സന്തോഷത്തോടെ സ്ഥാനമൊഴിയാൻ തയ്യാറെന്ന് കുമാരസ്വാമി; കർണാടകയിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു
ബെംഗളൂരു: സംസ്ഥാനത്തെ നാടകീയ സംഭവങ്ങളിൽ മനം മടുത്തുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി കുമാരസ്വാമി. വിമത എംഎൽഎമാരുടെ നടപടിയിൽ കർണാടകയിലെ ജനങ്ങളോട് താൻ മാപ്പ് ചോദിക്കുന്നു. മുഖ്യമന്ത്രി പദം ഒഴിയാൻ തയാറെന്നും ഇത്രയും നാൾ താൻ പ്രവർത്തിച്ചത് ആത്മാർത്ഥതയോടെയാണെന്നും കുമാരസ്വാമി പറഞ്ഞു.
ഡികെ ശിവകുമാറിനെ ജയിലിലടച്ചേക്കും; മുസ്ലിം നേതാവിനെ സഹായിച്ച കാരണം' സ്പീക്കറുടെ സഹായം തേടി
യാദൃശ്ചികമായി രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് താൻ. എന്നും രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിൽക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. വിവാഹ സമയത്ത് ഭാര്യ തന്നോട് പറഞ്ഞത് ഒരു രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യാൻ താൽപര്യമില്ലെന്നാണ്. എന്നാൽ അവർ ഇപ്പോൾ ഒരു എംഎൽഎയാണ്. നമ്മൾ വിചാരിക്കുന്നതുപോലെയല്ല പലപ്പോഴും കാര്യങ്ങൾ സംഭവിക്കുന്നത്.
ജെഡിഎസും കോൺഗ്രസും തമ്മിലുളളത് അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷം തുടക്കം മുതൽ ആരോപിക്കുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടിയിരുന്നില്ലെന്ന് ഓർക്കണം. ദേവഗൗഡയാണ് സർക്കാരിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആരോപണം ഉന്നയിക്കാൻ നിങ്ങൾക്ക് യാതൊരു അധികാരവുമില്ലെന്നും കുമാരസ്വാമി പറഞ്ഞു,
ഞാൻ പെട്ടെന്ന് വികാരധീനനാകുന്ന ഒരു വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിൽ എനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിപദം ഒഴിയാൻ സന്തോഷമേയുളളുവെന്നും കുമാരസ്വാമി പറഞ്ഞു. തികച്ചും ആത്മാർത്ഥതോടെയാണ് താൻ ഇക്കാലയളവിൽ പ്രവർത്തിച്ചത്. കാർഷിക കടങ്ങൾ എഴുതി തള്ളാനായി വൻ തുക മാറ്റിവെച്ചു. സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കി വന്ന വികസന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് വിതരണം തുടർന്നു വന്നു. ഒരു കർഷകനെ പോലും കുമാരസ്വാമി സർക്കാർ വഞ്ചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.