ബിജെപി എംഎൽഎമാർക്ക് പണവും മന്ത്രിസ്ഥാനവും, കുമാരസ്വാമിക്കെതിരെ യെദ്യൂരപ്പ
ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് കര്‍ണാടകത്തിലെ സര്‍ക്കാരിനെ താഴെയിറക്കാനുളള ബിജെപി തന്ത്രം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒരു മുഴം മുന്‍പേ എറിഞ്ഞതോടെ ഓപ്പറേഷന് താമരയുടെ ഇതളുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു.
പരാജിതനായ യെദ്യൂരപ്പ ഹരിയാനയിലെ എംഎല്‍എമാരെ പാര്‍പ്പിച്ച ഹോട്ടലില്‍ നിന്നും കര്‍ണാടകത്തിലേക്ക് തന്നെ തിരിച്ച് എത്തിയിരിക്കുന്നു. പിന്നാലെ യെദ്യൂരപ്പ മലക്കം മറിഞ്ഞിരിക്കുകയാണ്.
തിരക്കിട്ട ചരട് വലി
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാനുളള തിടുക്കപ്പെട്ട ചരട് വലികളാണ് ബിജെപി നടത്തിയത്. രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൊണ്ട് രാജി വെയ്പ്പിക്കാന്‍ ബിജെപിക്കായി. ചില കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനും സാധിച്ചു.
പണിക്ക് മറുപണി
എന്നാല്‍ പടിക്കല്‍ വരെ വെള്ളം കോരിയ ബിജെപിയെ നാണം കെടുത്തി കോണ്‍ഗ്രസ് കലമുടച്ചു. പണവും മന്ത്രിസ്ഥാനവുമാണ് ബിജെപി വാഗ്ദാനം എങ്കില്‍ കോണ്‍ഗ്രസും അതേ നാണയത്തില്‍ തിരിച്ചടിച്ചു.. പിണങ്ങിപ്പോയവര്‍ക്ക് തിരികെ വരാന്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു.
ഓപ്പറേഷൻ താമര പരാജയം
ഇതോടെ ബിജെപിക്കൊപ്പം പോയ എംഎല്‍എ ഭീമ നായിക് തിരിച്ചെത്തി. മറ്റുള്ളവര്‍ ഇതുവരെ രാജി നല്‍കിയിട്ടില്ല. അവരെയും തിരികെ എത്തിക്കാനുളള ശ്രമം ഡികെ ശിവകുമാര്‍ നടത്തുന്നു. ഓപ്പറേഷന് താമര അടപടലം പരാജയമായതോടെ യെദ്യൂരപ്പ തിരികെ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.
കുമാരസ്വാമി കുതിരക്കച്ചവടം നടത്തുന്നു
ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസാണ് കുതിരക്കച്ചവടം നടത്തുന്നത് എന്നുമാണ് യെദ്യൂരപ്പയുടെ ആരോപണം. കുമാരസ്വാമിയാണ് കുതിരക്കച്ചവടം നടത്തുന്നത് എന്നും ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് യെദ്യൂരപ്പ ആരോപിച്ചിരിക്കുന്നത്.
പണവും മന്ത്രിസ്ഥാനവും വാഗ്ദാനം
പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ കുമാരസ്വാമി ശ്രമിക്കുന്നത് എന്നും യെദ്യൂരപ്പ ആരോപിച്ചു. കുതിരക്കച്ചവടം ഭയന്ന് ബിജെപി എംഎല്‍എമാരെ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ തന്നെ ആയിരുന്നു യെദ്യൂരപ്പയും ഉണ്ടായിരുന്നത്.
കുതിരക്കച്ചവടം ഭയന്നല്ല
എന്നാല്‍ കുതിരക്കച്ചവടം ഭയന്നല്ല ഗുഡ്ഗാവില്‍ കഴിയുന്നതെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് എന്നുമാണ് ബിജെപി എംഎല്‍എമാര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ മുംബൈയിലെത്തിയതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും യെദ്യൂരപ്പയും ബിജെപിയും പറയുന്നു.
കഥകൾ മെനയുന്നു
അതേസമയം യെദ്യൂരപ്പയുടെ ആരോപണങ്ങള്‍ കുമാരസ്വാമി തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിനോ ജെഡിഎസിനോ കുതിരക്കച്ചവടം നടത്തേണ്ട കാര്യമില്ലെന്നും ബിജെപി പുതിയ കഥകള്‍ മെനയുകയാണ് എന്നുമാണ് കുമാരസ്വാമിയുടെ പ്രതികരണം. സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും കുമാരസ്വാമി പറഞ്ഞു.