കൊവിഡ്; യെഡ്ഡി സർക്കാരിന് ബ്ലാക്ക് മാർക്ക് നൽകി സംസ്ഥാനത്തെ കേന്ദ്രമന്ത്രിമാർ!! വാളെടുത്ത് മന്ത്രി
ബെംഗളൂരു; കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി കർണാടകത്തിൽ അധികാരത്തിലേറിയെങ്കിലും കടുത്ത വെല്ലുവിളികളായിരുന്നു മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് പിന്നീട് നേരിടേണ്ടി വന്നത്. കൂറുമാറി ബിജെപിയിലെത്തിയ നേതാക്കൾക്ക് മന്ത്രിസഭയിൽ അവസരം നൽകിയതിനെ ചൊല്ലിയുള്ള പൊട്ടിത്തെറികൾ കൊടുംപിരി കൊണ്ട് നിൽക്കുമ്പോഴാണ് സംസ്ഥാനത്ത് കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്.
Recommended Video
ഇപ്പോഴിതാ യെഡ്ഡി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ തന്നെ രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അതിനിടെ കേന്ദ്ര മന്ത്രിമാർക്കെതിരെ സംസ്ഥാന മന്ത്രി രംഗത്തെത്തുകയും ചെയ്തു
പ്രധാനമന്ത്രിക്ക് മുൻപിൽ പരാതി
500 ന് മുകളിൽ കൊവിഡ് കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 20 പേരാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ രംഗത്തെത്തിയിരുന്നു. നടപടികളിൽ അനിഷ്ടം രേഖപ്പെടുത്തി മന്ത്രിമാർ പ്രധാനമന്ത്രിയോട് പരാതി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
സാമാന്യ ബോധം നഷ്ടമായി
എന്നാൽ ഇതിനെതിരെ സംസ്ഥാന ഗ്രാമീണ വികസന വകുപ്പ് മന്ത്രി കെഎസ് ഈശ്വരപ്പ രംഗത്തെത്തി. കേന്ദ്രമന്ത്രിമാരുടെ നടപടി തീർത്തും തെറ്റായിപ്പോയെന്ന് ഈശ്വര പ്രതികരിച്ചു. ചില ആളുകള്‍ക്ക് സാമാന്യ ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈശ്വരപ്പ കുറ്റപ്പെടുത്തി.
ആവശ്യമില്ലാത്ത വിമർശനങ്ങൾ
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തെയും കുറിച്ച് ആവശ്യമില്ലാത്ത വിമര്‍ശനമാണ് ഇവർ ഉന്നയിച്ചതെന്നും ഈശ്വരപ്പ പറഞ്ഞു.ഡിവി സദാനന്ദ ഗൗഡ, പ്രഹ്ളാദ് ജോഷി, സുരേഷ് അംഗഡി എന്നിവരാണ് സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാർ.
നേരിട്ട് പരാതി പറയട്ടെ
ധൈര്യമുണ്ടെങ്കിൽ മന്ത്രിമാർ സംസ്ഥാനത്തെ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ട് പരാതി പറയട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. എല്ലാ മന്ത്രിമാരും അവരുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി തന്നെ നടപ്പാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്നും ഈശ്വരപ്പ പ്രതികരിച്ചു.
കുറ്റപ്പെടുത്തി ഡികെയും
1,000 കോടി രൂപയാണ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്. ജനങ്ങൾ ജോലി ചെയ്യാൻ സന്നദ്ധരാണ്. ചിലർ വിമർശനം ഉയർത്തിയെന്നത് കൊണ്ട് പണി നിർത്തിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
മുസ്ലീങ്ങളുടെ ചാമ്പ്യൻ
ലോക്ക് ഡൗണില്‍ ജനം വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സമയത്ത് ഗ്രാമവികസന മന്ത്രി കെഎസ് ഊശ്വരപ്പ എവിടെയാണെന്നും അദ്ദേഹം ഉറങ്ങുകയാണെന്നും ഡികെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഡികെ മുസ്ലിംങ്ങളുടെ ചാമ്പ്യനാണെന്നും അദ്ദേഹത്തിന് മുസ്ലീം അനുകൂലിയായി കാണിക്കേണ്ടതിന്റെ ആവശ്യകത മനസിലായെന്നുമായിരുന്നു ഈശ്വരപ്പ പറഞ്ഞത്.
വീണ്ടും വൻ ഹിറ്റായി രാഹുലിന്റെ ഐഡിയ!! എത്തിയത് 60,000 മറുപടികൾ!! ആശയം വിപുലമാക്കാൻ കോൺഗ്രസ്
യോഗിയെ കുരുക്കി പ്രിയങ്ക! ഉത്തർ പ്രദേശിൽ 15 ദിവസത്തിനകം കൊല്ലപ്പെട്ടത് നൂറോളം പേർ! ദുരൂഹം