില്ലാരിയോസായിരുന്നു ആദ്യം പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് കോടഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തതും ഇൻക്വസ്റ്റ് നടത്തിയതും.
എന്നാൽ പിതാവിന്റെ സ്വത്ത് ഭാഗം വച്ചതുമായുണ്ടായ തർക്കത്തിൽ സഹോദരൻ നൽകിയ കേസിൽ ഹാജരാകാണ് താൻ കോടതിയിൽ എത്തിയതെന്ന് ജോസഫ് ഹില്ലാരിയോസ് പറയുന്നു. കോടതിയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടപ്പോൾ ജോളി തന്റെ സമീപത്തേയക്ക് വരികയും കുടുംബത്തിലെ മറ്റുള്ളവർ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് അന്വേഷിച്ചെന്നമാണ് ജോസഫ് ഹില്ലാരിയോസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകിയ വിശദീകരണം.