ഇല്ലെന്ന് പറഞ്ഞിട്ടും കേന്ദ്രം വഴങ്ങിയില്ല! കുമ്മനം നാളെ മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും
നിലവിലെ ഗവർണർ നിർഭയ് ശർമ്മ തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ചുമതല ഏറ്റെടുക്കാൻ കുമ്മനത്തിന് നിർദേശം നൽകിയത്.
Recommended Video
ദില്ലി/തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മെയ് 29 ചൊവ്വാഴ്ച മിസോറാം ഗവർണറായി ചുമതലയേൽക്കും. ചൊവ്വാഴ്ച രാവിലെ 11.15ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. നിലവിലെ ഗവർണർ നിർഭയ് ശർമ്മ തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ചുമതല ഏറ്റെടുക്കാൻ കുമ്മനത്തിന് നിർദേശം നൽകിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ കഴിഞ്ഞദിവസമാണ് മിസോറം ഗവർണറായി രാഷ്ട്രപതി നിയമിച്ചത്. നിലവിലെ മിസോറം ഗവർണർ നിർഭയ് ശർമ്മ മെയ് 28ന് സ്ഥാനമൊഴിയുന്നതിന് മുന്നോടിയായായിരുന്നു കുമ്മനത്തിന്റെ നിയമനം. എന്നാൽ ഗവർണർ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. അതേസമയം, രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മിസോറം...
മെയ് 25 വെള്ളിയാഴ്ച രാത്രിയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. ബിജെപി സംസ്ഥാനത്തെ നേതൃത്വത്തെയും അണികളെയും ഒരുപോലെ അമ്പരിപ്പിക്കുന്നതായിരുന്നു ആ വാർത്ത. ബിജെപി കേന്ദ്രനേതൃത്വമായിരുന്നു കുമ്മനത്തിന്റെ ഗവർണർ നിയമനത്തിന് പിന്നിൽ. ഏറെക്കാലം ഹിന്ദു ഐക്യവേദി അദ്ധ്യക്ഷനും, പിന്നീട് ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനത്തിന് ബിജെപി കേന്ദ്രനേതൃത്വം അർഹിക്കുന്ന പദവി തന്നെയാണ് നൽകിയത്.
ആഗ്രഹം..
എന്നാൽ ഒരു സ്ഥാനവും മോഹിച്ചല്ല താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതെന്നും, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഗവർണർ പദവി ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ബിജെപി കേന്ദ്രനേതാക്കളെ വിവരമറിയിച്ചു. പക്ഷേ, ഈ വർഷാന്ത്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിൽ കുമ്മനത്തെ തന്നെ ഗവർണറാക്കാനുള്ള തീരുമാനത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ഉറച്ചുനിന്നു. ഇതിനുപിന്നാലെ എത്രയും പെട്ടെന്ന് ഗവർണറായി ചുമതലയേൽക്കാനും തിങ്കളാഴ്ച രാവിലെ നിർദേശം നൽകി. മെയ് 29 ചൊവ്വാഴ്ച രാവിലെയാണ് കുമ്മനം രാജേശഖരൻ മിസോറം ഗവർണറായി ചുമതലയേൽക്കുക. രാവിലെ 11.15ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുക്കും.
ആർഎസ്എസ്...
സർക്കാർ ജോലി രാജിവെച്ച് ആർഎസ്എസ് പ്രചാരകനായ വ്യക്തിയാണ് കുമ്മനം രാജശേഖരൻ. സസ്യശാസ്ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയ അദ്ദേഹം ദീപിക, കേരള ശബ്ദം തുടങ്ങിയ പത്രങ്ങളിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ചിരുന്നു. പിന്നീട് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പത്രാധിപരും, ചെയർമാനുമായി. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയാണ് കുമ്മനമെന്ന പേര് കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടത്. നിലയ്ക്കൽ പ്രക്ഷോഭത്തിൽ കുമ്മനത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.
അദ്ധ്യക്ഷ സ്ഥാനം...
ഹിന്ദു ഐക്യവേദി അദ്ധ്യക്ഷനായിരിക്കെ 2015ലാണ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുന്നത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ അതുവരെ യാതൊരുവിധ സാദ്ധ്യതയും ഇല്ലാതിരുന്ന കുമ്മനത്തിന്റെ നിയമനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വമായിരുന്നു ഇതിനു പിന്നിലും. കുമ്മനത്തിന്റെ നേതൃത്വത്തിലാണ് 2016ൽ ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി ഒരു നിയമസഭ സീറ്റിൽ വിജയിക്കുകയും എട്ടോളം മണ്ഡലങ്ങളിൽ രണ്ടാമത് എത്തുകയും ചെയ്തു.