കുംഭമേള: ചടങ്ങുകൾ ചുരുക്കണം, പ്രതീകാത്മകമായി മാത്രം നടത്തിയാൽ മതിയെന്ന് പ്രധാനമന്ത്രി
കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള വെട്ടിച്ചുരുക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള രോഗവ്യാപനം കുത്തനെ ഉയരാൻ കാരണമാകുമെന്ന ആശങ്ക നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങുകൾ ചുരുക്കാൻ പ്രധാനമന്ത്രി സംഘാടകരോട് ആവശ്യപ്പെട്ടത്. കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.
കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ദിവസങ്ങളില്‍ സംന്യാസിമാര്‍ ഗംഗയില്‍ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ചടങ്ങുകള്‍ ചുരുക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. ഇത്തവണ കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാൽ മതിയെന്നും, രണ്ട് ഷാഹി സ്നാനുകൾ അവസാനിച്ച സാഹചര്യത്തിൽ ഇനി ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പറഞ്ഞു. സന്ന്യാസിമാർ വലിയ സംഖ്യയിൽ സ്നാനത്തിന് എത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Recommended Video
മൂന്ന് ദിവസത്തിനിടെ ഹരിദ്വാറിൽ മാത്രം മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും, കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതന്‍ മരിക്കുകയും ചെയ്തിരുന്നു. അഖാഡകളിലൊന്നിന്‍റെ തലവൻ മഹാമണ്ഡലേശ്വർ കപിൽ ദാസ് (65) ആണ് മരിച്ചത്. 80 പുരോഹിതർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മേളയിലെ സംഘാടകരിലൊന്നായ നിരഞ്ജനി അഖാഡ കുംഭമേളയിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി സന്ന്യാസിസംഘടനകൾ മേള നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എതിർപ്പുമായി രംഗത്തെത്തി.
അതേസമയം തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 2,34,692 പേർക്കാണ്. ചികിത്സയിലായിരുന്ന 1,23,354 പേർ രോഗമുക്തി നേടി. 1,341 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിൽ 16,79,740 പേർ ചികിത്സയിലുള്ളത്.