തങ്ങളുടെ 3 എംഎല്‍എമാരെ പിടിച്ചാല്‍ ബിജെപിയുടെ 6 എംഎല്‍മാരെ ഇവിടെയെത്തിക്കുമെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിന് ആശങ്കയുണര്‍ത്തി ബിജെപിയുടെ ചാക്കിട്ടുപിടിക്കല്‍ നീക്കം. കര്‍ണാടകയില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മഹാരാഷ്ട്ര മന്ത്രി രാം ഷിന്‍ഡെ പറഞ്ഞത്. സ്വതന്ത്രനടക്കമുള്ള രണ്ട് എംഎല്‍എമാര്‍ സര്‍ക്കാറിന് പിന്തണ പിന്‍വലിച്ചത് കോണ്‍ഗ്രസ്-ജെഡിഎസ് കേന്ദ്രങ്ങളില്‍ തലവേദന സൃഷ്ടിക്കുകയാണ്.
മുന്‍ വനംമന്ത്രികൂടിയായ ആര്‍ ശങ്കര്‍, സ്വതന്ത്രന്‍ എച്ച് നാഗേഷ് എന്നിവരാണ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. അതേസമയം ബിജെപി ചാക്കിട്ടു പിടുത്തം തുടരുകയാണെങ്കില്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
അതേ നാണയത്തില്‍ തിരിച്ചടി
കര്‍ണാടകയില്‍ സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ബിജെപി തുടരുകയാണെങ്കില്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. തങ്ങളുടെ എംഎല്‍എമാരെ ബിജെപി ചാക്കിട്ടു പിടിച്ചാല്‍ ബിജെപി എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.
ഒന്നും സംഭവിക്കില്ല
2 സ്വതന്ത്ര എംല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് കൊണ്ട് സര്‍ക്കാറിന് ഒന്നും സംഭവിക്കില്ല. സര്‍ക്കാര്‍ സുരക്ഷിതമാണ്. ബിജെപിയുടെ നീക്കത്തില്‍ കോണ്‍ഗ്രസിനും ജനതാ ദള്‍ എസിനും തെല്ലും ഭയമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
അംഗബലം
ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 14-15 എംല്‍എമാരുടെ പിന്തുണ ഇനിയും വേണം. സ്വന്തന്ത്രരുടെ പിന്തുണ ഒഴിച്ചു നിര്‍ത്തിയാലും സര്‍ക്കാറിന് 117 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിന് 80 ഉം ജെഡിഎസിന് 37 അംഗങ്ങളുമുണ്ട്.
ബിജെപിക്ക് ആകെയുള്ളത്
ബിജെപിക്ക് ആകെയുള്ളത് 104 അംഗങ്ങള്‍ മാത്രമാണ്. രാജിവെച്ച് സ്വതന്ത്രരുടെ പിന്തുണകൂടി കിട്ടിയാലും 106 അംഗങ്ങളുടെ പിന്തുണയെ ലഭിക്കുകയുള്ളു. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപി വീണ്ടും ചാക്കിട്ടു പിടിത്തും നടത്തേണ്ടി വരും
എന്തിനും തയ്യാർ
തങ്ങളുടെ മൂന്ന് എംല്‍എമാരെ റാഞ്ചാനാണ് ബിജെപിയുടെ നീക്കമെങ്കില്‍ അവരുടെ ആറ് എംഎല്‍എമാരുടെ തങ്ങളുടെ പാളയത്തിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂട് 18 റിപ്പോര്‍ട്ട്. ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാര്‍ എന്തിനും തയ്യാറാണെന്നും കോണ്‍ഗ്രസ് അറിയിക്കുന്നു.
കുതിരക്കച്ചവടം
അധികാരം പിടിക്കാന്‍ എല്ലാം മൂല്യങ്ങളും കാറ്റില്‍പറത്തി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോണ്‍ഗ്രസും ജനതാദളും ആരോപിക്കുന്നു. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് 50 കോടിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കര്‍ണാടകയിലെ സവിശേഷ സാഹചര്യം
കര്‍ണാടകയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ഗുണ്ടറാവു എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.
ആദ്യഘട്ടം വിജയകരം
അതേസമയം സഖ്യ സര്‍ക്കാറിനെ വീഴ്ത്താനുള്ള ആദ്യഘട്ടം വിജയകരമാണെന്നാണ് കര്‍ണാടക ബിജെപി അവകാശപ്പെടുന്നത്. അടുത്ത ഘട്ടത്തില്‍ അഞ്ച് എംഎല്‍എമാരെക്കൂടി രാജിവെപ്പിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
118 അംഗങ്ങളുടെ പിന്തുണ
രണ്ടുപേര്‍ പിന്തുണ പിന്‍വലിച്ചെങ്കിലും 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിന് 118 അംഗങ്ങളുടെ പിന്തുണയുണ്ട്. ബിജെപിക്ക് 104 അംഗങ്ങളും. ഭരണപക്ഷത്ത് നിന്ന് 15 പേര്‍ രാജിവെച്ചാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിക്കും.
സര്‍ക്കാറിന്റെ ഭാവി
ഇതിനുള്ള നീക്കങ്ങളാണ് ബിജെപി സജീവമായി നടത്തുന്നത്. മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ നീക്കങ്ങള്‍ക്കനുസരിച്ചാണ് സഖ്യ സര്‍ക്കാറിന്റെ ഭാവി നിലില്‍ക്കുന്നത്. കുതിരക്കച്ചവടം സജീവമായതോടെ തങ്ങളുടെ എംഎല്‍എമാരെ ബിജെപി ഹരിയാണയിലേക്ക് മാറ്റിയിട്ടുണ്ട്
യെദ്യൂരപ്പയുടെ നേതൃത്വത്തില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലാണ് 102 എംഎല്‍എമാര്‍ ഹരിയാണയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ കഴിയുന്നത്. രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിമത എംല്‍എമാരോടൊപ്പം മുംബൈയിലാണ് കഴിയുന്നത്.
ഓപ്പറേഷന്‍ താമര
2008ല്‍ വിജയകരമായി നടപ്പാക്കിയ ഓപ്പറേഷന്‍ താമര വീണ്ടും നടപ്പാക്കാനാണ് ബിജെപിയുടെ നീക്കം. കേന്ദ്ര നേതാക്കളുടെ പിന്തുണയും ഇതിനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സഖ്യ സര്‍ക്കാറിനെ വീഴ്ത്തിയാല്‍ അത് വലിയ രാഷ്ട്രീയ വിജയമായിരിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
കാലാവധി പൂര്‍ത്തിയാക്കും
മറുവശത്ത് എന്തുവിലകൊടുത്തും സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്. കോണ്‍ഗ്രസ് എംല്‍എമാര്‍ രാജിവെക്കില്ലെന്നും സഖ്യസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.