കോളിളക്കം സൃഷ്ടിച്ച കോപാർഡി കേസ്! 15കാരിയെ പീഡിപ്പിച്ച് കൊന്നു, മൂന്നു പ്രതികൾക്കും തൂക്കുകയർ..
പൂണെയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള കോപാർഡി ഗ്രാമത്തിൽ 2016 ജൂലായ് 13നായിരുന്നു കേസിനാസ്പദമായ സംഭവം.
അഹമ്മദ് നഗർ: കോളിളക്കം സൃഷ്ടിച്ച കോപാർഡി പീഡന, കൊലപാതകക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. 15 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികൾക്കാണ് അഹമ്മദ് നഗർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
പൂണെയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള കോപാർഡി ഗ്രാമത്തിൽ 2016 ജൂലായ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തശിയുടെ വീട്ടിൽ നിന്ന് മടങ്ങി വരികയായിരുന്ന 13കാരിയെയാണ് ജിതേന്ദർ ഷിൻഡെ, സന്തോഷ് ജി ഭാവൽ, നിതിൻ ഭൈലൂം എന്നിവർ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മറാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിൽ വൻ പ്രതിഷേധമാണുണ്ടായത്. ഇതോടെയാണ് കോപാർഡി കേസ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

പീഡിപ്പിച്ച് കൊന്നു...
2016 ജൂലായ് 13നാണ് മറാത്ത വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ നിർമ്മാണ തൊഴിലാളികളായ പ്രതികൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മുത്തശിയുടെ വീട്ടിൽ നിന്നും മടങ്ങിവരികയായിരുന്ന പെൺകുട്ടിയെ മൂന്നു പേരും അതിക്രൂരമായി ബലാത്സംഗം ചെയ്തശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ മറാത്ത വിഭാഗക്കാർ തെരുവിലിറങ്ങിയതോടെ കോർപാഡി കേസ് ദേശീയതലത്തിൽ ചർച്ചയായി.

പിടിയിൽ....
സംഭവം നടന്ന തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെയും പോലീസ് പിടികൂടി. നിർമ്മാണ തൊഴിലാളികളായ ജിതേന്ദർ ഷിൻഡെ, സന്തോഷ് ജി ഭാവൽ, നിതിൻ ഭൈലൂം എന്നിവരാണ് പിടിയിലായത്. മൂന്നു പേരും ദളിത് വിഭാഗത്തിൽപ്പെവരായിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ സാമുദായിക സംഘർഷവും ഉടലെടുത്തു. നാസിക്ക് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ദളിതരും മറാത്തികളും ഏറ്റുമുട്ടി.

കോടതി...
കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും, എത്രയും പെട്ടെന്ന് കേസിൽ വിധി പ്രഖ്യാപിക്കണെന്നും ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാർ പ്രതിഷേധം തുടർന്നു. ഇതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രശ്നത്തിൽ ഇടപെടുകയും എത്രയും പെട്ടെന്ന് കുറ്റപ്പത്രം നൽകി വിചാരണ ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് മൂന്ന് മാസത്തിന് ശേഷം കേസിൽ കുറ്റപ്പത്രം സമർപ്പിച്ചു. അഹമ്മദ് നഗറിലെ പ്രത്യേകകോടതിയിലാണ് കേസ് പരിഗണിച്ചത്.

ക്രൂരമായ കൊലപാതകം...
മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷമാണ് നവംബർ 29 ബുധനാഴ്ച കോപാർഡി കേസിൽ വിധി പറഞ്ഞത്. രക്തം മരവിപ്പിക്കുന്ന ഹീനമായ കൊലപാതകമെന്ന് പ്രോസിക്യൂട്ടർ വിശേപ്പിച്ച കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചത്. 31 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഇതിനിടെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അഹമ്മദ് നഗർ കോടതി പരിസരത്തും, കോപാർഡിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications