വിശ്വാസ വോട്ട് തേടി കുമാരസ്വാമി സർക്കാർ; കർണാടകയിലെ കണക്കിലെ കളികൾ ഇങ്ങനെ
ബെംഗളൂരു: വിമത എംഎൽഎമാരുടെ ഹർജിയിൽ സുപ്രീം കോടതിയുടെ വിധി കുമാരസ്വാമി സർക്കാരിന് വെല്ലുവിളി ആയിരിക്കുകയാണ്. വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കുന്ന കുമാരസ്വാമി സർക്കാരിന്റെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമത എംഎൽഎമാരെ നിർബന്ധിക്കരുതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
ഇത് ജനാധിപത്യത്തിന്റെ ജയം.. കുമാരസ്വാമി നാളെ രാജിവെക്കുമെന്നും യെദ്യൂരപ്പ... ബിജെപി സര്ക്കാര് ഉടൻ?
എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് സ്പീക്കറും വ്യക്തമാക്കിയിരിക്കുന്നത്. എംഎൽഎമാരുടെ രാജി അംഗീകരിച്ചാലോ, ഇവർ കൂട്ടത്തോടെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നാലോ കുമാരസ്വാമി സർക്കാർ നിലംപൊത്തിയേക്കും. വിമതർ വിട്ടുനിന്നാൽ ബിജെപിക്ക് അധികാരത്തിലേക്കുള്ള യാത്ര എളുപ്പമാകും.
കണക്കുകൾ ഇങ്ങനെ
15 വിമതർ വിട്ടു നിൽക്കുകയോ ഇവരുടെ രാജി അംഗീകരിക്കുകയോ ചെയ്താൽ സഭയുടെ അംഗബലം സ്പീക്കർ ഉൾപ്പെടെ 210ലേക്ക് താഴും. ഇതോടെ കേവല ഭൂരിപക്ഷം 106 ആകും. 15 എംഎൽഎമാരുടെ പിന്തുണ നഷ്ടപ്പെടുന്നതോടെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിന്റെ അംഗബലം 102 ആയി ചുരുങ്ങും. ബിഎസ്പി എംഎൽഎയുടെയും ആഗ്ലോ-ഇന്ത്യൻ പ്രതിനിധിയുടെയും പിന്തുണ സഖ്യത്തിന് ലഭിച്ചേക്കും. 105 എംഎൽഎമാരുള്ള ബിജെപിക്കാകട്ടെ എളുപ്പത്തിൽ കേവല ഭൂരിപക്ഷം കടക്കാനാകും. ഒരു സ്വതന്ത്ര എംഎൽഎയുടെയും കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി എംഎൽഎയുടെയും പിന്തുണ ബിജെപിക്കുണ്ട്.
രാഷ്ട്രീയ സമവാക്യങ്ങൾ
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങൾ മനസിലാക്കിയെടുക്കാൻ 2018 മെയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൂടി പരിശോധിക്കേണ്ടതുണ്ട്. 225 അംഗ സഭയിൽ 105 എംഎൽഎമാരാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് സാധിച്ചില്ല. ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിച്ചില്ലെങ്കിലും ബിഎസ് യെദ്യയൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും പിന്തുണ തെളിയിക്കാൻ ഗവർണറോട് സമയം ആവശ്യപ്പെടുകയും ചെയ്തു.
55 മണിക്കൂർ മാത്രം
ഗവർണർ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പയ്ക്ക് 15 ദിവസത്തെ സമയം അനുവദിച്ചു. എന്നാൽ സുപ്രീം കോടതി ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു. എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതിരുന്നതോടെ വെറും 55 മണിക്കൂർ മാത്രം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ശേഷം യെദ്യൂരപ്പ സ്ഥാനമൊഴിഞ്ഞു. എങ്ങനെയും ബിജെപിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ജെഡിഎസുമായി കൈകൊടുക്കുകയായിരുന്നു.
സഖ്യ സർക്കാർ അധികാരത്തിലേക്ക്
79 എംഎൽഎമാരായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. ജെഡിഎസിന്റെ 37 എംഎൽഎമാരുടെ പിന്തുണയോടെ കോൺഗ്രസ്-ജെഡിഎസ് സഖ്യം സർക്കാർ രൂപികരിച്ചു. വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് തയാറായതോടെ ജെഡിഎസ് നേതാവ് കുമാരസ്വാമി കർണാടകയുടെ മുഖ്യമന്ത്രിയായി. കുമാരസ്വാമി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ ശക്തി പ്രകടനം കൂടിയായി മാറി. സ്വതന്ത്ര എംഎൽഎമാരുടെയും ബിഎസ്പി എംഎൽഎയുടെയും പിന്തുണയോടെ അനായാസമായി കോൺഗ്രസ്-ജെഡിഎസ് സഖ്യം കേവല ഭൂരിപക്ഷം കടന്നു.
പ്രതിസന്ധി
13 മാസങ്ങൾക്ക് മുമ്പ് അധികാരത്തലെത്തിയതു മുതൽ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സഖ്യ സർക്കാർ കടന്നുപോകുന്നത്. എംഎൽഎമാരുടെ കൂട്ടരാജി സർക്കാരിനെ താഴെയിറക്കിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം നേരിട്ട കനത്ത തിരിച്ചടി എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിന് ഒരു കാരണമായിട്ടുണ്ട്. ബിജെപിയുടെ ഓപ്പറേഷൻ താമരയാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നത്. എന്നാൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ബിജെപി ആവർത്തിച്ചിരുന്നെങ്കിലും ബിജെപി നേതാക്കളുടെ ഇടപെടലുകളുടെ തെളിവുകൾ പിന്നീട് പുറത്ത് വന്നു. കുമാരസ്വാമി സർക്കാർ താഴെ വീണാൽ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ.