മോദിജീ, നടക്കുന്നതിനും വിലക്കുണ്ടോ? അർണബിനെ മാത്രമല്ല, വിലക്കിയ വിമാനക്കമ്പനികളേയും ട്രോളി കുനാൽ!
ദില്ലി: അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് ചോദ്യം ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കാമ്രയെ വിലക്കി വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് കുനാല്‍ അര്‍ണബിനെ ട്രോളുന്ന വീഡിയോ ചിത്രീകരിച്ചത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെ ഇന്‍ഡിഗോ ആറ് മാസത്തേക്ക് കുനാലിന് നിരോധനം ഏര്‍പ്പെടുത്തി രംഗത്ത് വന്നു. പിന്നാലെ രണ്ട് വിമാനക്കമ്പനികള്‍ കൂടി കുനാലിനെ വിലക്കി രംഗത്ത് എത്തി. വിലക്കിയ വിമാനക്കമ്പനികളേയും ട്രോളി കയ്യടി നേടുകയാണ് കുനാല്‍ കാമ്ര.
കുനാലിന് യാത്രാ വിലക്ക്
മുംബൈയില്‍ നിന്നും ലക്‌നൗ വരെയുളള വിമാന യാത്രയ്ക്കിടെയാണ് അര്‍ണബ് ഗോസ്വാമിയെ ട്രോളി കുനാല്‍ കാമ്ര വീഡിയോ ചിത്രീകരിച്ചത്. രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണ് താനിത് ചെയ്യുന്നത് എന്നാണ് കുനാല്‍ പറഞ്ഞത്. പിന്നാലെ 6 മാസം ഇന്‍ഡിഗോ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും കുനാലിനെ വിലക്കി കമ്പനിയുടെ ട്വീറ്റ് പുറത്ത് വന്നു. കുനാലിന്റെ പെരുമാറ്റം അംഗീകരിക്കാന്‍ സാധിക്കാത്തതാണ് എന്നാണ് കമ്പനി ചൂണ്ടിക്കാട്ടിയത്.
കുനാലിനെതിരെ കേന്ദ്രമന്ത്രി
പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി കുനാലിനെതിരെ രംഗത്ത് വന്നു. കുനാലിന് മറ്റ് വിമാനക്കമ്പനികളും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. പിന്നാലെ എയര്‍ ഇന്ത്യ കുനാലിന് യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്ക്. പിന്നാലെ സ്‌പൈസ് ജെറ്റും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തി.
ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു
വിലക്കിയ വിമാനക്കമ്പനികളെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് കുനാല്‍ കാമ്ര. നന്ദിയുണ്ട് ഇന്‍ഡിഗോ, 6 മാസത്തെ വിലക്കിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, മോദിജി എന്നന്നേക്കുമായി എയര്‍ ഇന്ത്യയെ നിരോധിക്കുമായിരിക്കും എന്നാണ് കുനാലിന്റെ മറുപടി. എയര്‍ ഇന്ത്യയേയും കുനാല്‍ ട്രോളിയിട്ടുണ്ട്. വില്‍പനയ്ക്ക് വെച്ചിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിലക്കിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നുവെന്നാണ് കുനാലിന്റെ പ്രതികരണം.
റോഡിലൂടെ യാത്ര ചെയ്യാമോ
റോഡിലൂടെ യാത്ര ചെയ്യുന്നതിനും വിലക്കുണ്ട് എന്നാണ് കേള്‍ക്കുന്നത് എന്നാണ് മറ്റൊരു ട്വീറ്റില്‍ കുനാല്‍ പരിഹസിക്കുന്നത്. അര്‍ണബിനെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാത്തത് അംഗീകരിക്കാനാവില്ല എന്ന് വിമര്‍ശിക്കുന്നവരേയും കുനാല്‍ തേച്ചൊട്ടിക്കുന്നു. വലതുപക്ഷം പറയുന്നത് വെടിവെച്ച് കൊല്ലൂ എന്നാണ്. ലിബറല്‍സ് പറയുന്നു വിമാനത്തില്‍ ആളുകളെ ശല്യപ്പെടുത്തരുതെന്നും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണമെന്നും- കുനാല്‍ ട്വീറ്റ് ചെയ്തു.
നടന്ന് പോകാമോ മോദിജീ
സ്‌പൈസ് ജെറ്റും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ കുനാല്‍ കാമ്ര വീണ്ടും മറുപടിയുമായി രംഗത്ത് എത്തി. മോദിജീ എനിക്ക് നടന്ന് പോകാമോ അതോ അതിനും വിലക്കുണ്ടോ എന്നാണ് കുനാലിന്റെ പരിഹാസം. ലഖ്‌നൗവില്‍ നിന്നുളള മടക്ക യാത്രയ്ക്കിടെ അര്‍ണബിനെ വീണ്ടും കണ്ടുമുട്ടിയെന്നും കുനാല്‍ പറയുന്നു. തന്നോട് സംസാരിക്കാമോ എന്ന് വീണ്ടും മാന്യമായി അര്‍ണബിനോട് ചോദിച്ചു.
വിലക്ക് അവിശ്വസനീയമേ അല്ല
പതിവ് ദാര്‍ഷ്ട്യ ഭാവത്തില്‍ കൈ നീട്ടി തന്നോട് മാറി നില്‍ക്കാനാണ് അര്‍ണബ് പറഞ്ഞതെന്നും താനത് കേട്ടുവെന്നും കുനാല്‍ ട്വീറ്റ് ചെയ്തു. ഭരണഘടന ആര്‍ട്ടിക്കിള്‍ 19ല്‍ അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച തന്നെ മൂന്ന് വിമാനക്കമ്പനികള്‍ വിലക്കിയെന്ന് അവിശ്വസനീയമേ അല്ല. താന്‍ അപകടകാരിയായിരിക്കുകയോ വിമാന ജീവനക്കാരെ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ഒരു യാത്രക്കാരന്റെയും സുരക്ഷയെ അപകടത്തിലാക്കിയിട്ടില്ല.
തോക്കിൽ കയറി വെടിവെപ്പ്
അര്‍ണബ് ഗോസ്വാമിയുടെ ഈഗോയ്ക്ക് മാത്രമാണ് പരിക്കേല്‍പ്പിച്ചത്. അര്‍ണബോ മറ്റ് യാത്രക്കാരോ ജീവനക്കാരോ പരാതിപ്പെട്ടിട്ടില്ല. ക്രൂ അംഗങ്ങള്‍ ഇടപെട്ടപ്പോഴൊക്കെ താന്‍ അനുസരിച്ചിട്ടുണ്ട്. ഇന്‍ഡിഗോയുടെ കാര്യം പോകട്ടെ. താന്‍ എയര്‍ ഇന്ത്യയിലോ സ്‌പൈസ് ജെറ്റിലോ യാത്ര ചെയ്തിട്ടില്ല. മുന്‍പ് യാത്ര ചെയ്തപ്പോഴൊന്നും ഒരു പ്രശ്‌നവും ഇല്ല. ഇപ്പോള്‍ അവരെന്തിനാണ് തോക്കില്‍ കയറി വെടിവെച്ച് തന്നെ വിലക്കിയതെന്നും കുനാല്‍ ചോദിക്കുന്നു.
പ്രജ്ഞ സിംഗിന് വിലക്കില്ലേ
കുനാലിനെ വിലക്കിയ വിമാനക്കമ്പനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. #boycottindigo എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. മാസങ്ങള്‍ക്ക് മുന്‍പ് വിമാനത്തിലെ സഹയാത്രക്കാരെ ബുദ്ധിമുട്ടിച്ച ബിജെപി എംപി പ്രഗ്യസിംഗ് ടാക്കൂറിനെ എന്തുകൊണ്ട് വിലക്കിയില്ലെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല 2017ല്‍ വിമാനത്തിനുളളില്‍ കയറി റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ തേജസ്വി യാദവിനോട് ചോദ്യം ചോദിക്കുന്ന വീഡിയോയും ചിലര്‍ കുത്തിപ്പൊക്കി വൈറലാക്കിയിട്ടുണ്ട്.