കുമാര്‍ വിശ്വാസിന്റെ കുടുംബത്തിന് അമേഠിയിൽ പീഡനം
അമേഠി: രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന്റെ കുടുംബത്തെ പീഡിപ്പിച്ചതായി പരാതി. അമേഠി വിട്ടുപോകണം എന്നാവശ്യപ്പെട്ട് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. അമേഠിയിലെ വോട്ടര്‍മാരല്ല എന്ന് പറഞ്ഞാണ് ജില്ലാ ഭരണകൂടം ഇവരോട് അമേഠി വിടാന്‍ ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിക്ക് മുമ്പായി അമേഠി വിടണം. ഇല്ലെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യും എന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രചാരണസമയം കഴിഞ്ഞതിന് ശേഷം അമേഠിയിലെ രജിസ്റ്റര്‍ വോട്ടര്‍മാരല്ലാത്തവര്‍ ഇവിടെ കഴിയാന്‍ പാടില്ല എന്നായിരുന്നു ഇവരുടെ വാദം.
എന്തായാലും ലോക്കല്‍ പോലീസുമായി ഉടക്കിയ കുമാര്‍ വിശ്വാസ് തന്നെയും കുടുംബത്തെയും പോലീസ് പീഡിപ്പിക്കുകയാണ് എന്ന് ആരോപിച്ചു. കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകരെ അമേഠിയില്‍ നിന്നും നീക്കം ചെയ്യുന്നില്ല എന്നും വിശ്വാസ് ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ അമേഠി. ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് സ്മൃതി ഇറാനിയാണ് ഇവിടെ രാഹുല്‍ ഗാന്ധിയുടെ പ്രധാന എതിരാളി. ആം ആദ്മി പാര്‍ട്ടി മാസങ്ങള്‍ക്ക് മുന്‍പേ ഇവിടത്തെ സ്ഥാനാര്‍ഥിയായി കുമാര്‍ വിശ്വാസിനെ പ്രഖ്യാപിച്ചിരുന്നു. മെയ് ഏഴിന് നടക്കുന്ന എട്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.