കർണാടക നാടകത്തിൽ പുതിയ ട്വിസ്റ്റ്! ഓപ്പറേഷൻ ലോട്ടസിന് തെളിവ് പുറത്ത് വിട്ട് മുഖ്യമന്ത്രി കുമാരസ്വാമി
Recommended Video
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കര്‍ണാടകത്തില്‍ ആരംഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തുമ്പോഴും തുടരുകയാണ്. ഓപ്പറേഷന് ലോട്ടസിലൂടെ ഭരണകക്ഷി എംഎല്‍എമാരെ ചാക്കിലാക്കാനുളള ശ്രമം പലവട്ടം പരാജയപ്പെട്ടെങ്കിലും ബിജെപി അവസാനിപ്പിക്കുന്ന മട്ടില്ല.
അതിനിടെ കര്‍ണാടകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. യെദ്യൂരപ്പയുടെ ഓഡിയോ ക്ലിപ്പ് അടക്കം പുറത്ത് വിട്ട കുമാരസ്വാമി കര്‍ണാടക രാഷ്ട്രീയ നാടകത്തില്‍ പുതിയ ട്വിസ്റ്റാണ് ഉണ്ടാക്കിയിരിക്കുന്നത്.
ലോട്ടസിൽ കുരുങ്ങി കോൺഗ്രസ്
കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിടാന്‍ ശ്രമിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. റിസോര്‍ട്ടുകളില്‍ ഒളിപ്പിച്ചിട്ടും എംഎല്‍എമാരെ സംരക്ഷിക്കാന്‍ ആവാത്ത ഗതികേടിലാണ് കോണ്‍ഗ്രസ്. ബിജെപി ക്യാംപില്‍ എത്തിയ നാല് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. ഇനിയും എത്ര പേര് പോകുമെന്ന് കോണ്‍ഗ്രസിന് ഒരുറപ്പുമില്ല എന്നതാണ് സ്ഥിതി.
ഓപ്പറേഷൻ കമലയ്ക്ക് തെളിവ്
അതിനിടെയാണ് ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വാര്‍ത്താ സമ്മേളനം വിളിച്ച് ബോംബ് പൊട്ടിച്ചത്. ഓപ്പറേഷന് കമലയുടെ തെളിവായി ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടേത് എന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പാണ് കുമാരസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടത്.
25 കോടിയും മന്ത്രിസ്ഥാനവും
ജെഡിഎസ്സിന്റെ എംഎല്‍എയായ നാഗനഗൗഡ ഖാണ്ഡ്ക്കൂറിന്റെ മകന് ശരണയുമായി യെദ്യൂരപ്പ നടത്തിയ വിലപേശലാണ് ഓഡിയോയില്‍ എന്നാണ് കുമാരസ്വാമി അവകാശപ്പെടുന്നത്. എംഎല്‍എയ്ക്ക് 25 കോടി രൂപയും മന്ത്രിസ്ഥാനവുമാണ് യെദ്യൂരപ്പ സംഭാഷണത്തില്‍ വാഗ്ദാനം ചെയ്യുന്നത്.
സ്പീക്കർക്ക് 50 കോടി
എംഎല്‍എമാരെ മാത്രമല്ല ,സ്പീക്കറേയും ബിജെപി വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്നും കുമാരസ്വാമി ആരോപിച്ചു. കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാറിന് 50 കോടി രൂപ നല്കി വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് കുമാരസ്വാമി ആരോപിച്ചത്. നോട്ട് നിരോധനത്തിന് ശേഷവും ഇത്രയും പണം ബിജെപിക്ക് എവിടെ നിന്ന് വരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
യെദ്യൂരപ്പയെ നേരിട്ട് കണ്ടു
ശരണ്‍ ഗൗഡയും കുമാരസ്വാമിയുടെ വീട്ടില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കുമാരസ്വാമിയുടെ അറിവോടെ താന്‍ വെള്ളിയാഴ്ച രാത്രി 12.30ന് യെദ്യൂരപ്പയെ പോയി കണ്ടുവെന്ന് ശരണ്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 11 പേര് തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് ബിജെപി അവകാശപ്പെടുന്നതായും ശരണ്‍ വെളിപ്പെടുത്തി.
മുംബൈയിലേക്ക് വരൂ
അച്ഛന് മന്ത്രിസ്ഥാനത്തിനൊപ്പം തനിക്ക് മത്സരിക്കാനുളള ടിക്കറ്റ് നല്‍കാം എന്നും ബിജെപി വാഗ്ദാനം ചെയ്തു എന്നും ശരണ്‍ വെളിപ്പെടുത്തി. 25 കോടി തരാമെന്നും തങ്ങളോട് മുംബൈയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ശരണ്‍ വെളിപ്പെടുത്തി. എന്തിനാണ് ഇക്കാര്യം ചെയ്യുന്നത് എന്ന് യെദ്യൂരപ്പയോട് താന്‍ ചോദിച്ചുവെന്നും ശരണ്‍ വെളിപ്പെടുത്തി.
സ്പീക്കറും ജഡ്ജിമാരും പോക്കറ്റിൽ
സ്പീക്കറെ 50 കോടി കൊടുത്ത് തങ്ങളുടെ പക്ഷത്ത് എത്തിച്ചിരിക്കുന്നുവെന്നും ജഡ്ജിമാര്‍ അടക്കം തങ്ങളുടെ പക്കലുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞതായും ശരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. സ്പീക്കര്‍ പോക്കറ്റിലാണെന്ന് പറഞ്ഞ ബിജെപിക്ക് എതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് കുമാരസ്വാമി പറഞ്ഞു.
ഓഡിയോ വ്യാജം
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുമാരസ്വാമി കടന്നാക്രമിച്ചു. തന്റെ സര്‍ക്കാരിനെ താഴ ഇറക്കാനുളള ശ്രമങ്ങള്‍ക്ക് പിന്നില്‍ നരേന്ദ്ര മോദിയാണ് എന്ന് കുമാരസ്വാമി ആരോപിച്ചു. മോദി ശ്രമിക്കുന്നത് ജനാധിപത്യത്തെ തകര്‍ക്കാനാണ് എന്നും കുമാരസ്വാമി ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച യെദ്യൂരപ്പ, ഓഡിയോ വ്യാജമാണ് എന്നും ആരോപിച്ചു.