കുമാരസ്വാമിയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; സൂചന നൽകി കോൺഗ്രസ് എംഎല്‍എ
ബെംഗളൂരു: കർണാടകയിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് -ജെഡിഎസ് സർക്കാർ കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെച്ചതോടെ ഭരണ പ്രതിസന്ധി അതിരൂക്ഷമായി. ബെല്ലാരിയെ വിജയനഗറില്‍ നിന്നുള്ള അനന്ത് ബി സിംഗ്, വിമത എംഎല്‍എയായ രമേശ് ജര്‍ഖിഹോളി എന്നിവരാണ് രാജിവെച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൻറെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണം പിടിക്കാൻ തക്കംപാർത്തിരിക്കുന്ന ബിജെപിക്ക് ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് എംഎൽഎമാരുടെ രാജി.
ശത്രുവിന്റെ മിത്രങ്ങളുമായി അടിക്കടി കൂടിക്കാഴ്ചകൾ; ദില്ലിയിൽ തുടർന്ന് സച്ചിൻ പൈലറ്റ്, ലക്ഷ്യം ഇത്?
കോൺഗ്രസ് എഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് ജെഡിഎസ് - കോൺഗ്രസ് ബന്ധവും കൂടുതൽ വഷളാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിപദത്തിൽ മാറ്റം ഉണ്ടായേക്കാമെന്ന സൂചന നൽകുകയാണ് കോൺഗ്രസ് എംഎൽഎ സതീഷ് രാമപ്പ. ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിലെ വിള്ളൽ അതിരൂക്ഷമായി എന്ന് വ്യക്തമാക്കുന്നതാണ് സതീഷ് രാമപ്പയുടെ അഭിപ്രായപ്രകടനം.
പ്രതിസന്ധി
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച കോൺഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇരു പാർട്ടികളും ഓരോ സീറ്റിൽ മാത്രമാണ് വിജയിച്ചത്. ബിജെപിയാകട്ടെ സംസ്ഥാനത്തെ 25 സീറ്റുകളും സ്വന്തമാക്കി. ജെഡിഎസ് നേതാവ് ദേവഗൗഡ പോലും തോൽവി ഏറ്റുവാങ്ങി. പരാജയത്തെ തുടർന്ന് ഇരു വിഭാഗവും തമ്മിലുള്ള കുറ്റപ്പെടുത്തലുകളും തുടരുകയാണ്. സഖ്യം തിരിച്ചടിയായെന്ന് കോൺഗ്രസിലേയും ജെഡിഎസിലേയും മുതിർന്ന നേതാക്കൾ തന്നെ സമ്മതിച്ചു. ഭിന്നത രൂക്ഷമായതിന് പിന്നാലെ കോൺഗ്രസ് എംഎൽഎമാരുടെ കൊഴുഞ്ഞ് പോക്ക് ജെഡിഎസ് ക്യാമ്പിനെ അസ്വസ്ഥമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി മാറിയേക്കും
കർണാടകയിലെ മുഖ്യമന്ത്രി മാറിയേക്കാം, പക്ഷെ സർക്കാർ താഴെ വീഴില്ലെന്നാണ് കോൺഗ്രസ് എംഎൽഎ രതീഷ് രാമപ്പ അവകാശപ്പെടുന്നത്. എംഎൽഎമാരുടെ രാജിയിൽ തനിക്ക് ആശങ്കയില്ല. കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരും, ഇല്ലെങ്കിൽ മറ്റാരെങ്കിലും ആ സ്ഥാനത്തേയ്ക്ക് വരും. കുമാരസ്വാമി തുടരുമെന്നാണ് ഞാൻ കരുതുന്നത്. മുഖ്യമന്ത്രി മാറിയാലും സർക്കാർ താഴെ വീഴില്ല. ഹരിഹര മണ്ഡലത്തിലെ എംഎൽഎ ആയ സതീഷ് രാമപ്പ വ്യക്തമാക്കി.
അംഗബലം കുറഞ്ഞു
അനന്ത് ബി സിംഗും രമേശ് ജാർക്കിഹോളിയും രാജി വെച്ചതോടെ സഭയിൽ കോൺഗ്രസിന്റെ അംഗബലം 77 ആയി കുറഞ്ഞു. കുമാരസ്വാമി മന്ത്രിസഭയിലെ വനം വകുപ്പ് മന്ത്രിയാണ് രമേശ് ജാർക്കിഹോളിയുടെ സഹോദരൻ സതീഷ് ജാർക്കിഹോളി. മന്ത്രിസഭാ പുനസംഘടനയിൽ മന്ത്രിപദവി ലഭിക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് നേതൃത്വവുമായി രമേശ് ഇടഞ്ഞത്. കഴിഞ്ഞ 6 മാസമായി രാജി ഭീഷണി മുഴക്കി വരികയായിരുന്നു. കൂടുതൽ പേർ രാജി വെച്ചേക്കാം എന്നാൽ പാർട്ടിയെ ഇത് ബാധിക്കില്ലെന്ന് സതീഷ് ജാർക്കിഹോളി വ്യക്തമാക്കി.
നാല് എംഎൽഎമാർ
അതേസമയം നാല് എംഎൽഎമാർ കൂടി ഉടൻ തന്നെ രാജി വയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. മഹേഷ് കുമത്തല്ലി, പ്രതാപ് ഗൗഡ പാട്ടീൽ, ബിസി പാട്ടീൽ എന്നിവരാണ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നത്. ഇവരുടെ രാജി ഉടൻ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ സഖ്യം സുരക്ഷിതമാണെന്നും സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നുമാണ് കോൺഗ്രസ് -ജെഡിഎസ് ക്യാമ്പുകൾ ആവർത്തിക്കുന്നത്. സർക്കാർ രൂപികരിക്കാൻ നിലവിൽ 15 എംഎൽഎമാരുടെ പിന്തുണ കൂടിയാണ് ബിജെപിക്ക് വേണ്ടത്. 20 എംഎൽഎമാർ കൂടി ഉടൻ തന്നെ ബിജെപിയിൽ ചേർന്നേക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ട്.
അമിത് ഷായുടെ നിർദ്ദേശം
അതേ സമയം കർണാടകയിൽ ഓപ്പറേഷൻ താമര തൽക്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന നേതൃത്വത്തിന് അമിത് ഷാ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ബിജെപി ഇതര സർക്കാരുകളെ അസ്വസ്ഥപ്പെടുത്താനുള്ള നീക്കങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടി ആയേക്കുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. സഖ്യസർക്കാർ സ്വയമെ നിലംപതിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ അവകാശപ്പെടുന്നത്.