48 മണിക്കൂറിൽ മരണമടഞ്ഞത് ഒമ്പത് നവജാത ശിശുക്കൾ: രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ സംഭവിച്ചത്!!
ജയ്പൂർ: രാജസ്ഥാനിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് ഒമ്പത് നവജാതശിശുക്കൾ. ഡിസംബറിൽ മാത്രം മരിച്ച കുട്ടികളുടെ എണ്ണം ഇതിനകം 100 കവിഞ്ഞിട്ടുണ്ട്. കോട്ടയിലെ ജെകെ ലോൺ ആശുപത്രിയിലാണ് സംഭവം. എന്നാൽ ആശുപത്രി സൂപ്രണ്ട് നൽകുന്ന വിവരം അനുസരിച്ച് ഭാരക്കുറവ് മൂലമാണ് മരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഒരു മാസത്തിനിടെ 100 കുട്ടികൾ മരിച്ച സംഭവത്തിൽ പാളിച്ചയുണ്ടായിട്ടില്ലെന്ന് സർക്കാർ അറിയിച്ച് 48 മണിക്കൂറിനുള്ളിൽ പത്ത് കുട്ടികൾ കൂടി ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു. സർക്കാർ ആശുപത്രിയിൽ ഇത്തരത്തിൽ കുട്ടികൾ വ്യാപകമായി മരിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കോട്ടയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ജെകെ ലോൺ ആശുപത്രി. ഓപിഡിയിൽ നിന്നും 200-300 രോഗികൾക്ക് പുറമേ 30-40 ഓളം രോഗികളാണ് ശിശുരോഗ വിഭാഗത്തിൽ ചികിത്സിക്കെത്തുന്നത്.
ശിശുമരണം വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെ എംപി ലോകേത് ചാറ്റർജി, കാന്ത കാർഡം, ജാസ്കൌർ മീന എന്നിവർ ഉൾപ്പെട്ട പാർലമെന്ററി കാര്യ കമ്മറ്റി ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ വേണത്ര നഴ്സുമാരില്ലെന്നാണ് കമ്മറ്റി ചൂണ്ടിക്കാണിച്ചത്. അതിന് പുറമേ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവമുണ്ടെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നേരത്തെ ദേശീയ ശിശുസംരക്ഷണ കമ്മീഷൻ രാജസ്ഥാൻ സർക്കാരിന് കാരണ കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
പന്നികൾ ആശുപത്രി വളപ്പിൽ അലഞ്ഞുതിരിയുന്നതായും കണ്ടെത്തിയിരുന്നു. ആശുപത്രിയിലെത്തുന്ന ശിശുക്കൾക്ക് ശരിയായ ചികിത്സ തന്നെയാണ് ലഭിക്കുന്നതെന്നാണ് കമ്മറ്റി നൽകിയ റിപ്പോർട്ട്. 2018ലേതിനാക്കൾ കുറവ് ശിശുമരണം മാത്രമാണ് ആശുപത്രിയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ആശുപത്രി അധികൃതർ വാദിക്കുന്നു. 1005 കുട്ടികളാണ് 2018 മാത്രം കോട്ടയിലെ ഈ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.