സുപ്രീം കോടതി വിധി: മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണം: ജഗദീഷ് ഷെട്ടാർ! ഇനിയെന്തിന് വിശ്വാസവോട്ട്?
ബാംഗ്ലൂർ: സ്പീക്കർ രാജി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകത്തിലെ വിമത എം എൽ എമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെക്കണമെന്ന് ബി ജെ പി നേതാവ് ജഗദീഷ് ഷെട്ടാർ. കർണാടകത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കുമാരസ്വാമിയാണ്. നാളെ നടക്കുന്ന വിശ്വാസ വോട്ടിന് മുമ്പ് കുമാരസ്വാമി രാജിവെക്കണം എന്നാണ് മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാർ ആവശ്യപ്പെടുന്നത്.
കുമാരസ്വാമി സർക്കാർ വ്യാഴാഴ്ച നിയമസഭയിൽ വിശ്വാസ വോട്ട് തേടാനിരിക്കേയാണ് സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. എം എൽ എമാരുടെ രാജിയിലോ അയോഗ്യതയിലോ തിരുമാനമെടുക്കാനോ ഉത്തരവിടാനോ അധികാരമില്ലെന്ന് കോടതി ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്ന് സുപ്രീം കോടതി ഇന്ന് പ്രസ്താവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നത്.

നിയസഭ സ്പീക്കർക്കോ എം എൽ എമാർക്കോ സുപ്രീം കോടതി കൂച്ച് വിലങ്ങ് ഇട്ടിട്ടില്ല. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമോയെന്നത് തിരുമാനിക്കാനുള്ള സ്വാതന്ത്രം എംഎല്‍എമാര്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കണോ എന്ന് എം എൽ എമാരെ നിർബന്ധിക്കാൻ സാധിക്കില്ല. ഇതോടെ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ സഭയിലെത്തണോ എന്ന് വിമത എം എൽ എമാർക്ക് തീരുമാനിക്കാം എന്നതാണ് സ്ഥിതി.
സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് കർണാടകയിലെ 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. രാജിവെച്ച എ എൽ എമാരെ അയോഗ്യരാക്കണമെന്നാണ് കോൺഗ്രസും ജെ ഡി എസും ആവശ്യപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനം സുപ്രീം കോടതി എടുത്തിട്ടില്ല.












Click it and Unblock the Notifications