കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി, ദില്ലിയിൽ നിർണായക കൂടിക്കാഴ്ച
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ സംഘടനാ നേതൃത്വ സമവാക്യങ്ങള്‍ പൊളിച്ചെഴുതിയതിന് പിന്നിലുള്ള ഉദ്ദേശവും അത് തന്നെ. കെ സുധാകരനടക്കം കെപിസിസി പ്രസിഡണ്ട് സ്ഥാനം നോക്കി നിന്നവരെയെല്ലാം നിരാശരാക്കിക്കൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ആ സ്ഥാനത്തേക്ക് രാഹുല്‍ നിയോഗിച്ചത്.
സംസ്ഥാനത്ത് കൃത്യമായ പദ്ധതി തന്നെ രാഹുല്‍ ഗാന്ധിക്കുണ്ട് എന്നാണ് പുതിയ നേതാക്കളുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാകുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനന്‍ ബെന്നി ബെഹനാന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവരാണ് രാഹുലിനെ കണ്ടത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പാഠമാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം എന്നാണ് രാഹുല്‍ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടത്. പാര്‍ട്ടിയോട് അകന്ന് നില്‍ക്കുന്ന ജാതി-മത സംഘടനകളുടെ വിശ്വാസം ആര്‍ജിക്കാന്‍ സംസ്ഥാന നേതൃത്വം ക്രിയാത്മക ഇടപെടല്‍ നടത്തണം എന്നും രാഹുല്‍ ആവശ്യപ്പെട്ടു.പാര്‍്ട്ടിയെ ശക്തിപ്പെടുക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും രാഹുല്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെതിരായ അഴിമതി വിഷയങ്ങള്‍ സംസ്ഥാനത്ത് ചര്‍ച്ചയാക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. പുതിയ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി വലിയ വിശ്വാസമാണ് അര്‍പ്പിച്ചിരിക്കുന്നത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മു്ല്ലപ്പള്ളി രാമചന്ദ്രന്‍ ്പ്രതികരിച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സംസ്ഥാനത്ത് മികച്ച വിജയം നേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അനാരോഗ്യം കാരണം വര്‍ക്കിംഗ് പ്രസിഡണ്ടായ എംഐ ഷാനവാസ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നില്ല.