കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യം പിളരുന്നു? രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി കുമാരസ്വാമി
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിച്ച് അയവില്ല. ബിജെപി ഉയർത്തിയ ഓപ്പറേഷൻ താമരയുടെ ഭീഷണി ഒഴിയും മുമ്പെ കോൺഗ്രസ്- ജെഡിഎസ് സർക്കാരിലെ ഭിന്നത മറനീക്കി പുറത്ത് വന്ന് തുടങ്ങിയിരിക്കുന്നു. സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി ശ്രമങ്ങളെ പ്രതിരോധിക്കാൻ പരിഭവങ്ങൾ മറന്ന ഇരു പാർട്ടി നേതാക്കളും വീണ്ടും കലാപക്കൊടി ഉയർത്തി തുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി കുമാരസ്വാമി തന്നെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കോൺഗ്രസ് അവരുടെ എംഎൽഎമാരെ നിലയ്ക്ക് നിർത്താൻ തയാറാകണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുമാരസ്വാമി. എംഎൽഎമാർ ഇനിയും അതിര് കടന്നാൽ മുഖ്യമന്ത്രി പദം രാജി വച്ചൊഴിയാൻ തയാറാണെന്നാണ് കുമാരസ്വാമി മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നടിച്ചത്. ഇതോടെ കർണാടകയിൽ ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയാണ്.
ആരാണ് മുഖ്യമന്ത്രി
സിദ്ധരാമയ്യയാണ് തങ്ങളുടെ മുഖ്യമന്ത്രി എന്ന ചില കോൺഗ്രസ് എംഎൽഎമാരുടെ പരാമർശമാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചിരിക്കുന്നത്. സിദ്ധരാമയ്യയ്ക്ക് ഒരു അവസരം കൂടി കൊടുക്കണമെന്ന് ആവശ്യവും എംഎൽഎമാർ ഉയർത്തി. എംഎൽഎമാർ അതിര് വിടുകയാണ്. ഇതിനിയും അവർ ഇത് തുടർന്നാൽ താൻ മുഖ്യമന്ത്രി പദം രാജി വച്ചൊഴിയുമെന്ന് അന്തിമ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുമാരസ്വാമി.
|
കുമാരസ്വാമിക്ക് കുറ്റപ്പെടുത്തൽ
കുമാരസ്വാമിയ്ക്കെതിരെ ചില കോൺഗ്രസ് എംഎൽഎമാർ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മദ്ധഗതിയിലാണെന്നും അധികാരത്തിലേറി ഏഴ് മാസങ്ങൾ പിന്നിട്ടപ്പോഴും കാര്യമായ പ്രവർത്തനങ്ങൾ നടത്താൻ കുമാരസ്വാമിയുടെ നേതൃത്തിന് സാധിച്ചിട്ടില്ലെന്നും കോൺഗ്രസ് എംഎൽഎമാർ കുറ്റപ്പെടുത്തിയിരുന്നു.
സിദ്ധരാമയ്യയ്ക്ക് അവസരം
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ അതിവേഗമായിരുന്നു വികസന പ്രവർത്തനങ്ങൾ. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് ഒരു അവസരം കൂടി നൽകിയാൽ യഥാർത്ഥ വികസനം എന്താണെന്ന് തങ്ങൾ കാണിച്ചു തരാമെന്ന് കോൺഗ്രസ് എംഎൽഎ സോമശേഖർ യോഗത്തിൽ തുറന്നടിച്ചു. കുമാരസ്വാമി സർക്കാരിലെ മന്ത്രിയായ പുട്ടരംഗ ഷെട്ടി അൽപ്പം കൂടി കടന്ന് ഇപ്പോഴും സിദ്ധരാമയ്യയെ തന്നെയാണ് തങ്ങൾ മുഖ്യമന്ത്രിയായി കാണുന്നതെന്ന് തുറന്ന് സമ്മതിച്ചു.
|
എന്താണ് കുറ്റം
എംഎൽഎമാരുടെ പരാമർശത്തിൽ കുമാരസ്വാമി അതൃപ്തി തുറന്ന് പ്രകടിപ്പിച്ചതോടെ വിശദീകരണവുമായി കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ പരമേശ്വര രംഗത്തെത്തി. സിദ്ധരാമയ്യ മികച്ച് മുഖ്യമന്ത്രിയാണ്. കോൺഗ്രസ് എംഎൽഎമാർക്ക് അദ്ദേഹമാണ് നേതാവ്. അദ്ദേഹത്തെ ഇപ്പോഴും മുഖ്യമന്ത്രിയായി കാണുന്നു എന്ന് പറയുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതിൽ തെറ്റെന്നുമില്ല. കുമാരസ്വാമിയുടെ പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുമസ്തനെപ്പോലെ പണിയെടുപ്പിക്കുന്നു
ഇത് ആദ്യമായല്ല കുമാരസ്വാമി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസ് ഒരു ഗുമസ്തനെപ്പോലെയാണ് തന്നോട് പെരുമാറുന്നതെന്നാണ് അടുത്തിടെ അദ്ദേഹം തുറന്നടിച്ചത്. ഭരണകാര്യങ്ങളിലെ കോൺഗ്രസ് ഇടപെടൽ തന്നെ അസ്വസ്ഥനാക്കുന്നു. കോൺഗ്രസ് നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിപലതും ചെയ്യേണ്ടി വരാറുണ്ടെന്നാണ് അടുത്തിടെ ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിൽ കുമാരസ്വാമി വികാരാധീനനായി പറഞ്ഞത്.
ബിജെപിക്ക് ആശ്വസം
എംഎൽഎമാരെ റാഞ്ചി സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമര രണ്ടാം വട്ടവും പരാജയപ്പെട്ടിരിക്കുകയാണ്. ബിജെപിയോട് അടുത്തേക്കുമെന്ന് സൂചനയുണ്ടായിരുന്ന കോൺഗ്രസിലെ വിമത എംഎൽഎൽമാരും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്ന് വ്യക്തമാക്കിയതോടെ ബിജെപിയുടെ പ്രതീക്ഷകൾ കൈവിട്ടു. ലോക്സഭാ തിരഞ്ഞടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയത്. സഖ്യ സർക്കാരിലെ ഭിന്ന സ്വരം വീണ്ടും മറനീക്കി വന്നതോടെ ബിജെപി കേന്ദ്രങ്ങൾ ആഹ്ലാദത്തിലാണ്.
|
സഖ്യം തകരുമോ?
കോൺഗ്രസിന്റെ അമിത ഇടപെടലുകളിൽ ജെഡിഎസ് എംഎൽഎമാർക്ക് അതൃപ്തിയുണ്ട്. ദേവഗൗഡയുടെ മൂത്ത മകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ രേവണ്ണ കോൺഗ്രസ് എംഎൽഎയോട് പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് നിൽക്കാനാണ് ജെഡിഎസിന്റെയും കോൺഗ്രസിന്റെയും തീരുമാനം. സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം തകരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.